കളമശേരി: നഗരസഭയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ മൂന്ന് പതിറ്റാണ്ടായി കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുന്നതിനുള്ള ബയോമൈനിംഗ് പദ്ധതിയുടെ ഭാഗമായുള്ള ബാക്ക്ഫില്ലിംഗ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയായി.
സോൺ ഒന്നിൽ ഉണ്ടായിരുന്ന 8,230.80 മീറ്റർ ക്യൂബ് മാലിന്യം നീക്കം ചെയ്ത ശേഷമാണ് ബാക്ക് ഫില്ലിംഗ് പൂർത്തിയാക്കിയത്. മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത മണ്ണിന് സമാനമായ ബയോസോയിലും ഇനെർട്ടും ലാബ് പരിശോധനകൾക്ക് ശേഷം ഡംപ് സൈറ്റിൽ തന്നെ നിക്ഷേപിച്ചാണ് ഭൂമി നിരപ്പാക്കിയത്. ഇതുവരെ 60 സെന്റ് ഭൂമി വീണ്ടെടുത്തു.
ശേഷിക്കുന്ന സോണുകളിലെ ബയോമൈനിംഗ് ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മാലിന്യം മുഴുവൻ നീക്കി നിരപ്പാക്കുന്നതോടെ ഭൂമി വീണ്ടെടുത്ത് മറ്റ് വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാവും.
ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി)യിൽ ഉൾപ്പെടുത്തിയാണ് മാലിന്യം നീക്കു ന്നത്. 9.20 കോടി രൂപയാണ് പദ്ധതി ചെലവ്. മഹാരാഷ്ട്രയിലെ നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എംഎസ് കമ്പനിക്കാണു ബയോമൈനിംഗ് ജോലികളുടെ ചുമതല.