Kerala
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം ആറോടെ കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയില്‍ സെന്റ് ജോർജ് പള്ളിക്ക് മുന്നിലായിരുന്നു നടുക്കുന്ന സംഭവം. കാർ പൂർണമായി കത്തിനശിച്ചു.
അപകടം നടക്കുമ്പോൾ മണികണ്ഠനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിൻഭാഗത്തെ ഡോറിന് അടിയിൽ നിന്നും പുക ഉയരുന്നത് തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഇവർ തുടർച്ചയായി ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയതോടെ മണികണ്ഠൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി.
കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മണികണ്ഠനും കുടുംബവും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം കാറിൽ തീ പടരുകയായിരുന്നു
തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ ആളിപടർന്ന സാഹചര്യത്തിൽ ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ കൂടി എത്തിയാണ് തീയണച്ചത്. അപകടത്തെത്തുടർന്ന് കുന്നംകുളം - പട്ടാമ്പി പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Kerala
തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ ദേവി വിഗ്രഹം മോഷണം പോയി. ഓഫീസ് അലമാരകൾ കുത്തിത്തുറന്നാണ് വിഗ്രഹം മോഷ്ടിച്ചത്.
ശനിയാഴ്ച അർധരാത്രിയാണ് സംഭവം. ഇന്ന് പുലർച്ചെ അഞ്ചോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
Kerala
തൃശൂർ: കേച്ചേരിയിൽ നിർത്തിയിട്ട ഓട്ടോ-ടാക്സി മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇയ്യാൽ ചിറനെല്ലൂർ സ്വദേശി വൈശ്യം വീട്ടിൽ ഇബ്രാഹിം (40) ആണ് അറസ്റ്റിലായത്. കുന്നംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എയ്യാൽ സ്വദേശി ഒലക്കേങ്കിൽ വീട്ടിൽ വർഗീസിന്റെ (70) ഓട്ടോ-ടാക്സിയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. പട്ടിക്കര മുസ്ലിം പള്ളിക്ക് സമീപത്ത് ഓട്ടോ ടാക്സി പാർക്ക് ചെയ്തതിനുശേഷം സമീപത്തെ കടയിലേക്ക് സാധനം വാങ്ങാൻ പോയി തിരിച്ചെത്തിയപ്പോഴാണ് ഓട്ടോ-ടാക്സി നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് സമീപ സ്റ്റേഷനുകളിലേക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി തിച്ചൂരിൽ ഓട്ടോ ടാക്സിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
Kerala
തൃശൂര്‍: വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും 17 പവനും ഐഫോണും തട്ടിയെടുത്ത പ്രതി പിടിയിൽ. തിരൂര്‍ പെരിന്തല്ലൂര്‍ സ്വദേശി റാഷിദ്(25) ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്.
മണികണ്ഠേശ്വരം സ്വദേശികളായ ദമ്പതികളെയാണ് റാഷിദ് തട്ടിപ്പിനിരയാക്കിയത്. പരാതിക്കാരന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭർത്താവിന് വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു പ്രതിയുടെ തട്ടിപ്പ്.
ഇതിനായി ഏതാനും പേപ്പറുകളില്‍ ഒപ്പുവാങ്ങി സ്വര്‍ണവും ഫോണും കൈക്കലാക്കുകയായിരുന്നു. എന്നാൽ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു. എറണാകുളത്ത് നിന്നാണ് റാഷിദ് പിടിയിലായത്.
Kerala
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. നാല് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നാലു പോലീസുകാർക്കെതിരെയും കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരുന്നു.
ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയത്.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്.
സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.