കൊച്ചി: വകുപ്പ് വിഭജന തര്‍ക്കങ്ങളും ചര്‍ച്ചകളും നടക്കവെ ഏത് വകുപ്പ് നല്കിയാലും നന്നായി പ്രവർത്തിക്കുമെന്ന് മന്ത്രി അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍. മന്ത്രിയായതില്‍ വളരെ സന്തോഷമുണ്ടെന്നും അതൊരു നിയോഗമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനങ്ങളുടെ സ്നേഹവും പ്രതീക്ഷയുമാണ് നമ്മളൊയൊക്കെ ജയിപ്പിച്ച് നിയമസഭവയില്‍ എത്തിച്ചത്. വലിയൊരു ഉത്തരവാദിത്തമുണ്ട്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നാണ് പ്രാര്‍ഥന. മന്ത്രിയായതില്‍ വളരെ സന്തോഷമുണ്ട്. അതൊരു നിയോഗമാണ്. പാര്‍ട്ടി ഏല്‍പ്പിച്ചൊരു ദൗത്യമാണ്.
എല്ലാവരുടെയും ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും. മുഖ്യമന്ത്രി ഏത് വകുപ്പ് തന്നാലും അതില്‍ ഉത്തരവാദിത്തത്തോടു കൂടി പ്രവര്‍ത്തിക്കും. മുഖ്യമന്ത്രിയാണ് ഞങ്ങളുടെ കരുത്ത് എന്ന് അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. അതേസമയം, ആദ്യമായി എംഎല്‍എ ആയപ്പോള്‍ തന്നെ അബ്ദുള്‍ ഗഫൂര്‍ മന്ത്രിസ്ഥാനത്തേക്ക് എത്തുകയായിരുന്നു.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും ആലുവയില്‍ എത്തിയ അബ്ദുള്‍ ഗഫൂറിന് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. കളമശേരിയില്‍ പി. രാജീവിനെ മലര്‍ത്തിയടിച്ചാണ് അബ്ദുള്‍ ഗഫൂര്‍ മണ്ഡലം തിരിച്ചു പിടിച്ചത്.
മുഖ്യമന്ത്രി വി.ഡി. സതീശനടക്കം അടക്കം നാലു മന്ത്രിമാരാണ് എറണാകുളം ജില്ലയില്‍ നിന്നും യുഡിഎഫ് മന്ത്രിസഭയിലുള്ളത്. അങ്കമാലി എംഎല്‍എ റോജി എം.ജോണ്‍, കേരള കോണ്‍ഗ്രസ് -ജേക്കബ് വിഭാഗത്തിന്റെ അനൂപ് ജേക്കബ് എന്നിവരാണ് മറ്റു രണ്ടു മന്ത്രിമാര്‍. രണ്ടര വര്‍ഷത്തെ ടേം വ്യവസ്ഥയിലാണ് അനൂപ് ജേക്കബ് മന്ത്രിയായത്. രണ്ടാം ടേമില്‍ മാണി സി കാപ്പാന് മന്ത്രിയാകും.