കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ജീവനൊടുക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പലിന്‍റെ മുറിയിൽ അധ്യാപകരോട് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1:20ന് ശേഷമാണ് നിതിന്‍ പ്രിന്‍സിപ്പലിന്‍റെ ഓഫിസ് മുറിയില്‍ നിന്ന് ഇറങ്ങുന്നത്. 1.38 നായിരുന്നു ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി നിതിൻ ജീവനൊടുക്കിയത്.
മരണത്തിന് വെറും 18 മിനിറ്റ് മുന്‍പ് പ്രിന്‍സിപ്പല്‍ വിനോദ് മോനിയുടെ ഓഫീസ് മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്‍റെ ദൃശ്യങ്ങളാണ് സിസിടിവി കാമറയില്‍ പതിഞ്ഞത്. മൂന്ന് അധ്യാപകരും പ്രിന്‍സിപ്പലും നിതിനോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കോളജിനകത്തെ സിസിടിവി ദൃശ്യങ്ങളും നിര്‍ണായക രേഖകളും നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രിന്‍സിപ്പലിന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രിന്‍സിപ്പല്‍, നിതിന്‍, അധ്യാപിക ലത ശശിധരന്‍, മറ്റ് രണ്ട് അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
കേസില്‍ ആരോപണ വിധേയരായ അധ്യാപകർ എം.കെ. റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ ദൃശ്യങ്ങളില്‍ ഇല്ല.