Kerala
തൃശൂര്‍: വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും 17 പവനും ഐഫോണും തട്ടിയെടുത്ത പ്രതി പിടിയിൽ. തിരൂര്‍ പെരിന്തല്ലൂര്‍ സ്വദേശി റാഷിദ്(25) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.
മണികണ്ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് റാഷിദ് തട്ടിപ്പിനിരയാക്കിയത്. പരാതിക്കാരന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭർത്താവിന് വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു പ്രതിയുടെ തട്ടിപ്പ്.
ഇതിനായി ഏതാനും പേപ്പറുകളില്‍ ഒപ്പുവാങ്ങി സ്വര്‍ണവും ഫോണും കൈക്കലാക്കുകയായിരുന്നു. എന്നാൽ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. എറണാകുളത്ത് നിന്നാണ് റാഷിദ് പിടിയിലായത്.
Kerala
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. നാല് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നാലു പോലീസുകാർക്കെതിരെയും കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരുന്നു.
ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയത്.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്.
സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.