National
ഗാന്ധിനഗർ: ലൗജിഹാദ് ഉൾപ്പെടെ ചൂഷണങ്ങളിൽനിന്ന് പെൺകുട്ടികളെ സംരക്ഷിക്കുന്നതിനായി വിവാഹ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യാൻ ഗുജറാത്ത് സർക്കാർ തീരുമാനം.
നിരപരാധികളായ പെൺകുട്ടികൾ കെണിയിൽപ്പെടുന്നതും ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നതുമാണു നിയമഭേദഗതി അനിവാര്യമാക്കിയതെന്ന് ഉപമുഖ്യമന്ത്രി ഹരീഷ് സാംഗ്വി നിയമസഭയിൽ പറഞ്ഞു.
വിവാഹ സര്‍ട്ടിഫിക്കറ്റിന് വധൂവരന്മാരുടെ രക്ഷിതാക്കളുടെ സാന്നിധ്യവും തിരിച്ചറിയല്‍ രേഖകളും നിര്‍ബന്ധമാക്കാനാണ് ആലോചന. ലവ് ജിഹാദ് പോലുള്ള ചൂഷണങ്ങള്‍ തടയുകയും സനാതന ആചാരങ്ങള്‍ സംരക്ഷിക്കുകയുമാണ് ലക്ഷ്യം- നിയമസഭയിൽ മന്ത്രി പറഞ്ഞു.
വിവാഹത്തിന് അപേക്ഷ നല്കിയാല് പത്ത് ദിവസത്തിനകം അസിസ്റ്റന്റ് രജിസ്ട്രാര്‍ വധൂവരന്മാരുടെ രക്ഷിതാക്കളെ വിവരമറിയിക്കണം. അപേക്ഷ നല്കി 30 ദിവസത്തെ പരിശോധനാ കാലാവധിക്കുശേഷം മാത്രം വിവാഹം രജിസ്റ്റര്‍ ചെയ്യും. വിശദാംശങ്ങൾ മറച്ചുവച്ചോ തെറ്റിദ്ധരിപ്പിച്ചോ പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തുന്ന സാമൂഹികവിരുദ്ധരെ തടയാന്‍ ഇതുവഴി കഴിയും-മന്ത്രി പറഞ്ഞു.
പ്രണയവിവാഹങ്ങളെ സർക്കാർ എതിർക്കുന്നില്ലെന്നും വഞ്ചനയും ഭീഷണിയും ഉപയോഗിച്ചുള്ള വിവാഹങ്ങള്‍ അനുവദിക്കില്ല എന്നതു മാത്രമാണ് നിലപാടെന്ന് നിയമമന്ത്രി കൗശിക് വെകാരിയയും പറഞ്ഞു.
Kerala
ന്യൂഡൽഹി: വിവാദ ചലച്ചിത്രം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം ഉന്നയിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
കേരള സ്റ്റോറി ഇഷ്ട്ടമുള്ളവർക്ക് കാണാം, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ സിനിമ കാണേണ്ടതില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.
ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നം ഇല്ലെന്നും എന്നാൽ മൂക്കിന് മുൻപിൽ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ലെന്നും പറഞ്ഞ രാജീവ് ചന്ദ്രശേഖർ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാതെ ഗാസയെയും കേരള സ്റ്റോറിയേയും കുറിച്ചാണോ മുഖ്യമന്ത്രി ചർച്ച ചെയ്യേണ്ടതെന്നും ചോദിച്ചു.
കഴിഞ്ഞ 10 കൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണ്. ഹമാസിനെ വിളിച്ചു വരുത്തി സ്വീകരിക്കുന്നു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ലൗ ജിഹാദ്- ഹമാസ് എന്നൊക്കെ പറഞ്ഞാൽ ഉടൻ വർഗീയവാദികളായി ചിത്രീകരിക്കും. അങ്ങനെ അഭിപ്രായമുള്ളവർ ഉണ്ട്. അങ്ങനെ ഒന്ന് ഇല്ലെങ്കിൽ തെളിയിക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ലവ് ജിഹാദ് ആരോപിച്ച് പിറന്നാൾ ആഘോഷം തടസപെടുത്തുകയും യുവാക്കളടക്കമുള്ളവരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്.
ബജ്റംഗ്ദൾ നേതാവ് ഋഷഭ് താക്കൂർ ഉൾപ്പടെ കണ്ടാലറിയുന്ന 25 പേർക്കെതിരെയാണ് ബറേലി പോലീസ് കേസെടുത്തത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാൾ ആഘോഷം അലങ്കോലപ്പെടുത്തുകയും ആളുകളെ മർദിക്കുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ശനിയാഴ്ച രാത്രി പ്രേംനഗർ പ്രദേശത്തെ റസ്റ്റൊറന്റിൽ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയുടെ പിറന്നാൾ ആഘോഷത്തിനിടെയാണ് ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തിയത്.
അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ഒമ്പത് സുഹൃത്തുക്കളാണ് പരിപാടിക്കെത്തിയിരുന്നത്. ഇതിൽ രണ്ട് പേർ മുസ്ലീം യുവാക്കളായിരുന്നു.
ഹിന്ദു പെൺകുട്ടിക്കൊപ്പം മുസ്ലീം യുവാക്കൾ ഉണ്ടെന്നറിഞ്ഞെത്തിയ ഹിന്ദുത്വ പ്രവർത്തകർ ആഘോഷം തടസ്സപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ലവ് ജിഹാദ് ആരോപിക്കുകയുമായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്നെത്തിയ പ്രേംനഗർ പോലീസ് വിദ്യാർഥിനിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു മുസ്ലീം യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പിടികൂടി. ക്രമസമാധാനം തകർത്തതിന് കേസെടുത്ത് മുസ്ലീം യുവാക്കൾക്ക് പിഴ ചുമത്തുകയായിരുന്നു. സ്ഥാപനത്തിലെ ഒരു ജീവനക്കാരനും പോലീസ് പിഴ ചുമത്തി.
സ്റ്റേഷനിന് പുറത്തുവന്ന 20കാരിയായ പെൺകുട്ടി മാധ്യമങ്ങളോട് ഇതേക്കുറിച്ച് പ്രതികരിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇതേതുടർന്നാണ് കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്.