വടക്കഞ്ചേരി: പാലക്കുഴിക്കാരുടെ സ്വപ്നപദ്ധതിയായ ജലവൈദ്യുത പദ്ധതി യഥാർഥ്യമാകാൻ ഇനി ഒരുമാസത്തെ കാത്തിരിപ്പുമാത്രം.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ പരിശോധനകൾ പൂർത്തിയാക്കി ട്രയൽറൺ വിജയകരമെന്നു പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ചീഫ് എൻജിനീയറും കെഎസ്ഇബി റിട്ടയേഡ് ചീഫ് എൻജിനീയറുമായ പ്രസാദ് മാത്യു, സൈറ്റ് എൻജിനീയർ ഷാരോൺ സാം എന്നിവർ പറഞ്ഞു.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകുന്നതിനുള്ള പേപ്പർവർക്കുകളും അനുബന്ധ പ്രവർത്തനങ്ങളും നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി മൂലമറ്റത്തുനിന്നും കെഎസ്ഇബിയുടെ പവർ എക്യുപ്പ്മെന്റ് ടെസ്റ്റിംഗ് ടീം കഴിഞ്ഞദിവസം പവർഹൗസിലെത്തി പരിശോധന നടത്തി.
സംവിധാനങ്ങളിൽ ടീം തൃപ്തി അറിയിച്ചിട്ടുണ്ട്. ഐആർടിസിയുടെ കൺസൾട്ടന്റ് എൻജിനീയർമാരായ രാധാ ഗോപി, വേണുഗോപാൽ, ഇലക്ട്രിക്കൽ വിംഗ് ഡയറക്ടർ സന്തുസിംഗ്, പ്രോജക്ട് മാനേജർ മോഹനൻ നായർ, കമ്മീഷനിംഗ് എൻജിനീയർ ഫെനിൽ പട്ടേൽ തുടങ്ങിയവരടങ്ങുന്ന സംഘം പരിശോധനകൾ പൂർത്തിയാക്കി വരികയാണ്. ടർബൈൻ കറക്കാനുള്ള വെള്ളത്തിന്റെ വാൾവ് തുറക്കുന്നതുൾപ്പെടെ എല്ലാം ഓട്ടോമാറ്റിക് സംവിധാനങ്ങളിലാണ് പ്രവർത്തിപ്പിക്കുന്നത്. കർക്കടകമാസം അടുത്തെത്തിയിട്ടും മഴ ശക്തിപ്പെടാൻ മടിച്ചു നിൽക്കുന്നത് പദ്ധതിക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും സ്വപ്നപദ്ധതി തൊട്ടടുത്തുതന്നെ യാഥാർഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് പാലക്കുഴിക്കാരും താഴെ കൊന്നക്കൽക്കടവിലുള്ളവരും.
വൈദ്യുതി ഉത്പാദനം
വർഷത്തിൽ 3.78 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് പദ്ധതി വഴി ലക്ഷൃം വച്ചിട്ടുള്ളത്. സ്റ്റോറേജ് സ്കീം എന്നതിനു പകരം റൺ ഓഫ് ദി റിവർ സ്കീമായാണ് പാലക്കുഴി പദ്ധതിയുള്ളത്.
ഒഴുകി വരുന്ന വെള്ളം അപ്പോൾതന്നെ പവർഹൗസിലെത്തിച്ച് തത്സമയം വൈദ്യുതി ഉത്പാദനമാണ് നടത്തുക. ഇതിനാൽ തുടർച്ചയായി തോട്ടിൽ ശക്തമായ തോതിൽ വെള്ളത്തിന്റെ ഒഴുക്കുണ്ടാകണം.
പാലക്കുഴി പുഴയിൽ 60 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ ഉയരത്തിലുമുള്ള തടയണയിൽനിന്നും ലോപ്രഷർ പൈപ്പിലൂടെയും പെൻസ്റ്റോക്ക് പൈപ്പിലൂടെയുമായി 750 മീറ്റർ ദൂരം ചെങ്കുത്തായ മലഞ്ചെരിവിലൂടെ പൈപ്പ് സ്ഥാപിച്ചാണ് വെള്ളം പവർഹൗസിലെത്തിക്കുന്നത്.
ഒരേസമയം 500 കിലോവാട്സിന്റെ രണ്ടു പെൽറ്റൻവീൽ ടർബൈൻ കറക്കി രണ്ട് 500 കിലോവാട്ട് ശേഷിയുള്ള ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദനമെന്നു ചീഫ് എൻജിനീയർ പ്രസാദ് മാത്യു, ഷാരോൺ സാം എന്നിവർ വിശദീകരിച്ചു.
കെഎസ്ഇബി ക്ക് വൈദ്യുതി കൈമാറാനുള്ള ട്രാൻസ്ഫോർമർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു. ഒരുമിനിറ്റിൽ ആയിരംതവണ ടർബൈൻ കറങ്ങുംവിധമാണ് പൈപ്പിൽ നിന്നുള്ള വെള്ളം അതിശക്തമായി ചീറ്റുക. 15.09 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ വൈദ്യുതപദ്ധതിയാണിത്. മൂന്നു മെഗാവാട്ട് ശേഷിയുള്ള മണ്ണാർക്കാട് മീൻവല്ലം പദ്ധതിയാണ് ആദ്യത്തേത്. 2017 ഡിസംബർ 21നായിരുന്നു പാലക്കുഴി പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്.