ന്യൂഡൽഹി: ഇറേനിയൻ യുദ്ധക്കപ്പലുകളായ ഐആർഐഎസ് ദേന ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമിക്കപ്പെട്ടതിലും ഐആര്‍ഐഎസ് ലാവണിനെ കൊച്ചിയിൽ നങ്കൂരമിടാൻ അനുവദിച്ചതിലും ഔദ്യോഗികമായി പ്രതികരണമറിയിച്ച് കേന്ദ്രം.
ന്യൂഡൽഹി ആതിഥേയത്വം വഹിക്കുന്ന "റെയ്സിന ഡയലോഗിൽ’ സംസാരിക്കവെ ഇന്ത്യൻ മഹാസമുദ്രത്തിലെ സങ്കീർണമായ സാഹചര്യങ്ങളെക്കുറിച്ചും ഇറേനിയൻ യുദ്ധക്കപ്പലിനു കൊച്ചിയിൽ നങ്കൂരമിടാനുള്ള സാഹചര്യം നൽകിയതിനെക്കുറിച്ചും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് വിശദീകരണം നൽകിയത്.
കൊച്ചിയിൽ ഐആർഐഎസ് ലാവണിനെ നങ്കൂരമിടാൻ അനുവദിച്ചത് മാനുഷിക പരിഗണന മൂലമാണെന്ന് ജയശങ്കർ വ്യക്തമാക്കി. വിശാഖപട്ടണത്തു നടന്ന ’മിലാൻ 2026’ നാവിക അഭ്യാസത്തിലും ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും പങ്കെടുത്ത് മടങ്ങുകയായിരുന്ന ഐആർഎസ് ലാവനിന് സാങ്കേതിക പ്രശ്നമുണ്ടായെന്ന് ഇറാൻ ഇന്ത്യയെ അറിയിച്ചു.
ഇന്ത്യൻ സമുദ്രാതിർത്തിയോടു ചേർന്നായതിനാൽ ഇന്ത്യയിലെ തുറമുഖത്തിലേക്കെത്താൻ അവർ ഇന്ത്യയുടെ അനുവാദം ചോദിച്ചു. ഫെബ്രുവരി 28ന് അവർ അഭ്യർഥന നടത്തിയതിനു പിറ്റേന്നുതന്നെ മാർച്ച് ഒന്നിന് ഇന്ത്യ അനുമതി നൽകി. അനുമതി ലഭിച്ചതിനുശേഷം കപ്പൽ കൊച്ചിയിൽ നങ്കൂരമിടാൻ കുറച്ചുദിവസമെടുത്തു. അവർ കൊച്ചിയിൽ എത്തിയപ്പോഴേക്കും സ്ഥിതിഗതികൾ തികച്ചും വ്യത്യസ്തമായി മാറിയിരുന്നു.
റിപ്പോർട്ടുകളനുസരിച്ച്, കഴിഞ്ഞ നാലിനാണ് ഐആര്‍ഐഎസ് ലാവൺ കൊച്ചിയിൽ നങ്കൂരമിട്ടത്. അതേദിവസംതന്നെയാണ് ഐആര്‍ഐഎസ് ദേന, യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ മുങ്ങിയതും.