കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി രാജിവച്ചു. പ്രസിഡന്‍റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവച്ചു.
ഇന്ന് ചേര്‍ന്ന വാർഷിക ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ തർക്കത്തിന് പിന്നാലെയുണ്ടായ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഭരണസമിതി രാജിവച്ചത്. അധികാരമേറ്റ് ഒരു വർഷം തികയും മുൻപാണ് ഭരണസമിതിയുടെ രാജി.
ഇന്ന് രാവിലെ തുടങ്ങിയ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി.
കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്കുശേഷം ഭരണസമിതി രാജിവയ്ക്കുകയായിരുന്നു.