തൊടുപുഴ: വൈദ്യുതോത്പാദനം പൂര്‍ണമായും പുനരുപയോഗ സാധ്യതയുള്ള സ്രോതസുകളെ ആശ്രയിച്ചാകുന്ന കാലം വിദൂരത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
2040-ല്‍ സംസ്ഥാനം ഈ ലക്ഷ്യം കൈവരിക്കുകയാണ് ലക്ഷ്യം. പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം പള്ളിവാസലില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി സുവര്‍ണ ജൂബിലി പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി ജലവൈദ്യുത പദ്ധതി, 450 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി പുനരുദ്ധാരണ പദ്ധതി ഇവയെല്ലാം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതെല്ലാം പുനരുപയോഗ സാധ്യതയുള്ള ഊര്‍ജ സ്രോതസുകളില്‍ നിന്നുള്ള പദ്ധതിയാണ്.
സംസ്ഥാനത്തെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലില്‍ മുഴുവന്‍ സാധ്യതയും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അതിനാലാണ് 30 മെഗാവാട്ട് വീതം ഉത്പാദന ശേഷിയുള്ള രണ്ടു ജനറേറ്ററുകള്‍ സ്ഥാപിച്ച് 60 മെഗാവാട്ട് അധികമായി ഉത്പാദിപ്പിക്കാനുള്ള നടപടിക്ക് തുടക്കംകുറിച്ചത്.
2004-ല്‍ 268 കോടി മുതല്‍മുടക്ക് പ്രതീക്ഷിച്ച നിര്‍മാണം ആരംഭിച്ച പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 595 കോടി ചെലവഴിക്കേണ്ടി വന്നു. ഇവിടെ നിന്നു പ്രതിവര്‍ഷം 154 ദശലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ഇവിടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
മന്ത്രി കെ. കൃഷ്ണന്‍കുട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ എ. രാജ, എം.എം. മണി, കെഎസ്ഇബി ചെയര്മാന് ആൻഡ് മാനേജിംഗ് ഡയറക്ടര്‍ മിന്‍ഹാജ് ആലം, ജനറേഷല്‍ വിഭാഗംഡയറക്ടര് ജി. സജീവ്, ചീഫ് എന്‍ജിനിയര്‍ വി. വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : kicks off Idukki Hydropower Pallivasal expansion Golden Jubilee