മണ്ണ് ദേശീയപാതയിലേക്ക് ഒഴുകിയെത്തിയ നിലയിൽ.
പുതുക്കാട്: മേല്‍പാല നിര്‍മാണത്തിന്റെ ഭാഗമായി ഡ്രൈനേജിനായി കുഴിച്ചെടുത്ത മണ്ണ് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിക്ഷേപിക്കുന്നതിനിടെ ദേശീയപാതയിലേക്ക് ഒഴുകി യെത്തിയത് അപകടഭീഷണിയായി. ശക്തമായ മഴയും പെയ്തതോടെ കുറുമാലി മുതല്‍ പുതുക്കാട് വരെയുള്ള ദേശീയപാതയുടെ വലിയൊരു ഭാഗം ചെളിക്കുണ്ടായി മാറി.
ചാലക്കുടി -തൃശൂര്‍ പാതയിലാണു വാഹനയാത്രികര്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയത്. റോഡിന്റെ ഒരു വശം ചെളി നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ വഴുതിവീഴാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇരുചക്രവാഹന യാത്രികരാണ് കൂടുതല്‍ ആശങ്കയിലായത്.
സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ച് റോഡിലെ ചെളി നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും അപകടസാധ്യത പൂര്‍ണമായും ഒഴിവാ ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് ചെളി നീക്കംചെയ്തത്. പ്രദേശത്ത് അടിയന്തര ശുചീകരണ നടപടികളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കണമെന്ന ആവശ്യമാണ് നാട്ടുകാരും യാത്രക്കാരും ഉന്നയിക്കുന്നത്.
Tags : Flyover Construction Nattuvishesham District news