Kerala
തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. ആര്യനാട് പറണ്ടോട് ബൗണ്ടർമുക്ക് മഞ്ചാടിനിന്നവിള ആനന്ദ് ഭവനിൽ സുരേഷ്‌കുമാറിന്‍റെയും അഞ്ജനയുടെയും മകൻ ആനന്ദ് (21) ആണ് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്.
കഴിഞ്ഞ അഞ്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഓൺലൈൻ വഴി എടുത്ത ലോണിന്‍റെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ലോൺ മാഫിയ ആനന്ദിന്‍റെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സ്ആപ്പ് വഴി അയച്ചുകൊടുത്തിരുന്നു. ഇതിലുണ്ടായ കടുത്ത മനോവിഷമമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.
മാർച്ച് നാലിന് ഉച്ചയ്ക്ക് ജോലിസ്ഥലമായ പുളിമൂടുള്ള ടയർ കടയിൽ വെച്ചാണ് ആനന്ദ് ആസിഡ് കഴിച്ചത്. കടയുടെ പിന്നിലെ ഷെഡിൽ അവശനിലയിൽ കണ്ടെത്തിയ ആനന്ദിനെ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
യുവതലമുറയെ കുരുക്കുന്ന ഓൺലൈൻ ചതിക്കുഴികൾക്കെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. ആനന്ദിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ സൈബർ സെല്ലിന്‍റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
International
മനാമ: ഗൾഫ് മേഖലയിൽ ആക്രമണം വ്യാപിച്ച ഇറാൻ ബഹ്റിനിലും മിസൈൽ ആക്രമണം ശക്തമാക്കി. മനാമയിലെ ജുഫെയ്ർ തുറമുഖ മേഖലയിൽ ഇന്നു രാവിലെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാശമുണ്ടായതായാണ് റിപ്പോർട്ട്.
ബഹ്റിനിലും അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം. അതേസമയം, ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും പങ്കുവയ്ക്കുകയും ചെയ്തതിൽ രണ്ടു പേർ മനാമയിൽ അറസ്റ്റിലായി. പിടിയിലായവരിൽ ഒരാൾ ബഹ്റിൻ പൗരനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. മൊബൈൽ ഫോണിലും മറ്റു കാമറകളിലും നേരിട്ടുദൃശ്യങ്ങൾ പകർത്തുന്നതിലും പങ്കുവയ്ക്കുന്നതിലും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഇറാന്‍റെ മിസൈലുകൾ ആകാശത്തുവച്ചുതന്നെ തകർക്കുന്നുവെന്നും മിസൈലിന്‍റെ അവശിഷ്ടങ്ങളാണ് താഴേക്കു പതിക്കുന്നതെന്നും പ്രവാസികൾ പറഞ്ഞു. സർക്കാരിന്‍റെ ഭാഗത്തുനിന്നു കൃത്യമായ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും ജാഗ്രതാനിർദേശം പാലിക്കുന്നുണ്ടെന്നും വർഷങ്ങളായി ബഹ്റിനിൽ താമസിക്കുന്ന പ്രവാസികൾ പറഞ്ഞു.
ബഹ്റിനിൽ മാത്രമല്ല, ഗൾഫ് മേഖലയിലെ പ്രവാസികൾ ഒന്നടങ്കം ആശങ്കയിലാണ്. അവശ്യസാധനങ്ങൾ ലഭ്യമാകുന്ന കടകൾ തുറക്കുന്നുണ്ട്. ആളുകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുന്നതിനു വിലക്കുണ്ടെന്നും പൊതു ഇടങ്ങളിലെയും റോഡുകളിലെയും തിരക്കു കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണു സർക്കാർ നടപടിയെന്നും പ്രവാസികൾ പറഞ്ഞു.
ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. റംസാൻ മാസമായതിനാൽ ഉച്ചവരെ മാത്രമാണു പല ഓഫീസുകളുടെയും പ്രവർത്തനസമയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്നതായും പ്രവാസി മലയാളികൾ പറഞ്ഞു.
International
ടെഹ്റാൻ: ഇറാനുമായി ഏതു സമയത്തും യുദ്ധത്തിന് സജ്ജമാണെന്ന മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടാണ് യുഎസ് സെൻട്രൽ കമാൻഡ് നിലപാട് വ്യക്തമാക്കിയത്.
കൃത്യസമയത്ത് ആക്രമണം നടത്താനും തിരിച്ചെത്താനും സജ്ജമെന്നാണ് സെൻട്രൽ കമാൻഡ് ഇറക്കിയ കുറിപ്പിൽ പറയുന്നു. ഇതിന് ശേഷിയുള്ളവരാണ് കപ്പലിലുള്ളവരെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ആണവ പദ്ധതികൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ കരാറിന് ഇറാൻ തയാറാകുന്നില്ലെങ്കിൽ സൈനിക ശക്തി ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ചർച്ചകൾക്കായി അമേരിക്കൻ സംഘം ദോഹയിലെത്തി.
വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറദ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് ദോഹയിലെത്തിയത്.
Kerala
കേളകം: അടയ്ക്കാത്തോട് കരിയംകാപ്പിൽ പുലിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ നാലിന് അടയ്ക്കാത്തോട് - രാമച്ചി റോഡിലുള്ള സ്കറിയാ പള്ളിവാതുക്കലിന്റെ തോട്ടത്തിൽ സ്ഥാപിച്ച സിസിടിവി കാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. ജനവാസ മേഖലയിലേക്ക് നീങ്ങുന്നതായാണ് ദൃശ്യത്തിൽ ഉള്ളത്.
തോട്ടം പാട്ടത്തിന് എടുത്തു ടാപ്പിംഗ് മഠത്തിൽ വിനു ജോസഫാണ് പുലിയുടെ ദൃശ്യം സിസിടിവിയിൽ കണ്ടത്. പുലി സാന്നിധ്യമുള്ള ഏരിയ ആയതിനാൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ തോട്ടത്തിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നു. കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് ടാപ്പിംഗിനിറങ്ങുന്നത്.
ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്. അടിയന്തരമായി പുലിയെ കൂടുവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
International
സിഡ്നി: ഒാസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ 16 പേരെ വെടിവച്ചു കൊന്ന ഭീകരരെ കീഴ്പ്പെടുത്താൻ ശ്രമിച്ച അഹമ്മദ് അൽ അഹമ്മദിനെ ഒാസ്ട്രേലിയ ഹീറോയായി വാഴ്ത്തുമ്പോൾ അതേ ധീരകൃത്യം ചെയ്യാൻ ശ്രമിച്ചു ജീവൻ നഷ്ടപ്പെടുത്തിയ മറ്റു രണ്ടു പേരുടെ കഥയും ഇപ്പോൾ വാർത്തകളിൽ നിറയുന്നു. ബോറിസ് ഗുർമൻ (69), ഭാര്യ സോഫി ജൂതദമ്പതികളാണ് ധീരരക്തസാക്ഷികളായി മാറിയത്. ഭീകരനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ഇരുവരെയും അയാൾ കൊലപ്പെടുത്തുകയായിരുന്നു.
ബീച്ചിലൂടെ കടന്നുപോയ ഒരു കാറിന്‍റെ ഡാഷ് കാമറയിലാണ് ഇവർ ജീവൻ പണയപ്പെടുത്തിയ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബീച്ചിൽ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട് തോക്കുകളുമായി ആക്രമണത്തിന് ഇറങ്ങിയ സാജിദ് അക്രം എന്ന ഭീകരനെ കയറിപ്പിടിച്ച് വഴിയിലേക്കു തള്ളിയിട്ട ശേഷം തോക്കുകളിലൊന്നു പിടിച്ചെടുക്കുന്ന ബോറിസിനെ ദൃശ്യങ്ങളിൽ കാണാം.
സഹായിക്കാൻ ഭാര്യയും
ബോറിസിനെ സഹായിക്കാൻ ഭാര്യ സോഫിയും ഒാടിയെത്തി. എന്നാൽ, ഭീകരനെ കീഴ്പ്പെടുത്താൻ ഇവർക്ക് ആയില്ല. കൈയിൽ അവശേഷിച്ചിരുന്ന തോക്ക് ഉപയോഗിച്ച് ഭീകരൻ ഇരുവരെയും വെടിവച്ചുവീഴ്ത്തി. പിന്നീട് പുറത്തുവന്ന ഡ്രോൺ വീഡിയോ ദൃശ്യങ്ങളിൽ ഇരുവരും വെടിയേറ്റു റോഡിൽ മരിച്ചുകിടക്കുന്നത് കാണാം. ജനുവരിയിൽ 35-ാം വിവാഹവാർഷകം ആഘോഷിക്കാനിരിക്കെയാണ് ഇരുവരുടെയും ധീരരക്തസാക്ഷിത്വം.
കാറുടമ ചൈനീസ് സാമൂഹിക മാധ്യമമായ റോഡ് നോട്ടിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതതോടെയാണ് ഇവരുടെ ധീരകൃത്യം പുറംലോകം അറിഞ്ഞത്. ഇതു തങ്ങൾക്കു ഹൃദയം തകർന്ന അനുഭവമായി. പ്രിയപ്പെട്ട ബോറിസും സോഫിയും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി... അവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനാവുന്നില്ലെന്നു ബന്ധുക്കൾ പ്രതികരിച്ചു. റഷ്യയിൽനിന്നു കുടിയേറിയ ദമ്പതികളിൽ ബോറിസ് മുൻ മെക്കാനിക് ആണ്. സോഫിയ ഒാസ്ട്രേലിയൻ പോസ്റ്റൽ വകുപ്പിൽ ജോലിക്കാരിയായിരുന്നു.