കൊച്ചി: ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് ആയുധം വച്ച് കീഴടങ്ങിയിരിക്കുകയാണ് പി. രാജീവ്. എന്നാല്‍ മാളത്തില്‍ ഒളിക്കാനില്ല. ജനവിശ്വാസം ആര്‍ജ്ജിച്ച് ശക്തമായി തിരിച്ചു വരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും എന്നു പറഞ്ഞു കൊണ്ടാണ് തിരികെ പോക്ക്. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാവായി ഖ്യാതി നേടിയ പി. രാജീവിന് അടിപതറിയത് എവിടെയാണ്?
വ്യവസായ മന്ത്രിയായി കൊണ്ടുവന്ന വികസനങ്ങള്‍ എണ്ണി പറയുമ്പോഴും താന്‍ നില്ക്കുന്ന ഭൂമിയിലെ മണ്ണൊലിച്ചു പോകുന്നത് രാജീവ് അറിഞ്ഞിരുന്നില്ല. കേരളത്തിലെ മികച്ച മന്ത്രിമാരില്‍ ഒരാള്‍, കഴിഞ്ഞ സര്‍ക്കാരിലെ ഏറെ ജനകീയനായ വ്യക്തി എന്ന നിലകളില്‍ പേരെടുത്ത ആളാണ് പി. രാജീവ്. എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ രാജീവിന് കാലിടറി.
അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂറിലൂടെ മുസ്ലീം ലീഗ് കളമശേരി മണ്ഡലത്തില്‍ തിരിച്ചെത്തി. പി. രാജീവിനെ 16,312 വോട്ടുകള്‍ക്കാണ് ഗഫൂര്‍ പരാജയപ്പെടുത്തിയത്. 2021ല്‍ നേരിട്ട തോല്‍വിക്ക് എല്‍ഡിഎഫിന് അതേ നാണയത്തില്‍ തന്നെ യുഡിഎഫ് മറുപടി നല്കി.
സ്വന്തം മണ്ഡലത്തില്‍ പ്രദേശികമായ ഇടപെടലുകള്‍ കുറഞ്ഞത് രാജീവിന് വിനയായി മാറുകയായിരുന്നു. ഒപ്പം എന്ന പേരില്‍ വികസന പദ്ധികള്‍ നടപ്പാക്കി മുന്നേറിയെങ്കിലും മണ്ഡലത്തില്‍ സജീവമായി ഇടപെടുകയോ താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയോ രാജീവ് ചെയ്തിരുന്നില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
പാര്‍ട്ടി അണികളുമായും പ്രദേശിക പ്രവര്‍ത്തകരുമായും രാജീവ് വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താഴേക്കിടയില്‍ ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ രാജീവിനായില്ല. പാര്‍ട്ടിക്കകത്തും രാജീവിനോട് വിരോധമുള്ളവര്‍ ഉണ്ടായിരുന്നു. വിയോജിപ്പുള്ള പാര്‍ട്ടി അണികളെ കൂടെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല.
കളമശേരിയില്‍ തന്റെ വിശ്വസ്തരായി രാജീവ് കൂടെ കൂട്ടിയവര്‍ പാര്‍ട്ടിയില്‍ സ്വീകാര്യതയില്ലാത്ത ആളുകളായിരുന്നു എന്നും ആക്ഷേപമുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട, പിന്നീട് തിരിച്ചുവന്ന ചിലര്‍ ആയിരുന്നു രാജീവിന്റെ വിശ്വസ്തര്‍. സ്വീകാര്യത കുറഞ്ഞ ആളുകളെ വിശ്വാസത്തിലെടുത്ത് നയിച്ചു എന്നതും രാജീവിന്റെ വീഴ്ചയ്ക്ക് കാരണമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജീവും ഗഫൂറും ഏറ്റുമുട്ടിയപ്പോള്‍ 15,336 വോട്ടിനായിരുന്നു പി. രാജീവ് വിജയിച്ചത്. 2011ല്‍ മണ്ഡലം രൂപീകൃതമായ ശേഷം ലീഗിനെ മാത്രം ജയിപ്പിച്ച കളമശേരിില് അപ്രതീക്ഷിത വിജയം ആയിരുന്നു രാജീവിന്റെത്. രണ്ടാം പിണറായി സര്‍ക്കാരില്‍ വ്യവസായ വകുപ്പ് മന്ത്രിയായി.
വ്യവസായ നഗരമായ കളമശേരിയില്‍ വ്യവസായ മന്ത്രിയായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു രാജീവ്. എന്നാല്‍ ആ വിശ്വാസം തകര്‍ന്നു. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ലീഡ് നേടിയത് അബ്ദുല്‍ ഗഫൂര്‍ ആയിരുന്നു. ഇതോടെ ജില്ലയിലെ ആകെയുള്ള ഒരു മന്ത്രി ദയനീയമായി പരാജയപ്പെട്ടു.
2008ല്‍ രൂപീകരിച്ച കളമശേരി മണ്ഡലത്തില്‍ 2011ല്‍ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 2011ലും 2016ലും വി.കെ. ഇബ്രാഹിംകുഞ്ഞാണ് മണ്ഡലം പിടിച്ചെടുത്തത്. എന്നാല്‍ പാലാരിവട്ടം പാലം അഴിമതി ആരോപണവും വികസന വിരുദ്ധ വികാരവും രാഷ്ട്രീയ ചിത്രം മാറ്റിയെഴുതി. ഇബ്രാഹിംകുഞ്ഞിന്റെ മകന് അബ്ദുല്‍ ഗഫൂര്‍ സ്ഥാനാര്‍ഥി ആയപ്പോള്‍ പി. രാജീവ് മണ്ഡലം പിടിച്ചെടുത്തു. ഒടുവില്‍ കളമശേരി വീണ്ടും ലീഗ് എടുത്തു.
Tags : assembly election kalamassery p rajeev lose