തിരുവനന്തപുരം: ഹൃദയമിടിപ്പ് അപകടകരമാംവിധം കുറഞ്ഞ 27-കാരന് അത്യാധുനിക "കാർഡിയോ-ന്യൂറോ അബ്ലേഷൻ' ചികിത്സാരീതിയിലൂടെ ആശ്വാസം പകർന്നു തിരുവനന്തപുരം കിംസ് ഹെൽത്തിലെ മെഡിക്കൽ സംഘം. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ഈ അത്യാധുനിക കീഹോൾ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ജോലിസ്ഥലത്ത് അമിതമായ ക്ഷീണവും ബോധക്ഷയവും നേരിട്ടിരുന്ന യുവാവിനെ ക്ഷീണിതനായ നിലയിലാണ് കിംസ്ഹെൽത്തിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ വെറും 32 ആയി കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു. സാധാരണയായി ഇത്തരം രോഗികൾക്ക് ശരീരത്തിൽ സ്ഥിരമായി പേസ്മേക്കർ ഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ യുവാവിന്റെ പ്രായം കണക്കിലെടുത്തും ഭാവിയിൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമായി കിംസ്ഹെൽത്ത് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദ്ദീന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം "കാർഡിയോ-ന്യൂറോ അബ്ലേഷൻ' എന്ന ചികിത്സാരീതി തെരഞ്ഞെടുക്കുകയായിരുന്നു.
കാർഡിയാക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. എസ്.സുഭാഷ്, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ജെ.ജെ. ഹരി ദേവ് എന്നിവരും ചികിത്സയുടെ ഭാഗമായി. രണ്ടു മണിക്കൂർ നീണ്ടുനിന്ന ചികിത്സക്കുശേഷം രോഗി അതിവേഗം സുഖം പ്രാപിക്കുകയും മൂന്നാം ദിവസം ആശുപത്രി വിടുകയും ചെയ്തു.
Tags : Nattuvishesham District News