കളമശേരി: ഒരു വശത്ത് മന്ത്രി, എതിർ ഭാഗത്ത് മുൻ മന്ത്രിയുടെ മകൻ. 2021ലെ ഇടതു-വലതു പോരാട്ടത്തിന്റെ തനിയാവർത്തനമാണ് കളമശേരി നിയമസഭാ മണ്ഡലത്തിൽ. സവിശേഷതകൾ മാത്രമല്ല, ആവേശവും വേണ്ടുവോളമുണ്ട് കളമശേരിയിലെ കടുപ്പമേറിയ പോരാട്ടത്തിന്.
എൽഡിഎഫിൽ സിറ്റിംഗ് എംഎൽഎയും വ്യവസായ മന്ത്രിയുമായ പി. രാജീവ് മത്സരിക്കുമ്പോൾ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്ലീം ലീഗ് നേതാവുമായ അഡ്വ. വി.ഇ. അബ്ദുൾ ഗഫൂറാണ് യുഡിഎഫ് സ്ഥാനാർഥി. ഇവർ തമ്മിലായിരുന്നു കഴിഞ്ഞ തവണയും മത്സരം. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസിലെ എം.പി. ബിനുവിനു കന്നിയങ്കം.
വ്യവസായങ്ങളുടെ നാട്
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളമെങ്കിൽ, ജില്ലയിലെ വ്യവസായങ്ങളേറെയും കേന്ദ്രീകരിച്ചിട്ടുള്ള മണ്ഡലമാണ് കളമശേരി. ഏലൂരും എടയാറും കളമശേരിയും ഉൾപ്പെടെയുള്ള മേഖലകളിൽ നൂറുകണക്കിനു വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളുമുണ്ട്.
കിൻഫ്ര ഹൈടെക് പാർക്ക്, മെഡിക്കൽ കോളജ്, കാൻസർ റിസർച്ച് സെന്റർ, കൊച്ചിൻ യൂണിവേഴ്സിറ്റി എന്നീ പ്രധാന സ്ഥാപനങ്ങളും കളമശേരി മണ്ഡലത്തിന്റെ ഭാഗമാണ്.
യുഡിഎഫ് ആധിപത്യം, എൽഡിഎഫ് അട്ടിമറി
2008 ൽ മണ്ഡലം രൂപീകരിച്ച ഘട്ടം മുതൽ യുഡിഎഫിനെ പിന്തുണച്ച മണ്ഡലമാണ് കളമശേരി. 2011ലെ ആദ്യ തെരഞ്ഞെടുപ്പിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് 7789 വോട്ടുകൾക്കു സിപിഎമ്മിലെ കെ. ചന്ദ്രൻപിള്ളയെ പരാജയപ്പെടുത്തി. 2016 ൽ ഇബ്രാഹിംകുഞ്ഞ് ഭൂരിപക്ഷം 12000 വോട്ടിനു മുകളിലേക്ക് ഉയർത്തി.
എന്നാൽ 2021ൽ പി.രാജീവ് കളമശേരിയിൽ ചെങ്കൊടി പാറിച്ചു. കന്നിയങ്കത്തിനിറങ്ങിയ അബ്ദുൾ ഗഫൂറിനെ 15336 വോട്ടുകൾക്കാണ് രാജീവ് പരാജയപ്പെടുത്തിയത്. അതേസമയം കഴിഞ്ഞ പാർലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ യുഡിഎഫിനായിരുന്നു ആധിപത്യം. ഏലൂർ നഗരസഭയിൽ മാത്രമാണ് എൽഡിഎഫിനു മേൽക്കൈയുള്ളത്. കളമശേരി നഗരസഭയിലും മണ്ഡലത്തിലെ നാലു ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫ് ഭരണമാണ്.
ഭരണമികവിൽഇടതുപ്രതീക്ഷ
ഇടതു സർക്കാരിൽ പ്രധാന വകുപ്പു കൈകാര്യം ചെയ്ത മന്ത്രിയെന്ന നിലയിൽ പി.രാജീവിന്റെ മികവാണ് ഇടതുപക്ഷത്തിന്റെ മുഖ്യ പ്രചാരണ വിഷയം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ തുടർച്ചയായി രണ്ടു തവണ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ച വ്യവസായ മന്ത്രിയെന്ന ഖ്യാതി എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു.
28-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഫാസ്റ്റ് മൂവർ പട്ടികയിൽ തുടർച്ചയായി ഇടം നേടിയതും ടോപ്പ് അച്ചീവർ പദവി രണ്ടു തവണ നിലനിർത്തിയതും നേട്ടമായി പ്രചരിപ്പിക്കുന്നു. ഇതിനൊപ്പം മണ്ഡലത്തിൽ കഴിഞ്ഞ അഞ്ചു വർഷം വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തിയെന്നതും തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നും രാജീവും ഇടതുപക്ഷവും അവകാശപ്പെടുന്നു.
മാറ്റം ഉറപ്പെന്ന്യുഡിഎഫ്
മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് കളമശേരിയിൽ നടത്തിയ വികസന പ്രവർത്തനങ്ങളോടു താരതമ്യം ചെയ്യാൻ കഴിഞ്ഞ അഞ്ചു വർഷക്കാലം ഒന്നുമുണ്ടായിട്ടില്ലെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്തു മന്ത്രിയായിരുന്നപ്പോൾ നടത്തിയ റോഡ് വികസനം ഉൾപ്പെടെയുള്ള വികസനങ്ങൾ യുഡിഎഫിന്റെ പ്രചാരണവിഷയമാണ്.
ഇബ്രാഹിംകുഞ്ഞിന്റെ മരണശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പാണിത്. യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണു മണ്ഡലത്തിലുള്ളത്. അബ്ദുൾ ഗഫൂർ കഴിഞ്ഞ കാലങ്ങളിൽ മണ്ഡലത്തിൽ സജീവസാന്നിധ്യമായിരുന്നു. വിപുലമായ വ്യക്തിബന്ധങ്ങൾ തെരഞ്ഞെടുപ്പിൽ നേട്ടമാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നുണ്ട്. ജില്ലയിൽ മൂസ്ലീം ലീഗ് മത്സരിക്കുന്ന ഏക സീറ്റാണ് കളമശേരി.
Tags : nattu vishesham Kalamassery