തിരുവനന്തപുരം: കേരളത്തെ അഴിമതി മുക്തമാക്കാൻ ‘പ്രോജക്ട് സീറോ' എന്ന പേരിൽ വിപുലമായ പദ്ധതി ആവിഷ്കരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതിലൂടെ അഴിമതി നടക്കുന്ന ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് 5,000 രൂപയുടെ സമ്മാനവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലഹരിക്കെതിരെ ‘ഓപ്പറേഷന് തൂഫാന്- ദ നാർക്കോ ഹണ്ട്' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി. വിജിൻസ് ആസ്ഥാനത്തെ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള സമഗ്ര കർമ്മപദ്ധതിയായാണ് ‘പ്രോജക്ട് സീറോ’. സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. തെളിവുകൾ പരിശോധിച്ച് ശരിവച്ചാൽ പരാതിക്കാരന് 5,000 രൂപ പാരിതോഷികമായി നൽകും.
അപ്ലോഡ് ചെയ്യുന്ന വീഡിയോ തെളിവുകൾ വിജിലൻസ് അധികൃതർ കൃത്യമായി പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും സമ്മാനത്തുക കൈമാറുന്നത്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല. വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനകൾ തുടരുമെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.