കോട്ടയം: റബർ വിദേശവില കിലോയ്ക്ക് 300 രൂപയിലേക്ക് അടുക്കുന്നതിനു പിന്നാലെ ആഭ്യന്തരവിലയിലും ഗണ്യമായ കയറ്റം. രണ്ടാഴ്ചത്തെ നേരിയ മാന്ദ്യത്തിനു ശേഷം ആഭ്യന്തരവില ആർഎസ്എസ് നാല് ഗ്രേഡിന് 262 രൂപയിലേക്കും ഗ്രേഡ് മൂന്നിന് 259 രൂപയിലേക്കും ഉയർന്നു. ഡീലർമാരിൽനിന്ന് 265 രൂപയ്ക്ക് ഇന്നലെ ടയർ കന്പനികൾ ഷീറ്റ് വാങ്ങി. ബാങ്കോക്ക് വിദേശവില കിലോയ്ക്ക് 292 രൂപയിലെത്തി.
റബർ ഉപഭോഗ വർധനയും ലഭ്യതക്കുറവുമാണ് വില മെച്ചത്തിന് അടിസ്ഥാന കാരണം. എല്ലായിനം ടയറുകളുടെയും ഉത്പാദനത്തിൽ മുൻവർഷത്തേക്കാൾ ശരാശരി 20 ശതമാനം വർധനയുണ്ടായത് വരുംമാസങ്ങളിലും റബർ വില മെച്ചപ്പെടുമെന്നതിന് സൂചനയാണ്. തായ്ലൻഡ്, ഇന്തോനേഷ്യ ഉൾപ്പെടെ കിഴക്കനേഷ്യൻ രാജ്യങ്ങളിൽ മഴ ശക്തമായതും ഉത്പാദനം മെച്ചപ്പെടാത്തതും ആഭ്യന്തരവിപണിക്ക് വിലനേട്ടമായി.
നിലവിൽ ആഭ്യന്തര ഉത്പാദനം എട്ട് ലക്ഷവും ഉപഭോഗം 14.5 ലക്ഷം ടണ്ണുമാണ്. ഇതിൽതന്നെ 40 ശതമാനവും ലാറ്റക്സ് വില്പനയായതിനാൽ ഷീറ്റിന് കടുത്ത ക്ഷാമമുണ്ട്. വിപണിയിലേക്ക് കാര്യമായി റബർ വരുന്നുമില്ല. റബർ ബോർഡ് കണക്കിൽ ഉൾപ്പെടാതെ വ്യവസായികൾ പോയ വർഷം മൂന്നര ലക്ഷം ടണ് കോന്പൗണ്ട് റബർ ഇറക്കുമതി ചെയ്തതുകൂടി കണക്കാക്കിയാൽ വാർഷിക ഉപഭോഗം 18 ലക്ഷം ടണ്ണിലെത്തി. അഞ്ച് ശതമാനം തീരുവ അടച്ചും പൂർണമായി തീരുവ ഇളവിലും വ്യവസായികൾ കോന്പൗണ്ട് റബർ ഇറക്കുമതി തുടങ്ങിയത് അഞ്ചു വർഷം മുൻപാണ്.
വാണിജ്യമന്ത്രാലയം കോന്പൗണ്ട് റബർ തിരുവ ഷീറ്റ് റബറിന്റേതുപോലെ പോലെ 25 ശതമാനമായി ഉയർത്തിയാൽ റബർ ഷീറ്റിന് കുറഞ്ഞത് 300 രൂപ സ്ഥിരവില ലഭിക്കും. ചൈനയിൽ ഉൾപ്പെടെ റബർ വ്യവസായം ഉണർന്ന സാഹചര്യത്തിൽ റബർ വില ഉടനെ കുറയാനിടയില്ല. ഇന്ത്യയിൽനിന്നുള്ള ടയർ കയറ്റുമതിയിലെ വർധനയും നേട്ടമാണ്.
കേരളത്തിൽ 30 ശതമാനം തോട്ടങ്ങൾ മാത്രമാണ് മഴമറയിട്ട് ടാപ്പിംഗ് പുനരാരംഭിച്ചിരിക്കുന്നത്. ഒരു വിഭാഗം കർഷകർ ഓഗസ്റ്റിലാണ് ടാപ്പിംഗ് തുടങ്ങുന്നത്. ടാപ്പിംഗ് തൊഴിലാളികളുടെ ലഭ്യത ഓരോ വർഷവും കുറയുന്നത് കൃഷിയിൽ ആശങ്ക ഉളവാക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ വരവു കുറഞ്ഞതും കാർഷിക, വ്യവസായ മേഖലകളിൽ മാന്ദ്യമുണ്ടാക്കി.