Business
മുംബൈ: ഫെബ്രുവരിയിൽ ഇതുവരെയായി ഇന്ത്യൻ ഐടി ഓഹരികളിൽ നേരിട്ട കുത്തനെയുള്ള ഇടിവ് മ്യൂച്വൽ ഫണ്ടുകളുടെ പോർട്ട്ഫോളിയോയെയും ബാധിച്ചുതുടങ്ങി. ഈ തകർച്ചയ്ക്കു പിന്നിൽ അതിവേഗത്തിൽ വളരുന്ന ആർട്ടിഫിഷൽ ഇന്റലിജൻസിലുണ്ടായ മുന്നേറ്റമാണ്.
ഇന്ത്യയിലെ സോഫ്റ്റ്വേർ കയറ്റുമതിക്കാരുടെ പ്രധാന വരുമാന സ്രോതസായ പരന്പരാഗത ഐടി സേവനങ്ങളുടെ രീതിതന്നെ മാറ്റാൻ എഐക്കു കഴിയുമെന്ന ആശങ്ക ശക്തമാണ്. സാധാരണയായി ലാഭവിഹിതത്തിലുണ്ടായ കുറവ് മൂലം സംഭവിക്കുന്ന പിൻവാങ്ങലുകളിൽനിന്ന് വ്യത്യസ്തമായി ബിനിനസ് മോഡലുകൾ എങ്ങനെ മാറുമെന്ന ആഴത്തിലുള്ള ചോദ്യങ്ങളാണ് ഈ ഘട്ടം ഉയർത്തുന്നത്.
മൂല്യത്തിൽ 50,000 കോടിയിലേറെ രൂപയുടെ ഇടിവ്
എയ്സ് ഇക്വിറ്റീസ് പുറത്തുവിട്ട റിസർച്ച് റിപ്പോർട്ടിലാണ് ഈ സൂചന. ജനുവരി അവസാനം മുൻനിരയിലുള്ള 10 ഐടി ഓഹരികളിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് ഉണ്ടായിരുന്ന മൊത്തം നിക്ഷേപം 3.56 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ ഫെബ്രുവരി 13-ലെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തിൽ ഇതേ ഓഹരികളിലെ മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം നിക്ഷേപമൂല്യം 3.04 ലക്ഷം കോടി രൂപയായി താഴ്ന്നു. അതായത്, കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മ്യൂച്വൽ ഫണ്ടുകളുടെ കൈവശമുള്ള 10 മുൻനിര ഐടി ഓഹരികളിലെ നിക്ഷേപമൂല്യത്തിൽ 52,000 കോടി രൂപയുടെ കുറവാണ് ഈ ചുരുങ്ങിയ കാലയളവിൽ സംഭവിച്ചത്.
ഒറ്റയാഴ്ചയ്ക്കുള്ളിൽ തന്നെ ടെക് ഫണ്ടുകളുടെ ആദായം ആറു ശതമാനം ഇടിഞ്ഞു. ഒരു മാസത്തെ കണക്കെടുത്താൽ ഇത് 12 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഐടി ഓഹരികളുടെ പ്രകടനം
ഇന്ത്യൻ ഐടി മേഖലയിലെ പ്രമുഖരായ ഇൻഫോസിസ്, ടാറ്റ കണ്‍സൾട്ടൻസി സർവീസസ്, എച്ച്സിഎൽ എന്നിവയുടെ ഓഹരികളിൽ രണ്ടക്കത്തിന്റെ ഇടിവുണ്ടായി. ഇത് നിഫ്റ്റി ഐടി സൂചികയെ ഏകദേശം 14 ശതമാനത്തോളം ഇടിവുയാകാൻ കാരണമായി.
മ്യൂച്വൽ ഫണ്ടുകൾക്ക് ഏറ്റവുമധികം നിക്ഷേപമുള്ള ഇൻഫോസിസ് ഓഹരി ഫെബ്രുവരിയിൽ ഇതുവരെയായി 16.6 ശതമാനം ഇടിവ് കുറിച്ചു. ടിസിഎസ് ഓഹരിയിൽ 13.8 ശതമാനവും എച്ച്സിഎൽ ടെക്നോളജി ഓഹരി വില 14.2 ശതമാനവും ടെക് മഹീന്ദ്ര ഓഹരിയിൽ 12 ശതമാനവുമാണ് ഈമാസം ഇതുവരെയുള്ള കാലയളവിൽ തകർച്ച നേരിട്ടത്.
മ്യൂച്വൽ ഫണ്ടുകൾക്ക് കൂടുതൽ നിക്ഷേപമുള്ള കന്പനിയാണ് ഇൻഫോസിസ്. തൊട്ടുപിന്നാലെ ടിസിഎസ്, എച്ച്സിഎൽ ടെക്നോളജീസുമാണ്.ഇൻഫോസിസിലെ മ്യൂച്ചൽ ഫണ്ട് നിക്ഷേപമൂല്യം ജനുവരിയിൽ 1.37 ലക്ഷം കോടി രൂപയിൽ നിന്നു ഫെബ്രുവരി 13 വരെ 1.14 ലക്ഷം കോടിയായി താഴ്ന്നു. ടിസിഎസ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യം 62,270 കോടിയിൽ നിന്നും 53,663 കോടിയായും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കുറവ് രേഖപ്പെടുത്തി. എച്ച്സിഎൽ ടെക്നോളജീസ് ഓാഹരിയിൽ 5,803 കോടിയും ടെക് മഹീന്ദ്ര ഓഹരിയിൽ 3,917 കോടിയും കൊഫോർജ് ഓഹരിയിലുള്ള മൊത്തം നിക്ഷേപമൂല്യത്തിൽ 3,673 കോടിയും ഫെബ്രുവരി 13 വരെയായി കുറഞ്ഞു.
ഇടിവ് എന്തുകൊണ്ട് ?
യുഎസ് ആർട്ടിഫിഷൽ ഇന്റലിജൻസ് കന്പനിയായ ആന്ത്രോപിക് പുറത്തിറക്കിയ ഏജന്റിക് എഐ പ്ലാറ്റ്ഫോം ക്ലോഡ് കോവർക്കിനു വേണ്ടി ഈ മാസം ആദ്യം ലഭ്യമാക്കിയ ഓപ്പണ്‍-സോഴ്സ് പ്ലഗ് ഇനുകളുടെ മികവ് വെളിപ്പെട്ടതോടെയാണ് പരന്പരാഗത ഐടി വ്യവസായ മേഖലയുടെ നിലനിൽപ്പിനെ സംബന്ധിച്ച ആശങ്കയുയർന്നത്. പുതിയ പ്ലഗ്ഇനുകൾ വഴി ക്ലോഡിന് കന്പനികളിലെ ഫിനാൻസ്, ലീഗൽ, മാർക്കറ്റിംഗ് തുടങ്ങിയ വകുപ്പുകളിലെ ജോലികൾ നേരിട്ട് ചെയ്യാൻ സാധിക്കും.
സാധാരണയായി ഇന്ത്യൻ ഐടി കന്പനികൾ ആയിരക്കണക്കിനു ജീവനക്കാരെ ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ ഇനി എഐ കുറഞ്ഞ ചെലവിൽ ചെയ്യും. ഇത് ഐടി കന്പനികളുടെ വരുമാനത്തെ ബാധിക്കുമെന്ന ഭീതിയാണ് ഓഹരിവിപണിയിലെ തകർച്ചയ്ക്കു കാരണം.
Sports
നെതര്‍ലന്‍ഡ്: ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസിൽ നിലവിലെ ചാന്പ്യനായ ആർ. പ്രഗ്നാനന്ദയ്ക്ക് വീണ്ടും തോൽവി.
ഉസ്ബെക്കിസ്ഥാന്റെ നോഡിർബെക്ക് അബ്ദുസത്തോറോവിനോടാണ് രണ്ടാം ഗെയിം തോൽവി. അതേസമയം ഡി. ഗുകേഷിനെ നെതർലൻഡ്സിന്റെ ജോർഡൻ വാൻ ഫോറസ്റ്റ് സമനിലയിൽ തളച്ചു.
രണ്ട് ഗെയിം കഴിഞ്ഞപ്പോഴും പ്രഗ്നാനന്ദയ്ക്ക് സ്കോർ ബോർഡ് തുറക്കാനായില്ല. പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് താരം.
District News
കൊച്ചി: കൊച്ചിയില്‍ വീണ്ടും ട്രേഡിംഗ് തട്ടിപ്പ്. ഗാന്ധിനഗര്‍ സ്വദേശിയായ 74കാരന് 89.33 ലക്ഷം രൂപയാണ് നഷ്ടമായത്. സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എസ്വൈ വണ്‍ 2025 വെല്‍ത്ത് ഗ്രോത്ത് റിസര്‍ച്ച് എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയായിരുന്നു തട്ടിപ്പിന് തുടക്കം.
ഗ്രൂപ്പില്‍ അംഗമാക്കിയതിന് ശേഷം ആനന്തരതി ഷെയേഴ്സ് ആന്‍ഡ് സ്റ്റോക്ക് ബ്രോക്കേഴ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ടീം ലീഡര്‍ ചമഞ്ഞാണ് തട്ടിപ്പുകാര്‍ 74കാരനെ സമീപിച്ചത്. ആനന്തരതി ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസ് ലിമിറ്റഡില്‍ പണം നിക്ഷേപിച്ച് ബ്ലോക്ക് ട്രേഡിംഗ് നടത്തിയാല്‍ വന്‍ ലാഭം ഉണ്ടാകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
തുടര്‍ന്ന് 12 തവണകളായി 89,33,000 രൂപ 74കാരന് നിക്ഷേപിച്ചു. പിന്നീട് ലാഭവിഹിതം ലഭിക്കാതെ വന്നതോടെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ പോലീസിൽ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രൂപ് ബോത്ര, മംഗലം ഗണേഷ് എന്നിവര്‍ക്കെതിരെ സൈബര്‍ പോലീസ് കേസ് എടുത്തു.
കഴിഞ്ഞയിടെ വടുതല സ്വദേശിയായ 64കാരന് 96.05 ലക്ഷം രൂപ സമാന രീതിയില്‍ നഷ്ടപ്പെട്ടിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ലോഗോയുള്ള, എസ്ബിഐ സ്റ്റഡി എക്സ്ചേഞ്ച് എന്ന വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അഗമാക്കിയായിരുന്നു തട്ടിപ്പ്. ഒമ്പത് തവണകളായി 96,05,200 രൂപയാണ് പരാതിക്കാരന് നിക്ഷേപിച്ചത്. സംഭവത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ സുരേഷ് ശുക്ല, മല തോടര്വാള് എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഈ സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.