ചെറുതോണി: ഒമാനിലുണ്ടായ തീപിടിത്തത്തിൽ ദേഹമാസകലം പൊള്ളലേറ്റ് മരണത്തെ മുഖാമുഖം കണ്ട പത്തു വയസുകാരന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സഹായഹസ്തം. ചുരുളി ആൽപ്പാറ സ്വദേശി തെങ്ങോട്ടുവിളയിൽ ബിനു - ക്രിസ്റ്റീന ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമൻ ഐറിൻ ബിനുവിനാണ് ജീവിതത്തിലേക്കു തിരിച്ചുവരാൻ മുഖ്യമന്ത്രി രക്ഷകനായത്.
ഒമാനിൽ കുടുംബസമേതം കഴിയുന്ന ബിനു ഡ്രൈവറും ക്രിസ്റ്റീന സ്വകാര്യ ആശുപത്രിയിൽ നഴ്സുമാണ്. 2025 ജൂലൈ 26നു രാത്രി 12ന് എസിയിൽനിന്ന് തീപടർന്ന് വീട്ടിലുണ്ടായിരുന്ന അഞ്ചു പേർക്കും പൊള്ളലേറ്റു. ഐറിന് 70 ശതമാനത്തോളം പൊള്ളലേറ്റു. അഞ്ചുപേരുടെയും ചികിത്സയിൽ കുടുംബം ലക്ഷങ്ങളുടെ ബാധ്യതയിലായി.
അയൽവാസിയും ഇടുക്കി മുൻ ബ്ലോക്ക്പഞ്ചായത്തംഗവുമായ ബിനോയി വർക്കി ഇടപെട്ട് ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ് നില വഷളായ ഐറിനെ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിലെത്തിച്ചു. ഐറിൻ ജീവിതത്തിലേക്കു തിരിച്ചുവരണമെങ്കിൽ ഭീമമായ തുക വേണ്ടിയിരുന്നു.
തീപിടിത്തത്തിൽ ഉടുതുണിയൊഴിച്ച് ബാക്കിയെല്ലാം നഷ്ടപ്പെട്ട കുടുബത്തിന് സ്വപ്നം പോലും കാണാനാവാത്തതായിരുന്നു ചികിത്സാച്ചെലവ്. ഒടുവിൽ ബിനോയി വർക്കി ഈ കുടുംബത്തെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചു. മുഖ്യമന്ത്രി രാജഗിരിയിലെ ഡോക്ടറുമായി സംസാരിച്ചു. ഇതനുസരിച്ചു കുട്ടിയുടെ മുഴുവൻ ചികിത്സാച്ചെലവും മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുക്കുകയായിരുന്നു. സർക്കാർ തലത്തിൽ ചികിത്സാച്ചെലവ് വഹിക്കുന്നതിന് എന്തെങ്കിലും തടസമുണ്ടായാൽ മുഴുവൻ ചികിത്സയും സ്വന്തംനിലയിൽ വഹിക്കുമെന്ന് മുഖ്യമന്ത്രി ഈ കുടുംബത്തിന് ഉറപ്പുനൽകി.
ഒമാനിൽ 20 ലക്ഷത്തോളം രൂപ കടമുണ്ട്. ഈ കടം ജോലി ചെയ്തു തീർക്കുന്നതിനായി ബിനു വീണ്ടും ഒമാനിലേക്കു പോയിരിക്കുകയാണ്.