കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങിയ പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശം പുറത്ത്.
മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജി. അതിനാൽ കേസിൽ വിധി പറയാൻ ജഡ്ജിക്ക് അവകാശമില്ലെന്നാണ് നിയമോപദേശം. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ ഹാജരാക്കിയിട്ടും കോടതി അവ പക്ഷപാതപരമായി തള്ളിക്കളഞ്ഞുവെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ സ്വീകരിച്ച തെളിവുകൾ പോലും സമാനമായ സാഹചര്യത്തിൽ ദിലീപിനെതിരെ കോടതി അംഗീകരിച്ചില്ല. തെളിവുകൾ പരിശോധിക്കുന്നതിൽ രണ്ട് തരം സമീപനമായിരുന്നു കോടതിയുടേതെന്നും നിയമോപദേശത്തിൽ പറയുന്നു.
പള്‍സര്‍ സുനിക്കും മറ്റ് അഞ്ച് പേര്‍ക്കും ചുമത്തിയ തടവും പിഴയും ഞെട്ടിക്കുന്ന വിധം കുറഞ്ഞ ശിക്ഷയാണ്. കൂട്ടബലാത്സംഗ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോള്‍ വിചാരണ കോടതികള്‍ പരിഗണിക്കേണ്ട സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായും പ്രോസിക്യൂഷന് നിയമോപദേശത്തില്‍ പറയുന്നു.
നിര്‍ണായക സാക്ഷികളെ മനപൂര്‍വം അവിശ്വസിച്ചു. പള്‍സര്‍ സുനിയെയും മറ്റുള്ളവരെയും കുറ്റക്കാരായി പ്രഖ്യാപിക്കാന്‍ കോടതി ആശ്രയിച്ച ചില സാക്ഷികളില്‍ നിന്നുള്ള തെളിവുകള്‍ ദിലീപിനെയും അദ്ദേഹത്തിന്റെ അടുത്ത സഹായി ശരത് ജി. നായരെയും കുറ്റവിമുക്തരാക്കാനും അതേ കോടതി തന്നെ അവിശ്വസിച്ചുവെന്നും പ്രോസിക്യൂഷന് ആരോപിച്ചു.
ദുര്‍ബലവും സ്ഥിരതയില്ലാത്തതെന്നും ചൂണ്ടിക്കാണിച്ച് നിരവധി നിര്‍ണായക സാക്ഷികളെ മനപൂര്‍വം അവിശ്വസിച്ചു. കുറ്റവിമുക്തരാക്കപ്പെട്ട പ്രതികളുടെ കുറ്റസമ്മതങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും നിയമോപദേശത്തിലുണ്ട്.