Kerala
കൊച്ചി: ജനവിധി പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് ആയുധം വച്ച് കീഴടങ്ങിയിരിക്കുകയാണ് പി. രാജീവ്. എന്നാല്‍ മാളത്തില്‍ ഒളിക്കാനില്ല. ജനവിശ്വാസം ആര്‍ജ്ജിച്ച് ശക്തമായി തിരിച്ചു വരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും എന്നു പറഞ്ഞു കൊണ്ടാണ് തിരികെ പോക്ക്. സംസ്ഥാന തലത്തില്‍ അറിയപ്പെടുന്ന നേതാവായി ഖ്യാതി നേടിയ പി. രാജീവിന് അടിപതറിയത് എവിടെയാണ്?
വ്യവസായ മന്ത്രിയായി കൊണ്ടുവന്ന വികസനങ്ങള്‍ എണ്ണി പറയുമ്പോഴും താന്‍ നില്ക്കുന്ന ഭൂമിയിലെ മണ്ണൊലിച്ചു പോകുന്നത് രാജീവ് അറിഞ്ഞിരുന്നില്ല. കേരളത്തിലെ മികച്ച മന്ത്രിമാരില്‍ ഒരാള്‍, കഴിഞ്ഞ സര്‍ക്കാരിലെ ഏറെ ജനകീയനായ വ്യക്തി എന്ന നിലകളില്‍ പേരെടുത്ത ആളാണ് പി. രാജീവ്. എന്നാല്‍ യുഡിഎഫ് തരംഗത്തില്‍ രാജീവിന് കാലിടറി.
അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂറിലൂടെ മുസ്ലീം ലീഗ് കളമശേരി മണ്ഡലത്തില്‍ തിരിച്ചെത്തി. പി. രാജീവിനെ 16,312 വോട്ടുകള്‍ക്കാണ് ഗഫൂര്‍ പരാജയപ്പെടുത്തിയത്. 2021ല്‍ നേരിട്ട തോല്‍വിക്ക് എല്‍ഡിഎഫിന് അതേ നാണയത്തില്‍ തന്നെ യുഡിഎഫ് മറുപടി നല്കി.
സ്വന്തം മണ്ഡലത്തില്‍ പ്രദേശികമായ ഇടപെടലുകള്‍ കുറഞ്ഞത് രാജീവിന് വിനയായി മാറുകയായിരുന്നു. ഒപ്പം എന്ന പേരില്‍ വികസന പദ്ധികള്‍ നടപ്പാക്കി മുന്നേറിയെങ്കിലും മണ്ഡലത്തില്‍ സജീവമായി ഇടപെടുകയോ താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയോ രാജീവ് ചെയ്തിരുന്നില്ല എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
പാര്‍ട്ടി അണികളുമായും പ്രദേശിക പ്രവര്‍ത്തകരുമായും രാജീവ് വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഉന്നത ബന്ധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താഴേക്കിടയില്‍ ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ രാജീവിനായില്ല. പാര്‍ട്ടിക്കകത്തും രാജീവിനോട് വിരോധമുള്ളവര്‍ ഉണ്ടായിരുന്നു. വിയോജിപ്പുള്ള പാര്‍ട്ടി അണികളെ കൂടെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല.
കളമശേരിയില്‍ തന്റെ വിശ്വസ്തരായി രാജീവ് കൂടെ കൂട്ടിയവര്‍ പാര്‍ട്ടിയില്‍ സ്വീകാര്യതയില്ലാത്ത ആളുകളായിരുന്നു എന്നും ആക്ഷേപമുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട, പിന്നീട് തിരിച്ചുവന്ന ചിലര്‍ ആയിരുന്നു രാജീവിന്റെ വിശ്വസ്തര്‍. സ്വീകാര്യത കുറഞ്ഞ ആളുകളെ വിശ്വാസത്തിലെടുത്ത് നയിച്ചു എന്നതും രാജീവിന്റെ വീഴ്ചയ്ക്ക് കാരണമായി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജീവും ഗഫൂറും ഏറ്റുമുട്ടിയപ്പോള്‍ 15,336 വോട്ടിനായിരുന്നു പി. രാജീവ് വിജയിച്ചത്. 2011ല്‍ മണ്ഡലം രൂപീകൃതമായ ശേഷം ലീഗിനെ മാത്രം ജയിപ്പിച്ച കളമശേരിില് അപ്രതീക്ഷിത വിജയം ആയിരുന്നു രാജീവിന്റെത്. രണ്ടാം പിണറായി സര്‍ക്കാരില്‍ വ്യവസായ വകുപ്പ് മന്ത്രിയായി.
വ്യവസായ നഗരമായ കളമശേരിയില്‍ വ്യവസായ മന്ത്രിയായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ആത്മവിശ്വാസത്തിലായിരുന്നു രാജീവ്. എന്നാല്‍ ആ വിശ്വാസം തകര്‍ന്നു. വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ ലീഡ് നേടിയത് അബ്ദുല്‍ ഗഫൂര്‍ ആയിരുന്നു. ഇതോടെ ജില്ലയിലെ ആകെയുള്ള ഒരു മന്ത്രി ദയനീയമായി പരാജയപ്പെട്ടു.
2008ല്‍ രൂപീകരിച്ച കളമശേരി മണ്ഡലത്തില്‍ 2011ല്‍ ആയിരുന്നു ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 2011ലും 2016ലും വി.കെ. ഇബ്രാഹിംകുഞ്ഞാണ് മണ്ഡലം പിടിച്ചെടുത്തത്. എന്നാല്‍ പാലാരിവട്ടം പാലം അഴിമതി ആരോപണവും വികസന വിരുദ്ധ വികാരവും രാഷ്ട്രീയ ചിത്രം മാറ്റിയെഴുതി. ഇബ്രാഹിംകുഞ്ഞിന്റെ മകന് അബ്ദുല്‍ ഗഫൂര്‍ സ്ഥാനാര്‍ഥി ആയപ്പോള്‍ പി. രാജീവ് മണ്ഡലം പിടിച്ചെടുത്തു. ഒടുവില്‍ കളമശേരി വീണ്ടും ലീഗ് എടുത്തു.
Kerala
കൊച്ചി: എറണാകുളം കളമശേരിയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഇടപ്പള്ളി സ്വദേശി സിയാദ് (42), കൊല്ലം ചിതറ സ്വദേശി ആദിൽ അൻസാർ (24) എന്നിവരാണ് പിടിയിലായത്.
കളമശേരി വട്ടേക്കുന്നത്തെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് 6.79 ഗ്രാം എം ഡി എം എയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷ്ണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: വോട്ടെടുപ്പിനിടെ കളമശേരിയിലും ആലുവയിലും സംഘർഷം. കളമശേരിയിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സ്വകാര്യ വാഹനത്തിൽ വോട്ടർമാരെ കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്കും കൈയാങ്കളിയിലേക്കും എ ത്തിയത്. കളമശേരി പോളിടെക്നിക് കോളജിലെ ബൂത്തിലാണ് സംഭവം
ഒരേ വാഹനത്തിൽ അഞ്ചു തവണ വോട്ട് ചെയ്യാനായി ആളുകളെ എത്തിച്ചതിനെയാണ് യുഡിഎഫ് പ്രവർത്തകർ തടഞ്ഞത്. ഇത്തരം പ്രവൃത്തി പാടില്ലെന്നും പകരം ഓട്ടോയോ ടാക്സിയോ ഏർപ്പെടുത്തണമെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞത് എൽഡിഎഫ് പ്രവർത്തകരെ ചൊടിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ആലുവ കുട്ടമശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ ഫ്ലക്സ് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ലക്സ് മാറ്റാൻ ആവശ്യപ്പെട്ട് തർക്കം ഉണ്ടാവുകയും തുടർന്ന് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ ഫ്ലക്സ് നീക്കം ചെയ്തു.
District News
കളമശേരി: ഒരു വശത്ത് മന്ത്രി, എതിർ ഭാഗത്ത് മുൻ മന്ത്രിയുടെ മകൻ. 2021ലെ ഇടതു-വലതു പോരാട്ടത്തിന്റെ തനിയാവർത്തനമാണ് കളമശേരി നിയമസഭാ മണ്ഡലത്തിൽ. സവിശേഷതകൾ മാത്രമല്ല, ആവേശവും വേണ്ടുവോളമുണ്ട് കളമശേരിയിലെ കടുപ്പമേറിയ പോരാട്ടത്തിന്.
എൽഡിഎഫിൽ സിറ്റിംഗ് എംഎൽഎയും വ്യവസായ മന്ത്രിയുമായ പി. രാജീവ് മത്സരിക്കുമ്പോൾ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലീം ലീഗ് നേതാവുമായ അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറാണ് യുഡിഎഫ് സ്ഥാനാർഥി. ഇവർ തമ്മിലായിരുന്നു കഴിഞ്ഞ തവണയും മത്സരം. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിലെ എം.പി. ബിനുവിനു കന്നിയങ്കം.
വ്യവസായങ്ങളുടെ നാട്
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളമെങ്കിൽ, ജില്ലയിലെ വ്യവസായങ്ങളേറെയും കേന്ദ്രീകരിച്ചിട്ടുള്ള മണ്ഡലമാണ് കളമശേരി. ഏലൂരും എടയാറും കളമശേരിയും ഉൾപ്പെടെയുള്ള മേഖലകളിൽ നൂറുകണക്കിനു വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളുമുണ്ട്.
കിൻഫ്ര ഹൈടെക് പാർക്ക്, മെഡിക്കൽ കോളജ്, കാൻസർ റിസർച്ച് സെന്റർ, കൊച്ചിൻ യൂണിവേഴ്സിറ്റി എന്നീ പ്രധാന സ്ഥാപനങ്ങളും കളമശേരി മണ്ഡലത്തിന്റെ ഭാഗമാണ്.
യുഡിഎഫ് ആധിപത്യം, എൽഡിഎഫ് അട്ടിമറി
2008 ൽ മണ്ഡലം രൂപീകരിച്ച ഘട്ടം മുതൽ യുഡിഎഫിനെ പിന്തുണച്ച മണ്ഡലമാണ് കളമശേരി. 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് 7789 വോട്ടുകൾക്കു സിപിഎമ്മിലെ കെ. ചന്ദ്രൻപിള്ളയെ പരാജയപ്പെടുത്തി. 2016 ൽ ഇബ്രാഹിംകുഞ്ഞ് ഭൂരിപക്ഷം 12000 വോട്ടിനു മുകളിലേക്ക് ഉയർത്തി.
എന്നാൽ 2021ൽ പി.രാജീവ് കളമശേരിയിൽ ചെങ്കൊടി പാറിച്ചു. കന്നിയങ്കത്തിനിറങ്ങിയ അബ്ദുൾ ഗഫൂറിനെ 15336 വോട്ടുകൾക്കാണ് രാജീവ് പരാജയപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ പാർലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ യുഡിഎഫിനായിരുന്നു ആധിപത്യം. ഏലൂർ നഗരസഭയിൽ മാത്രമാണ് എൽഡിഎഫിനു മേൽക്കൈയുള്ളത്. കളമശേരി നഗരസഭയിലും മണ്ഡലത്തിലെ നാലു ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ഭരണമാണ്.
ഭരണമികവിൽഇടതുപ്രതീക്ഷ
ഇടതു സർക്കാരിൽ പ്രധാന വകുപ്പു കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിൽ പി.രാജീവിന്റെ മികവാണ് ഇടതുപക്ഷത്തിന്റെ മുഖ്യ പ്രചാരണ വിഷയം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ തുടർച്ചയായി രണ്ടു തവണ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ച വ്യവസായ മന്ത്രിയെന്ന ഖ്യാതി എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു.
28-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഫാസ്റ്റ് മൂവർ പട്ടികയിൽ തുടർച്ചയായി ഇടം നേടിയതും ടോപ്പ് അച്ചീവർ പദവി രണ്ടു തവണ നിലനിർത്തിയതും നേട്ടമായി പ്രചരിപ്പിക്കുന്നു. ഇതിനൊപ്പം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷം വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയെന്നതും തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നും രാജീവും ഇടതുപക്ഷവും അവകാശപ്പെടുന്നു.
മാറ്റം ഉറപ്പെന്ന്യുഡിഎഫ്
മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കളമശേരിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളോടു താരതമ്യം ചെയ്യാൻ കഴിഞ്ഞ അഞ്ചു വർഷക്കാലം ഒന്നുമുണ്ടായിട്ടില്ലെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്തു മന്ത്രിയായിരുന്നപ്പോൾ നടത്തിയ റോഡ് വികസനം ഉൾപ്പെടെയുള്ള വികസനങ്ങൾ യുഡിഎഫിന്റെ പ്രചാരണവിഷയമാണ്.
ഇബ്രാഹിംകുഞ്ഞിന്റെ മരണശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പാണിത്. യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണു മണ്ഡലത്തിലുള്ളത്. അബ്ദുൾ ഗഫൂർ കഴിഞ്ഞ കാലങ്ങളിൽ മണ്ഡലത്തിൽ സജീവസാന്നിധ്യമായിരുന്നു. വിപുലമായ വ്യക്തിബന്ധങ്ങൾ തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നുണ്ട്. ജില്ലയിൽ മൂസ്ലീം ലീഗ് മത്സരിക്കുന്ന ഏക സീറ്റാണ് കളമശേരി.
Kerala
കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. കേസുമായി ബന്ധപ്പെട്ട് പാലക്കാട് അഗളി ഗൂളിക്കടവ് ധോണിയാകുണ്ട് ഊരില്‍ എം. അനീഷി(28)നെയാണ് കളമശേരി പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, എസ്ഐ സെബാസ്റ്റ്യന്‍ പി. ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
റിമാന്‍ഡിലുള്ള പ്രതിയെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനായി ഇയാളുമായി പോലീസ് സംഘം പാലക്കാട്ടേക്ക് തിരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ജയിലില്‍ വച്ച് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തിരിച്ചറിയല്‍ പരേഡ് നടന്നിരുന്നു.
കഴിഞ്ഞ 15ന് രാത്രി 8.30ന് എച്ച്എംടി ജംഗ്ഷന് സമീപത്തെ റെയില്‍വേ ക്രോസിനോട് ചേര്‍ന്നായിരുന്നു സംഭവം. എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. ബൈക്കില്‍ യുവതിയെ പിന്തുടര്ന്നെത്തിയ പ്രതി യുവതി എച്ച്എംടി ബസ് സ്റ്റോപ്പിന് സമീപം റെയില്‍വേ ക്രോസ് ചെയ്ത് നടന്ന് പോകുമ്പോള്‍ ആക്രമിക്കുകയും മൊബൈല്‍ ഫോണും മാലയും കവരുകയുമായിരുന്നു.
200ഓളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി ബൈക്കില്‍ യുവതിയെ പിന്തുടര്ന്നെത്തുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണും കൃത്യത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: കളമശേരി മണ്ഡലത്തില്‍ 2021ലെ എതിരാളികള്‍ വീണ്ടും ഏറ്റുമുട്ടലിന് ഒരുങ്ങിയിരിക്കുകയാണ്. മന്ത്രി പി. രാജീവിനെ എതിരിടാന്‍ ഫുള്‍ ഫോമിലാണ് യുഡിഎഫിന്റെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍.
കേരളം മാറ്റം ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ഒമ്പതിന് വരാന്‍ പോകുന്നത്. കേരളമൊട്ടാകെ യുഡിഎഫിന്റെ തരംഗമുണ്ടാകും, അതിനൊപ്പം കളമശേരിയും ഉണ്ടാകുമെന്നും അബ്ദുള്‍ ഗഫൂര്‍ ദീപിക ഡോട്ട്കോമിനോട് പ്രതികരിച്ചു.
കളമശേരിയില്‍ ഇത്തവണ യുഡിഎഫ് തന്നെ വിജയിക്കും. കേരളമൊട്ടാകെ യുഡിഎഫിന്റെ തരംഗമാണ്. യുഡിഎഫ് സര്‍ക്കാറാണ് വരാന്‍ പോകുന്നത്. അതിനോടൊപ്പം കളമശേരി മണ്ഡലവും ഉണ്ടാകും.
കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണത്തെ എങ്ങനെയെങ്കിലും മാറണം എന്നാണ് ജനങ്ങള്‍ക്ക്. യുഡിഎഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, നല്ലവരായ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പോലും ആഗ്രഹിക്കുന്നത് അതാണ്. കേരളം മാറ്റം ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രില്‍ ഒമ്പതിന് വരാന്‍ പോകുന്നത്. കളമശേരിയില്‍ യുഡിഎഫിന് ഉജ്വലമായ വിജയം ഉണ്ടാകും. ഇപ്പോഴത്തെ സ്ഥിതിയില്‍ നൂറില്‍ കൂടുതല്‍ സീറ്റ് ഉറപ്പായും ലഭിക്കും. ആ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
കളമശേരി വികസനത്തിലേക്ക്
കളമശേരി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. മണ്ഡലം 2011ല്‍ രൂപീകൃതമായി വന്നപ്പോള്‍ ഇതിന്റെ കണക്ടിവിറ്റി വിഷയമായിരുന്നു.
ഇടപ്പള്ളി മുതല്‍ ഏകദേശം തൃശൂര്‍ മാളയുടെ ബോര്‍ഡര്‍ വരെയുള്ള മണ്ഡലമാണ് കളമശേരി. അതെല്ലാം 17 പാലങ്ങള്‍ കൊണ്ട് ബന്ധിപ്പിക്കാനും കണക്ടിവിറ്റി ഉണ്ടാക്കാനും സാധിച്ചിട്ടുണ്ട്. എല്ലാ റോഡുകളും ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകള്‍ എല്ലാം നന്നാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ മെയിന്റനന്‍സ് നടന്നിട്ടില്ല.
റോഡുകളുടെ സ്ഥിതി ഇപ്പോള്‍ വളരെ ദയനീയമായി നില്ക്കുന്ന അവസ്ഥയാണ്. 13 കൊല്ലം മുമ്പ് ടാര്‍ ചെയ്ത് നല്ല നിലവാരത്തില്‍ ആക്കിയ റോഡുകള്‍ ഇന്ന് മെയിന്റനന്‍സ് കാത്തു കിടക്കുകയാണ്.
കുടിവെള്ളത്തിന്റെ പ്രശ്നമുണ്ട് പല സ്ഥലത്തും. യുഡിഎഫിന്റെ കാലത്ത് വലിയ കുടിവെള്ള പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. എന്നാല്‍ പത്തു കൊല്ലമായിട്ടും അത് നടപ്പാക്കിയിട്ടില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ. അത് പരിഹരിക്കും.
കളമശേരി ഒരു നഗരപ്രദേശമാണ്, എന്നാല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുനുകര, കരുമാലൂര്‍, ആലങ്ങാട് ഒക്കെ ഗ്രാമപ്രദേശങ്ങളാണ്. അതിനാല്‍ തന്നെ നിരവധി ആവശ്യങ്ങളുള്ള മണ്ഡലമാണ് കളമശേരി. ഒരു പാറ്റേണ്‍ അനുസരിച്ച് മാത്രം വികസനം കൊണ്ടുവരാന്‍ പറ്റുന്ന ഒരു മണ്ഡലമല്ല ഇത്. ഓരോ പ്രദേശത്തിനും ഓരോ രീതിയിലുള്ള ആവശ്യങ്ങളാണ്, അതെല്ലാം പരിഗണിച്ചു കൊണ്ടു തന്നെ മുന്നോട്ട് പോകും.
വായു മലിനീകരണം
ഏലൂരിലെ ഇപ്പോഴത്തെ വായു മലിനീകരണം ഏകദേശം ഡല്‍ഹിയുടെ അടുത്തു തന്നെ എത്തി. പലപ്പോഴും എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) ഡല്‍ഹിയുടെ അടുത്തു തന്നെയാണ്. എക്യുഐ അനാരോഗ്യകരം എന്നാണ് കാണിക്കുന്നത്. ടിസിസി അടക്കമുള്ള വലിയ കമ്പനികളെ നിലനിര്‍ത്തി കൊണ്ടു തന്നെ നല്ല രീതിയില്‍ അതിനെ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സാധിക്കണം. മലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. അതിന് വേണ്ടി ശ്രദ്ധ ചെലുത്തും.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ പ്രതിസന്ധിയാവില്ല
മുഖ്യമന്ത്രി ചര്‍ച്ചകള്‍ യുഡിഎഫിന് ഒരിക്കലും പ്രതിസന്ധി ഉണ്ടാക്കില്ല. മുഖ്യമന്ത്രി കോണ്‍ഗ്രസില്‍ നിന്നും തന്നെയായിരിക്കും. ആരാണ് മുഖ്യമന്ത്രി എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കും. അതിനെ എല്ലാ ഘടകകക്ഷികളും പിന്തുണയ്ക്കും. അതിലൊന്നും ഒരു തര്‍ക്കവുമില്ലഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഇരുന്നെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയും ഉണ്ടാവുകയില്ല. വളരെ സ്മൂത്ത് ആയിട്ട് തന്നെ കാര്യങ്ങള്‍ പോകും.
വനിതാ പ്രാതിനിധ്യം
വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ റിസര്‍വേഷന്‍ പാറ്റേണ്‍ ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ കൂടുതല്‍ സ്ത്രീകള്‍ എത്തുന്നുണ്ട്. വനിതകള്‍ മത്സരിക്കാനായി സ്വമേധയാ മുന്നോട്ടു വരുന്നുണ്ട്.
നിയമസഭയില്‍ റിസര്‍വേഷന്‍ ഇല്ല. എന്നാല്‍ അതിന്റേതായ പരിഗണന എല്ലാ പാര്‍ട്ടികളും കൊടുക്കാന്‍ നോക്കാറുണ്ട്. മുസ്ലീം ലീഗ് പോലും രണ്ടു വനിത സ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്നുള്ളത് വനിതകള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം കൊടുക്കണം എന്നതിന്റെ ലക്ഷണമാണ്.
തൊഴിലാളികള്‍ക്ക് ആനുകൂല്യം
യുഡിഎഫ് ഭരിക്കുന്ന കാലത്താണ് ടിസിസി അടക്കമുള്ള കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുള്ളത്. എല്‍ടിഎ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് നടപ്പിലാക്കിയിട്ടുണ്ട്. പക്ഷെ എല്‍ഡിഎഫിന്റെ കാലത്ത് തൊഴിലാളികള്‍ക്ക് അങ്ങനെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. അന്യായമായ ആനുകൂല്യങ്ങൾ ഒന്നും ചോദിക്കുന്നില്ല. ആവശ്യമായത് ഒക്കെ കൊടുക്കണം. ഇപ്പോഴുള്ള എല്‍ടിഎ പോലും ചെറിയ കാര്യങ്ങള്‍ കൊണ്ട് തടഞ്ഞു വച്ചിരിക്കുകയാണ്. യുഡിഎഫ് വന്നാല്‍ അര്‍ഹമായ രീതിയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കും.
പ്രചാരണം
പ്രചാരണം നന്നായി നടക്കുന്നുണ്ട്. എല്ലാവരും നന്നായി സഹകരിക്കുന്നുണ്ട്. യുഡിഎഫിന്റെ എല്ലാ വലിയ നേതാക്കളും പ്രവര്‍ത്തകരും പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ വിജയം നൂറു ശതമാനമാണ്.
Kerala
കൊച്ചി: കളമശേരിയിൽ സോഫ നിർമാണ യൂണിറ്റിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. എച്ച്എംടി കോളനിയിൽ പ്രവർത്തിക്കുന്ന സോഫ നിർമാണ യൂണിറ്റിനാണ് തിങ്കളാഴ്ച രാത്രിയിൽ തീപിടിച്ചത്.
കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് കണ്ട ജോലിക്കാർ പെട്ടന്ന് പുറത്തിറങ്ങിയതുകൊണ്ട് വലിയ അപകടം ഒഴിവായി. സോഫ നിർമാണത്തിന് ഉപയോഗിക്കുന്ന ഫോം, പ്ലൈവുഡ് എന്നിവയ്ക്കാണ് തീ പിടിച്ചത്.
ആറ് യൂണിറ്റ് ഫയർഫോഴ്സ് ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു.
Kerala
കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയായ നേപ്പാള്‍ സ്വദേശി ദുര്‍ഗ കാമിയുടെ സംസ്കാരം കളമശേരി സഭ സെമിത്തേരിയില്‍ നടന്നു. എറണാകുളം ജില്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദുര്‍ഗ കാമി വ്യാഴാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ദുര്‍ഗയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും പിന്നാലെ ഹൃദയസ്തംഭനം ഉണ്ടാവുകയുമായിരുന്നു.
കഴിഞ്ഞ മാസം 22ന് ആയിരുന്നു ദുര്‍ഗ കാമിക്ക് ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയായിരുന്നു ദുര്‍ഗയുടേത്. ബൈക്കപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ് ദുര്‍ഗയ്ക്കായി മാറ്റിവച്ചത്.
ദുര്‍ഗയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ശാസ്ത്രക്രിയയ്ക്ക് ശേഷവും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടു കൂടിയാണ് ആരോഗ്യനില മോശമായത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റുകയും ദുര്‍ഗ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഫിസിയോതെറാപ്പിയും ആരംഭിച്ചിരുന്നു.
എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഫിസിയോ തെറാപ്പിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.അപൂര്‍വ ജനിതകരോഗം ബാധിച്ച് ഒരു വര്‍ഷമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദുര്‍ഗ. മലയാളിയായ ഡോക്ടര്‍ മുഖേനയാണ് ദുര്‍ഗ കേരളത്തിലേക്ക് എത്തിയത്. നേരത്തേ ഇതേ ജനിതക രോഗം ബാധിച്ച് ദുര്‍ഗയുടെ അമ്മയും മൂത്ത സഹോദരിയും മരിച്ചിരുന്നു.
Kerala
കളമശേരി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ സാമൂഹ്യ പ്രവര്‍ത്തനവും പൊതുജനാരോഗ്യവും സംയുക്ത പാതകള്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ദ്യുതി 2026 അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി.
എഡിന്ബ്റോ സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് – റെഫ്യൂജി പഠന വിഭാഗത്തിലെ പേഴ്സണല്‍ ചെയര്‍ പ്രഫ. ജോര്‍ജ് പാലാട്ടിയില്‍ ഉദ്ഘാടനം ചെയ്തു.
ആധുനിക സമൂഹം നേരിടുന്ന സങ്കീര്‍ണമായ സാമൂഹിക-ആരോഗ്യ വെല്ലുവിളികളെ അതിജീവിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തനവും പൊതുജനാരോഗ്യവും തമ്മിലുള്ള ഏകോപിതമായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്നും ആരോഗ്യപരിപാലനവും സാമൂഹികക്ഷേമവും പരസ്പരപൂരകങ്ങളായി ഒരേ പാതയിലൂടെ സഞ്ചരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രഫ.ജോര്‍ജ് പാലാട്ടിയില്‍ പറഞ്ഞു.
സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് മൂന്നു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.
ചടങ്ങില്‍, രാജഗിരി സ്ഥാപനങ്ങളുടെ മാനേജരും സിഎംഐ സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍ഷ്യലുമായ ഫാ. ബെന്നി നല്ക്കര, എഎച്ച്പിഐ, എന്‍ബിഎഐ, സിഎഎച്ച്ഒ എന്നീ ദേശീയ ആരോഗ്യ സംഘടനകളുടെ സ്ഥാപകനും രക്ഷാധികാരിയുമായ ഡോ. അലക്സാണ്ടര്‍ തോമസ്, രാജഗിരി കോളജ് പ്രിന്‍സിപ്പല്‍ ഫാ. എം.ഡി. സാജു, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. കിരണ്‍ തമ്പി, സിസ്റ്റര്‍ ഡോ. സുനിറോസ്, അസി. പ്രഫ. മാത്യു ടി. ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Leader Page
ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിന് പുലർച്ചെ ഒന്നിനും നാലിനും മധ്യേ എഴുപതോളം അക്രമികൾ പത്തു സന്യാസിനിമാർ താമസിക്കുന്ന എറണാകുളം എച്ച്എംടി കൈപ്പടമുകളിലുള്ള കളമശേരി മാർത്തോമ്മാ ഭവൻ ആശ്രമത്തിന്റെ ഭൂമി കൈയേറി. അവിടെ 45 വർഷമായി നിലനിന്ന ഏഴടി ഉയരത്തിലുള്ള മതിലും ജലവിതരണത്തിനുള്ള പൈപ്പുകളും സിസിടിവിയും തകർത്തു. മഠത്തിലേക്കുള്ള വഴി അടച്ചു. താത്കാലിക വീടുകൾ വച്ചു താമസവും തുടങ്ങി. എറണാകുളം സബ് കോടതിയുടെ 2007ലെ ഉത്തരവും പ്രോഹിബിറ്ററി ഇൻജങ്ഷൻ ഓർഡറും ലംഘിച്ചാണ് അക്രമികൾ വന്നത്. രണ്ടാഴ്ച കഴിഞ്ഞിട്ടാണ് പേരിനൊരു അറസ്റ്റിനെങ്കിലും പോലീസ് തയാറായത്.
ആ സ്ത്രീകൾ കന്യാസ്ത്രീകളാണെന്ന പരിഗണന വേണ്ട. ഏതു സമുദായത്തിൽപ്പെട്ടവരും ആകട്ടെ, കുറഞ്ഞപക്ഷം സ്ത്രീകൾ എന്ന പരിഗണനയ്ക്ക് അവർ അർഹരല്ലേ? ഈപരിഗണനപോലും എന്തേ മുഖ്യനില്ല? അവിടുത്തെ മന്ത്രിസഖാവിനില്ല? ഇടതു-വലതു വനിതാ സംഘടനകൾക്കില്ല? അക്രമികൾക്കെതിരേ എന്തേ അവിടത്തെ ജനപ്രതിനിധികളോ രാഷ്ട്രീയക്കാരോപോലും വായ തുറക്കുന്നില്ല? കേരളത്തിലെ വനിതാ കമ്മീഷൻ എന്തേ വിഷയത്തിൽ ഇടപെടുന്നില്ല? ഒറ്റയ്ക്കു താമസിക്കുന്ന 10 സ്ത്രീകൾക്ക് കുടിവെള്ളവും സഞ്ചാരസ്വാതന്ത്ര്യവും ഇല്ലാതാക്കിയത് മനുഷ്യാവകാശലംഘനമല്ലേ? എന്തേ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കുന്നില്ല? ഇതാണോ കേരളം അവകാശപ്പെടുന്ന സ്ത്രീസുരക്ഷ?
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിൽ 43 വർഷമായി പ്രവർത്തിക്കുന്ന സന്യാസസമൂഹമാണ് ഓർഡർ ഓഫ് കാനൻസ് റെഗുലർ ഓഫ് ദി ഹോളിക്രോസ്. 1982ൽ അവർ പലരിൽനിന്നായി വാങ്ങിയ 15 ഏക്കർ ഭൂമിയിലാണ് സന്യാസഭവനങ്ങൾ സ്ഥിതിചെയ്യുന്നത്. ഇതിൽ ഹനീഫ എന്ന വ്യക്തിയിൽ നിന്ന് അക്കാലത്ത് 12,50,000 രൂപ കൊടുത്തു വാങ്ങിയ നാലേക്കർ ഭൂമിയെക്കുറിച്ച് ഉടമസ്ഥതാ തർക്കമുണ്ടായി. മട്ടാഞ്ചേരി സ്വദേശിയും ചെന്നൈയിൽ ബിസിനസുകാരനുമായിരുന്നു ഹനീഫ. പണം വാങ്ങിയ ഹനീഫ രേഖകൾ കൃത്യമായി കൊടുക്കാതെ കബളിപ്പിച്ചു.
ചെന്നൈയിലുള്ള ബിസിനസ് ആവശ്യങ്ങൾക്കായി ഹനീഫ പിന്നീട് ഈ ആധാരം ഈടുവച്ച് എഫ്സിഐയിൽനിന്ന് വായ്പയെടുത്തു. ജപ്തി നടപടികൾക്കായി എഫ്സിഐക്കാർ എത്തിയപ്പോഴാണ് കബളിക്കപ്പെട്ട വിവരം അറിയുന്നത് അവർ കോടതിയെ സമീപിച്ചു. എറണാകുളം സബ്കോടതി 2007ൽ മാർത്തോമ്മാ ഭവനത്തിന് അനുകൂലമായി വിധിച്ചു. ഹൈക്കോടതിയും വിധി ശരിവച്ചു.
ഹനീഫ മരിച്ചതോടെ 2010ൽ ഹനീഫയുടെ മക്കൾ വ്യാജരേഖകളുണ്ടാക്കി സ്ഥലം തൃശൂർ സ്വദേശികളായ മുഹമ്മദ് മൂസ, എൻ.എം. നസീർ, സെയ്ദ് മുഹമ്മദ് എന്നിവർക്കു വിറ്റു. വീണ്ടും കേസായി. ഹൈക്കോടതി തഹസീൽദാറോട് റിപ്പോർട്ട് ചോദിച്ചു. തഹസിൽദാറുടെ റിപ്പോർട്ട് മാർത്തോമ്മാ ഭവനത്തിന് അനുകൂലമാണ്.
അപ്പോഴാണ് സെപ്റ്റംബർ നാലിന് അർധരാത്രി അറുപതോളം അക്രമികളെത്തി ഭൂമി കൈയേറിയത്. സീറോ മലബാർ മീഡിയ കമ്മീഷൻ ചോദിക്കുന്നു, കളമശേരി കേരളത്തിലല്ലേ? പോലീസ് എന്തേ കൈയേറ്റക്കാർക്ക് സംരക്ഷണം നൽകുന്നു? കൈയേറിയവർക്കെതിരേ നടപടിയെടുക്കാത്ത പോലീസ് അനാസ്ഥയിൽ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക ഒആർസി പ്രതിഷേധിച്ചു.
അക്രമികൾ ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരായതുകൊണ്ടാണ് ഈ നിസംഗത എന്ന ആരോപണം ശക്തമാവുകയാണ്. അക്രമികൾക്ക് സംരക്ഷണം നൽകാൻ വരുന്നവർ ആ സമുദായത്തിൽത്തന്നെ ഉള്ളവരാണെന്ന് എല്ലാവർക്കും അറിയാം. ഇത്തരം ചിന്ത ശക്തമാകുന്നത് ആപത്താണ്. വ്യവസായമന്ത്രി പി. രാജീവിന്റെ മണ്ഡലത്തിലാണ് സംഭവം. സർക്കാർ നോക്കിനിൽക്കരുത്. ആക്രമിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി ശക്തമായ നടപടികൾ സ്വീകരിക്കണം. അക്രമികളെ അടിച്ചോടിക്കണം. മുഖംനോക്കാതെ നടപടിയുണ്ടാകണം.
ആറുമാസത്തിനുള്ളിൽ രണ്ടു ജനവിധികൾ
2025 അവസാനവും 2026 ആദ്യവുമായി ആറുമാസത്തെ ഇടവേളയിൽ രണ്ട് പ്രധാന ജനവിധികൾക്ക് കേരളം തയാറെടുക്കുകയാണ്. 2025 നവംബറിലോ ഡിസംബറിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും 2026 ഏപ്രിലിലോ മേയിലോ നിയമസഭയിലേക്കും തെരഞ്ഞെടുപ്പു നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബറിൽ പൂർത്തിയാകേണ്ടതാണ്. എന്നാൽ, 2020ലെ തെരഞ്ഞെടുപ്പ് കോവിഡ് മൂലം ഡിസംബറിലേക്കു മാറ്റേണ്ടിവന്നതുകൊണ്ട് ഈ വർഷത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ഡിസംബർ 20നകം പൂർത്തിയാക്കിയാൽ മതി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് 2021 ഏപ്രിൽ ആറിന് നടന്നു. മേയ് രണ്ടിന് ഫലം പ്രഖ്യാപിച്ചു. അതുകൊണ്ട് മേയ്മാസത്തിനു മുന്‍പ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കണം.
2025ലെ വോട്ടർപട്ടിക
2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനായി പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അനുസരിച്ച് 2,83, 12,478 വോട്ടർമാരാണ് കേരളത്തിലുള്ളത്. അവരിൽ 1,49,59,245 പേർ സ്ത്രീകളും 1,33,52951 പേർ പുരുഷന്മാരും 276 പേർ ട്രാൻസ്ജെൻഡറുകളും ആണ്. 2,087 വിദേശ ഇന്ത്യക്കാരും പട്ടികയിലുണ്ട്. ഈ പട്ടിക ഒക്ടോബറിൽ ഇനിയും പരിഷ്കരിക്കും എന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ അറിയിച്ചിരിക്കുന്നത്.
വോട്ടർപട്ടികയുടെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ നല്ല ജാഗ്രതയോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധി ദേശീയതലത്തിൽ നടത്തുന്ന ‘വോട്ടു ചോരി’ സമരം ഇതിനു വലിയ കാരണമായി എന്നത് സത്യമാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകളാണ് കേരളത്തിൽ ഉപയോഗിക്കുന്നത്. കർണാടക പക്ഷേ ബാലറ്റ് പേപ്പറിലേക്ക് മടങ്ങി. വോട്ടിംഗ് മെഷീനുകളുടെ പരിശോധന ഓഗസ്റ്റ് 25ന് പൂർത്തിയായി.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന ടെസ്റ്റ് പേപ്പറായാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. അതുകൊണ്ട് അവിടെ പ്രകടമാക്കപ്പെടുന്ന ജനവികാരം മുന്നണി ബന്ധങ്ങളിൽവരെ മാറ്റം വരുത്താം. യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനെ ഇടതുമുന്നണിയിൽ എത്തിക്കുന്നതിന് നടക്കുന്ന നീക്കങ്ങൾ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉണ്ടായിക്കൂടെന്നില്ല. രണ്ടുതവണയായി പ്രതിപക്ഷത്തിരിക്കുന്ന ലീഗിന് ഇനിയും പ്രതിപക്ഷത്തിരിക്കാൻ ബുദ്ധിമുട്ടുണ്ട്. ലീഗ് ഇടതുമുന്നണിയിലേക്ക് വന്നാൽ രണ്ടാം കക്ഷി സംബന്ധിച്ചതടക്കം പല പുതിയ തർക്കങ്ങളും ഇടതുമുന്നണിയിൽ ഉണ്ടാകാനും ഇടയുണ്ട്
ഷൈനും മാങ്കൂട്ടത്തിലും
ലൈംഗിക അപവാദക്കേസുകൾ കത്തിച്ചുയർത്തി തെരഞ്ഞെടുപ്പു ജയിക്കാൻ സിപിഎമ്മിന് വല്ലാത്ത വൈഭവം ഉണ്ടെന്ന് ചരിത്രം തെളിയിക്കുന്നു. സൂര്യനെല്ലി, ഐസ്ക്രീം പാർലർ, സോളാർ... ഇപ്പോൾ ഷാഫിയും രാഹുലും ഇരയാക്കപ്പെടുന്നു. സഖാക്കളുടെ ദുഷ്ടബുദ്ധി കോണ്‍ഗ്രസിനുപോലും മനസിലായില്ല. ഇടതു നേതാക്കൾക്കെതിരേ സ്വപ്ന സുരേഷും ഹേമ കമ്മിറ്റിയും ഉയർത്തിയ അടിസ്ഥാനമുള്ള ആരോപണങ്ങൾ മറന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കൾക്കു പിന്നാലെയാണ്. മാധ്യമങ്ങളിൽ ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരമൊന്നും കോണ്‍ഗ്രസുകാർ നഷ്ടപ്പെടുത്തില്ല. സൂര്യനെല്ലി വന്നപ്പോഴും ഐസ്ക്രീം പാർലർ വന്നപ്പോഴും സോളാർ വന്നപ്പോഴും ഇപ്പോൾ രാഹുൽ വിഷയം വന്നപ്പോഴും കോണ്‍ഗ്രസിലെ ആദർശവാദികൾ വല്ലാതെ അസ്വസ്ഥരായി. പാലം കടന്ന ഇടതന്മാർ, ഉമ്മൻ ചാണ്ടിയെ വഞ്ചിച്ചത് കോണ്‍ഗ്രസുകാരാണ് എന്നു പറഞ്ഞപ്പോൾ അല്ലെന്നു പറയാൻ പലർക്കും ആത്മധൈര്യം ഉണ്ടായില്ല.
ഒരേതരത്തിലുള്ള കേസുകൾ എങ്ങനെ എതിരാളികൾക്ക് വിനാശകരമാക്കാം എന്നതിലുള്ള സിപിഎം വൈഭവത്തിന്റെ തെളിവാണ് കെ.ജെ. ഷൈനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരേ ഉയർന്ന പരാതികൾ. പിണറായിയും സതീശനും തമ്മിലുള്ള വ്യത്യാസവും ഈ സംഭവങ്ങൾ പ്രകടമാക്കുന്നു.
രാഹുലിനെതിരേ പരാതി ഉയർന്നപ്പോൾ ഇരുത്തംവന്ന പ്രതിപക്ഷ നേതാവിനെപ്പോലെ അല്ല കെഎസ്യു നേതാവിനെപ്പോലെയാണ് സതീശൻ വിഷയം കൈകാര്യം ചെയ്തത്. കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായ മാങ്കൂട്ടത്തിലിനെതിരേ വന്ന ആരോപണത്തെക്കുറിച്ച്, തിരക്കട്ടെ എന്നു പോലും സതീശൻ പറഞ്ഞില്ല. നടപടി എടുത്തു. അദ്ദേഹത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. ഓഗസ്റ്റ് 21ന് അദ്ദേഹം രാജിവച്ചതാണ്. ഒരു മാസം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന്റെ സർക്കാർ വിരുദ്ധ സമരങ്ങളുടെ കുന്തമുന ആയ പുതിയ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയമിക്കാനായില്ല.
മാങ്കൂട്ടത്തിലിനെതിരേ കേസുണ്ടാക്കാൻ കോണ്‍ഗ്രസും സർക്കാരും ശ്രമിച്ചെങ്കിലും കേസെടുക്കാൻ ഇപ്പോഴും പോലീസിന് വകുപ്പൊന്നും കിട്ടിയില്ല. കോണ്‍ഗ്രസിനുണ്ടായ പരിക്കോ?
ഇത്തരം കാര്യങ്ങളിൽ പിണറായി പ്രതികരിക്കുമോ? ആരോപണവിധേയനായവനെ പരമാവധി സംരക്ഷിക്കാനാവില്ലേ പിണറായി നോക്കുക. പ്രവർത്തകരുടെ പിന്തുണ കിട്ടുന്നത് ഇത്തരം സമീപനത്തിനാണ്. ശശിമാരും ഗോപിയും മുകേഷും എല്ലാം പിണറായിയിൽ കാണുന്നത് രക്ഷകനെയാണ്.
ഷൈനിനെതിരേ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടവരെയെല്ലാം പോലീസ് ഓടിച്ചു പിടിക്കുകയാണ്. ഷാഫി കേസുമായി പോകുന്നുണ്ട്. പക്ഷേ, പ്രതികൾ സമൂഹത്തിൽ വിലസും. അതാണ് പിണറായി.
സുകുമാരൻ നായരും വെള്ളാപ്പള്ളിയും
സർക്കാരിനോടുള്ള നിലപാടിൽ അടക്കം പല വിഷയത്തിലും രണ്ടു ധ്രുവങ്ങളിൽ നിന്നവരാണ് സുകുമാരൻ നായരും വെള്ളാപ്പള്ളിയും. എന്തേ ഇന്നലെവരെ ഇ
Editorial
കോടതിയുടെ അവധിത്തലേന്ന് അനധികൃത കൈയേറ്റം നടത്തിയാൽ നിയമത്തെ അട്ടിമറിക്കാമെന്നു ക്രിമിനലുകൾക്കറിയാം. കളമശേരി മാർത്തോമ്മാ ഭവൻ കൈയേറിയതും അങ്ങനെയാണ്. ആ കൈയേറ്റങ്ങൾക്കു സർക്കാരിപ്പോൾ കാവലുമിട്ടു. സഭയും ദീപികയും പെട്ടെന്നു പ്രതികരിക്കാതിരുന്നത് എന്തെന്ന വർഗീയ കുത്തിത്തിരിപ്പിനുകൂടി മറുപടി പറയാം.
ഈ മുഖപ്രസംഗം ആപത്കരമായ രണ്ടു വിഷയങ്ങളെക്കുറിച്ചാണ്. ഒന്ന്, കളമശേരി മാർത്തോമ്മാ ഭവന്റെ മതിൽ പൊളിച്ച് കൈയേറ്റം നടത്തിയവരെക്കുറിച്ചും അതിനു കാവൽ നിൽക്കുന്ന സർക്കാർ സംവിധാനത്തെക്കുറിച്ചുമാണ്.
കോടതികളുടെ അവധിദിവസങ്ങൾക്കു തലേന്ന് കൈയേറ്റം നടത്തി നിയമത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ പരാതിക്കാരും നിയമസംവിധാനങ്ങളും നിസഹായരാകുന്ന സ്ഥിതിയാണിത്. രണ്ട്, രാത്രിയിലെത്തിയ കുറ്റവാളികൾക്കു പിന്നാലെ, ഈ സംഭവത്തെ കത്തോലിക്കാ സഭയ്ക്കും ദീപികയ്ക്കും എതിരേ ആയുധമാക്കാൻ അതിരാവിലെയെത്തിയ ചില വർഗീയ സംഘടനകളുടെ ഭിന്നിപ്പിക്കൽ തന്ത്രങ്ങളെക്കുറിച്ചാണ്. രണ്ടും നാടിനാപത്താണ്.
കളമശേരിയിൽ കൈയേറ്റം നടന്നത് ഓണത്തലേന്നാണ്. പുലർച്ചെ ഒന്നിനും നാലിനുമിടയ്ക്കാണ് ഏകദേശം 70 പേരടങ്ങുന്ന ക്രിമിനൽസംഘം കളമശേരി, എച്ച്എംടി കോളനിക്കടുത്ത് കന്യാസ്ത്രീ മഠം ഉൾപ്പെടെയുള്ള മാർത്തോമ്മാ ഭവനിലെത്തിയത്. വാഹനങ്ങളും ക്രെയിനും മാരകായുധങ്ങളുമായെത്തിയവർ ആദ്യമേതന്നെ മഠത്തിന്റെ സിസിടിവികൾ തകർത്തു.
100 മീറ്ററോളം മതിൽ തകർത്ത് റെഡിമെയ്ഡ് മുറികൾ മാർത്തോമ്മാ ഭവന്റെ വളപ്പിൽ സ്ഥാപിച്ചു. ജലവിതരണ പൈപ്പുകൾ തകർത്തു, കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചു. ‘പ്രോപ്പർട്ടി ഓഫ് എം.എച്ച്. ബിൽഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ്’ എന്നെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 45 വർഷമായി നിലവിലുള്ള സ്ഥാപനം കൈയേറിയവർക്കെതിരേ മാർത്തോമ്മാ ഭവൻ അധികൃതർ പരാതി കൊടുത്തിട്ടും ഈ നിമിഷം വരെ പോലീസ് കൈയേറ്റങ്ങൾ ഒഴിപ്പിച്ചിട്ടില്ല.
രണ്ടാമത്തെ കാര്യം, കോടതിയുടെ അവധിദിവസങ്ങൾക്കു തലേന്ന് ഇത്തരം കൈയേറ്റങ്ങൾ നടത്തിയാൽ പരാതിക്കാരൻ നിസഹായനാകും. അവധി തീർന്നു കോടതിയിലെത്തിയാൽ തത്സ്ഥിതി നിലനിർത്തി കേസ് തുടരാനാകും മിക്കവാറും വിധിയുണ്ടാകുക. കൈയൂക്കുള്ളവർ പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഈ പഴുതടയ്ക്കാൻ സർക്കാരിനോ കോടതികൾക്കോ സാധിച്ചിട്ടില്ല.
നിയമത്തെ നോക്കുകുത്തിയാക്കിയ ഈ സംഭവം വേദനാജനകമെങ്കിലും ഏതെങ്കിലും മതത്തിന്റെ സംഘടിതനീക്കമായി ചിത്രീകരിക്കരുതെന്നും അത്തരം ശ്രമങ്ങൾ തെറ്റാണെന്നും തത്കാലം വാർത്തപോലും കൊടുക്കേണ്ടതില്ലെന്നുമായിരുന്നു മാർത്തോമ്മാ ഭവന്റെയും സഭയുടെയും നിലപാട്. പക്ഷേ, കൈയേറ്റക്കാരെ ഒഴിപ്പിക്കാനോ അവരെ കണ്ടെത്തി കേസെടുക്കാനോ ഒരു നടപടിയുമില്ലെന്നു കണ്ടതോടെയാണ് മാർത്തോമ്മാ ഭവന്റെ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക ഒആർസി കൂടുതൽ പ്രതികരണത്തിനു തയാറായത്. ഉത്തരവാദിത്വത്തോടെയുള്ള ആ പ്രതികരണങ്ങൾ ദീപിക യഥാസമയം കൊടുത്തിട്ടുമുണ്ട്.
അതിൽ ഇങ്ങനെ പറയുന്നു: “1982ൽ മാർത്തോമ്മാ ഭവനു സ്ഥലം കൈമാറിയ ഉടമസ്ഥന്റെ മക്കൾ 2010ൽ വസ്തുതകൾക്കു നിരക്കാത്ത വാദങ്ങളുമായി മറ്റൊരാൾക്ക് അതേ സ്ഥലം വിറ്റു. സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥർ മാർത്തോമ്മാ ഭവന് തന്നെയെന്ന് എറണാകുളം സബ് കോടതി അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിയോ അവരുടെ പേരിൽ മറ്റാരുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ലെന്നും ഉത്തരവിട്ടിട്ടുള്ളതാണ്. എന്നിട്ടും കൈയേറി. ഇപ്പോഴും നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി സ്ഥലത്തുള്ള പോലീസ് ഇടപെടുന്നില്ല.
അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ കുറ്റകൃത്യത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യാനും പോലീസ് തയാറാകണം. ജനപ്രതിനിധികളും ഇടപെടണം.”
സാമൂഹിക ഐക്യത്തിനു വിഘാതമാകാതെ പ്രശ്നം പരിഹരിക്കാനാണ്, ഇത്രയും ഗുരുതരമായ അതിക്രമം നടന്നിട്ടും ക്രൈസ്തവസമൂഹം പരസ്യമായ പ്രതികരണത്തിനോ പ്രതിഷേധത്തിനോ മുതിരാതിരുന്നതെന്നും ഇനിയും നിഷ്ക്രിയത്വം തുടരാനാണ് അധികാരികളുടെയും ജനപ്രതിനിധികളുടെയും മനോഭാവമെങ്കിൽ നിയമ, പ്രതിഷേധ നടപടികളിലേക്കു നീങ്ങാൻ നിർബന്ധിതരാകുമെന്നും ഫാ. ജോർജ് പാറയ്ക്ക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇക്കാരണങ്ങളാലാണ് സഭയോ ദീപികയോ എടുത്തുചാടി പ്രതികരിക്കാതിരുന്നത്. മുന്നോട്ടും ഇതേ സമീപനം തന്നെയായിരിക്കും. പക്ഷേ, വർഗീയ സാധ്യതകൾക്കു തക്കംപാർത്തിരിക്കുന്ന ക്രൈസ്തവ വർഗീയ സംഘടനയും കൂട്ടാളികളും രംഗത്തെത്തി. പ്രതിസ്ഥാനത്ത് മുസ്ലിം നാമധാരികളാണ് എന്നതു മാത്രമായിരുന്നു ധാർമികരോഷത്തിനു കാരണം. ആ രാഷ്ട്രീയം നാം ഏറ്റെടുക്കില്ല.
പുരോഹിതരും കന്യാസ്ത്രീകളും ഉൾപ്പെടെ ക്രൈസ്തവരെ ആൾക്കൂട്ട വിചാരണ നടത്തുകയും ആക്രമിക്കുകയും കള്ളക്കേസുകളിൽ കുടുക്കുകയും ചെയ്ത സംഘപരിവാറിനു മംഗളപത്രമെഴുതിക്കൊണ്ടിരിക്കുന്നവരും ചങ്ങാതിമാരായ രാഷ്ട്രീയ ഭിക്ഷാംദേഹികളുമാണ് സഭയെ സംരക്ഷിക്കാനും ദീപികയെ മാധ്യമപ്രവർത്തനം പഠിപ്പിക്കാനും ശ്രമിക്കുന്നത്. വർഗീയവിഷത്തിന്റെ ഈ കാസയിൽനിന്നു കുടിക്കരുതെന്ന് ജാതി-മത ഭേദമെന്യേ വിവേകമുള്ളവരെല്ലാം മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്.
ക്രൈസ്തവരെ ഏതോ ആലയിലേക്ക് ആട്ടിത്തെളിക്കാനുള്ള അച്ചാരം വാങ്ങി ക്രിസ്തുവിനെ ദുരുപയോഗിക്കുന്ന ഇത്തരം വ്യക്തിതാത്പര്യ-ഇതരമതവിദ്വേഷ സംഘങ്ങളെക്കുറിച്ച് ‘പാനപാത്രമേതായാലും വിഷം കുടിക്കരുത്’ എന്ന മുഖപ്രസംഗത്തിൽ ദീപിക മുന്നറിയിപ്പു നൽകിയിരുന്നു. അതു വീണ്ടും ഓർമിപ്പിക്കുന്നു.
മൂവാറ്റുപുഴ നിർമല കോളജിലുൾപ്പെടെ നിസ്കാരമുറി അനുവദിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയർത്തിയപ്പോൾ അവിടെയെന്നല്ല, കേരളത്തിലെ ഒരു ക്രൈസ്തവ സ്ഥാപനത്തിലും അത് അനുവദിക്കില്ലെന്ന് ദീപിക മുഖപ്രസംഗമെഴുതി. വഖഫ് നിയമത്തിന്റെ മതേതര-ഭരണഘടനാവിരുദ്ധ വകുപ്പുകളെ ഉൾപ്പെടെ ചെറുത്തിട്ടുണ്ട്.
ഗാസ വിഷയത്തിൽ യുദ്ധത്തെ എതിർക്കുന്നതിനൊപ്പം ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ ഭാഗമായ ഹമാസിനെ തുറന്നുകാണിക്കുകയും ചെയ്തു. സംഘപരിവാർ ക്രൈസ്തവരെ ആക്രമിച്ചപ്പോൾ മാത്രമല്ല, മുസ്ലിംകളെ ആൾക്കൂട്ടക്കൊലപാതകം നടത്തിയപ്പോഴും ബിജെപി സംസ്ഥാനങ്ങളുടെ ബുൾഡോസർ രാജിനെതിരേയും തൂലിക ചലിപ്പിച്ചു.
കാഷ്മീർ വിഷയത്തിലെയും തീവ്രവാദ ആക്രമണങ്ങളിലെയുമൊക്കെ കേന്ദ്രസർക്കാരിന്റെ ധീരമായ നിലപാടിനെ പിന്തുണച്ചു. കോൺഗ്രസിനും സിപിഎമ്മിനുമെതിരേയും ശക്തമായെഴുതി. ഇതൊന്നും സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും ഇല്ലാതാക്കാനല്ല; ജനാധിപത്യത്തെയും മതേതരത്വത്തെയും മാധ്യമധർമത്തെയും ഒറ്റിക്കൊടുക്കാതിരിക്കാനാണ്.
വളർന്നുവരുന്ന വർഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരേ പ്രതികരിക്കാനുള്ള ശ്രമത്തിൽനിന്നു പിന്തിരിയില്ലെന്ന് ദീപിക വായനക്കാർക്കും കേരള സമൂഹത്തിനും ഉറപ്പ് നൽകുന്നു. അത് അനായാസ മാധ്യമപ്രവർത്തനമല്ലെന്നറിയാം. പക്ഷേ, മാതൃരാജ്യത്തോടും വിശ്വസാഹോദര്യത്തോടുമുള്ള ആ ഉത്തരവാദിത്വം കത്തോലിക്ക സഭയുടെ ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമാണെന്ന സ്ഥാപക പിതാക്കന്മാരുടെ നിലപാടുകൾ വഴിയിലുപേക്ഷിക്കില്ല.
ഈ നിലപാടിന്, അനുദിനം വർധിക്കുന്ന വരിക്കാരും വായനക്കാരും നൽകുന്ന പിന്തുണയാണ് ദീപികയുടെ പ്രചോദനം. ക്രിയാത്മക വിമർശനങ്ങൾക്കനുസരിച്ച് തിരുത്താനും മടിക്കാറില്ല. എന്നാൽ, ഈ പത്രത്തെ ഏതെങ്കിലും വർഗീയതയുടെയോ രാഷ്ട്രീയത്തിന്റെയോ തൊഴുത്തിൽ കെട്ടാനുള്ള ശ്രമങ്ങൾ സ്വീകാര്യമല്ല; അണിഞ്ഞിരിക്കുന്നത് ക്രൈസ്തവ മുഖംമൂടിയാണെങ്കിലും, വർഗീയത വിനാശമാണ്. നാം ഹിന്ദുക്കളും മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടുന്ന യഥാർഥ വിശ്വാസികളും മതേതര വിശ്വാസികളും ഒന്നിച്ചുനിന്നു പറയണം ‘മാ നിഷാദ’.
Kerala
കളമശേരി: കളമശേരി ദേശീയപാത കുസാറ്റ് ജംഷനില്‍ കാര്‍ സ്വകാര്യ ബസിലിടിച്ച് ഉണ്ടായ അപകടത്തില്‍ കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.30 നായിരുന്നു അപകടം.
ബസ് സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് കാര്‍ ദേശീയപാതയുടെ മധ്യത്തിലേക്ക് തെന്നി നീങ്ങി. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ആലുവ ഭാഗത്തു നിന്നു വന്ന കാറിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. നിസാര പരിക്കുകളോടെ കാര്‍ യാത്രികര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കുറച്ച് നേരം ഗതാഗതക്കുരുക്കുണ്ടായി.