Business
കോട്ടയം: തുടര്‍ വികസന പദ്ധതിക്കു തുടക്കമിടാനൊരുങ്ങി വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (കെപിപിഎല്‍). ഉത്്പാദനശേഷി വര്‍ധിപ്പിക്കലിന്റെയും ഉത്്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന്റെയും ഉദ്ഘാടനം നാളെ മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
741 കോടി മുതല്‍മുടക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോര്‍പറഷന്റെ (കെഎസ്ഐഡിസി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കും.
കടലാസ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉത്പാദനനിര വിപുലീകരിക്കുന്നത്. സ്പെഷാലിറ്റി പേപ്പറുകളും ഉയര്‍ന്ന നിലവാരത്തിലുള്ള പാക്കേജിംഗ് പേപ്പറുകളുമാണു പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. പേപ്പര്‍ ഉത്പന്നങ്ങളുടെ ഉയര്‍ന്നുവരുന്ന ആവശ്യകത മുന്നില്‍ കണ്ടാണ് കെപിപിഎല്‍ പുതിയ ഘട്ടത്തിലേക്ക് ചുവടുവയ്ക്കുന്നത്. സ്പെഷാല്‍റ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണ്. പേപ്പര്‍ ക്ലസ്റ്റര്‍ രൂപീകരിച്ച് സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗുണമേന്മയോടെ കടലാസ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കെപിപിഎല്ലിന്റെ പുതിയ സംരംഭത്തിലൂടെ കഴിയും.
വിപണി ആവശ്യങ്ങളും പ്ലാസ്റ്റിക്ക് നിരോധനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേര്‍ന്ന് ഉയര്‍ന്ന നിലവാരത്തിലുള്ള പേപ്പര്‍ ഉത്പന്നങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയാണു കണക്കാക്കുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്‍ മാറും. 24 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സി.കെ. ആശ എംഎല്‍എ പറഞ്ഞു. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കെപിപിഎല്ലായി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.
നാളെ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ സി.കെ. ആശ, മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെപിപിഎല്‍ ചെയര്‍മാനും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
National
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയം. വിജയകരമായി കുതിച്ചുയർന്ന റോക്കറ്റ് പിന്നീട് വിക്ഷേപണപാതയിൽ നിന്ന് വ്യതിചലിക്കുകയും മൂന്നാംഘട്ടത്തിൽ നിയന്ത്രണം നഷ്ടമാകുകയും ചെയ്തു.
ഐഎസ്ആർഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്ഷേപിച്ച് 380 സെക്കൻഡിന് ശേഷം മൂന്നാം ഘട്ടത്തിലാണ് നിയന്ത്രണം നഷ്ടമായതെന്ന് എക്സിലൂടെ ഐഎസ്ആർഒ അറിയിച്ചു.
ഐഎസ്ആർഒയുടെ 2026-ലെ ആദ്യവിക്ഷേപണമായിരുന്നു ഇത്. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്എൽവി വിക്ഷേപണം പരാജയപ്പെടുന്നത്.
കഴിഞ്ഞവർഷം മേയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി 61 ദൗത്യം പരാജയപ്പെട്ടത്. സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ അന്ന് കാരണമായത്.
National
ബംഗളൂരു: പുതുവര്‍ഷത്തിലെ ആദ്യ വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 62 ദൗത്യം പന്ത്രണ്ടിനു നടക്കും.
രാവിലെ 10:17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്നിന്നാണു വിക്ഷേപണം.
ഇന്ത്യ, മൗറീഷ്യസ്, ലക്സംബര്‍ഗ്, യുഎഇ, സിംഗപ്പൂര്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സ്റ്റാര്‍ട്ടപ്പുകളില്‍നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുമുള്ള 17 പേലോഡുകളുമായാണ് പിഎസ്എല്‍വിയുടെ യാത്ര.
പൊതുജനങ്ങൾക്കും വിക്ഷേപണം കാണാനുള്ള സൗകര്യം ഐഎസ്ആർഒ ഒരുക്കിയിട്ടുണ്ട്. ഇതിനായി lvg.shar.gov.in എന്ന വെബ്സൈറ്റുവഴി രജിസ്റ്റർ ചെയ്യണം.
NRI
എഡ്മിന്റൺ: സെന്റർ ഫോർ കനേഡിയൻ മലയാളീസ് (സിസിഎംഎ) ആൽബർട്ട ചാപ്റ്ററിന് തുടക്കമാകുന്നു. ഫെബ്രുവരി ഒന്ന് വൈകുന്നേരം നാലിന് എഡ്മിന്റൺ സെന്റ് അൽഫോൻസ സീറോമലബാർ ചർച്ച് മീറ്റിംഗ് ഹാളിലാണ് പരിപാടി.
മലയാളി സമൂഹത്തിലെ നേതൃനിരയിൽ സജീവമായവർക്കും പ്രഫഷണൽ, ബിസിനസ് രംഗങ്ങളിലുമുള്ളവർക്കും നവകുടിയേറ്റക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം പങ്കെടുക്കാം. കാനഡയിലെ മലയാളികളുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശാക്തീകരണമാണ് സിസിഎംഎയുടെ ലക്ഷ്യം.
വിവിധ മേഖലകളിൽ പ്രാവീണ്യമുള്ളവരുടെ നേതൃത്വത്തിലാണ് സിസിഎംഎയ്ക്ക് രൂപംനൽകിയത്. ഒപ്പം ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുള്ളവർക്ക് അംഗത്വമെടുക്കാനും അവസരമുണ്ടെന്ന് സിസിഎംഎ പ്രസിഡന്റും നാഷണൽ കൗൺസിൽ ചെയറുമായ പ്രവീൺ വർക്കി അറിയിച്ചു.
കഴിഞ്ഞ നവംബറിൽ കേരളപ്പിറവിയോടനുബന്ധിച്ച് ഒന്റാരിയോയിലെ മോണോയിൽ ലീഡർഷിപ്പ്, ബിസിനസ് സമ്മിറ്റും പിന്നീട് ഹാമിൽട്ടണിൽ ബിസിനസ് മീറ്റും നടത്തിയിരുന്നു. കാനഡയിലെ എല്ലാ പ്രോവിൻസുകളിലും സിസിഎംഎ ചാപ്റ്ററുകൾ തുടങ്ങാനുള്ള പ്രവർത്തനം നടത്തുന്നു .
ബിസിനസുകാരെയും സംരംഭകരെയും കൂട്ടിയിണക്കുന്നതിനായി ബിസിനസ് ഡവലപ്മെന്റ് കൗൺസിലും പുതിയ തലമുറയിൽനിന്ന് നേതൃനിരയെ കണ്ടെത്തുന്നതിനായി യംഗ് ലീഡേഴ്സ് നെറ്റ് വർക്കും സിസിഎംഎയുടെ ഭാഗമായുണ്ട്.
ഇൻവെസ്റ്റേഴ്സ് മീറ്റ്, എൻആർഐ ആസ്തി സംരക്ഷണ സേവനങ്ങൾ, സ്റ്റാർട്ട് അപ്, നവസംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക, ഫ്രാഞ്ചൈസി മാതൃകകൾ തുടങ്ങിയവയാണ് ബിസിനസ് ഡവലപ്മെന്റ് കൗൺസിലിന്റെ ചുമതലകൾ. ഇതിന്റെ ഭാഗമായി കനേഡിയൻ മലയാളി ചേംബർ ഓഫ് കൊമേഴ്സും രൂപീകരിച്ചിരുന്നു.
ആൽബർട്ട ചാപ്റ്റർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവീൺ വർക്കി (519 870 5783), അനൂപ് ജോർജ് (780 218 8249) എന്നിവരിൽനിന്ന് ലഭ്യമാകും.
വെബ്സൈറ്റ് മുഖേന രജിസ്റ്ററും ചെയ്യാം: www.canadianmalayaliaffairs.ca
National
ന്യൂഡൽഹി: ഒരേ ലോഞ്ചറിൽനിന്ന് രണ്ട് പ്രളയ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ബുധനാഴ്ച രാവിലെ 10.30ഓടെ ഒഡീഷ തീരത്തെ ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഇരട്ട വിക്ഷേപണം നടത്തിയത്.
കൃത്യത ഉറപ്പാക്കാൻ അത്യാധുനിക നാവിഗേഷൻ സംവിധാനം ഉൾക്കൊള്ളുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അർധ ബാലിസ്റ്റിക് മിസൈലാണ് പ്രളയ്. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ഈ മിസൈലുകൾക്ക് കഴിയും.
ഉദ്ദേശിച്ച പാതയിലൂടെ രണ്ട് മിസൈലുകളും സഞ്ചരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണ വിക്ഷേപണമാണ് നടത്തിയത്.