തുറവൂർ: ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ- തുറവൂർ ദേശീയപാതയിൽ വിദ്യാർഥികൾക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങൾ ചന്തിരൂർ മാർക്കറ്റ് പരിസരത്ത് ഏർപ്പെടുത്തുന്നതിനാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത്.
ഉയരപ്പാത പണിയുന്ന ചന്തിരൂർ മേഖലയിൽ നൂറുകണക്കിന് വിദ്യാർഥികളുടെ ജീവനു ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ ചന്തിരൂർ മേഖല കമ്മിറ്റി നൽകിയ പരാതിയിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അടിയന്തര നടപടി സ്വീകരിച്ചത്.
പ്രായമായവർക്കു പോലും ദേശീയപാത മറികടക്കാൻ മാർഗങ്ങളില്ലാത്ത അവസ്ഥയാണുള്ളത്. ചന്തിരൂർ മാർക്കറ്റ് പരിസരത്ത് (പില്ലർ നമ്പർ 119-120) അടിപ്പാത അനുവദിക്കാത്തത് വിദ്യാർഥികളെ മരണക്കെണിയിലേക്ക് തള്ളിയിടുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി മേഖലാ സെക്രട്ടറി മുഹമ്മദ് ബിലാൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. ഈ ഭാഗത്തെ പ്രധാന സ്കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്ക് ഹൈവേ മുറിച്ചുകടക്കാൻ നിലവിൽ സുരക്ഷിതമായ മാർഗങ്ങളില്ലാത്തത് ഗുരുതരമായ ബാലാവകാശ ലംഘനമാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
പരാതി പരിഗണിച്ച കമ്മീഷ ൻ, ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കമ്മീഷന്റെ കർശന നിർദേശത്തെത്തുടർന്ന് ദേശീയപാത അഥോറിറ്റി വിശദീകരണം സമർപ്പിച്ചു.
നിലവിൽ പില്ലർ 104-105,129-130 എന്നീ ഭാഗങ്ങളിൽ മീഡിയൻ ക്രോസിംഗുകൾ ഒരുക്കിയിട്ടുണ്ടെന്നും പില്ലർ 119ലെ നിർമാണം പൂർത്തി യായതിനാൽ അടിപ്പാത പ്രായോഗികമല്ലെന്നുമാണ് അഥോറിറ്റിയുടെ വാദം. എന്നാൽ, ദേശീയപാത അഥോറിറ്റിയുടെ ന്യായീകരണങ്ങൾ വിദ്യാർഥികളുടെ സുരക്ഷാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ലെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.
അധികൃതർ പറയുന്ന ക്രോസിംഗുകൾ തമ്മിലുള്ള ദൂരക്കൂടുതൽ കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനെതിരേ ശക്തമായ എതിർവാദങ്ങൾ മേയ് 8നകം ബാലാവകാശ കമ്മീഷന് സമർപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. വിദ്യാർഥികൾക്കും നാട്ടുകാർക്കും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങൾ ചന്തിരൂർ മാർക്കറ്റ് പരിസരത്ത് ഉറപ്പാക്കുന്നതു വരെ പ്രക്ഷോഭവും നിയമപോരാട്ടവും തുടരുമെന്ന് ഡിവൈഎഫ്ഐ ചന്തിരൂർ മേഖല കമ്മിറ്റി വ്യക്തമാക്കി.
Tags : Flyover construction Child Rights