പയ്യന്നൂര്‍: അരനൂറ്റാണ്ടിലേറെക്കാലം സംഗീതമുള്‍പ്പെടെയുള്ള കലകള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച പയ്യന്നൂര്‍ കാരയിലെ എം.പി. രാഘവന് വിടവാങ്ങി.
ശ്രോതാക്കളുടെ മനം കവര്‍ന്ന തബലയുടെ താളപ്പെരുക്കത്തിലൂടെയും ഹാര്മോണിയത്തിലുതിര്ത്ത ശ്രുതിമുറിയാത്ത ഈണങ്ങളിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹം പിന്നീട് സംഗീത സംവിധായകനായും നാടകഗാന സംവിധായകനായും നാടക സംവിധായകനായും കഥാപ്രസംഗ പരിശീലകനായുമൊക്കെ മാറുകയായിരുന്നു.
തൃക്കരിപ്പൂര്‍ കുന്നച്ചേരി സ്വദേശിയായിരുന്ന എം.പി. രാഘവന് ബീഡി തൊഴിലാളിയായും കല്പ്പണിക്കാരനുമായാണ് ജീവിതമാരംഭിച്ചത്. ഒഴിവുനേരങ്ങളില്‍ കരിമ്പില്‍ കുഞ്ഞമ്പു, കണ്ണൂര്‍ കുഞ്ഞിരാമന് ഭാഗവതര്‍ എന്നിവരില്‍നിന്നുമാണ് സംഗീതത്തിന്റെ രാഗ-താള-ലയങ്ങളുടെ മാസ്മരികതകളിലേക്ക് ഇദ്ദേഹമെത്തിയത്.
കൂട്ടത്തില്‍ തബല പഠിക്കുവാനും രാഘവന് സമയം കണ്ടെത്തി. അങ്ങനെയാണ് ആദ്യകാലങ്ങളില്‍ അദ്ദേഹം തബലിസ്റ്റ് രാഘവനായി അറിയപ്പെട്ടത്. കഠിനാധ്വാനത്തോടൊപ്പം ഒഴിവുനേരങ്ങളിലെ സംഗീതപഠനമാണ് ഉത്തരമലബാറിനു മികച്ച സംഗീത സംവിധായകനെ ലഭിക്കാനിടയാക്കിയത്.
ഇദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ആകാശവാണിയിലെ ലളിതഗാന പരിപാടികളില്‍ നിറഞ്ഞുനിന്ന കാലഘട്ടമുണ്ടായിരുന്നു. പിന്നീട് എം.പി. രാഘവന് എന്ന സംഗീതജ്ഞനെ നാടകലോകത്തിനു പരിചയപ്പെടുത്തിയത് മുന്‍കാല നാടക സംവിധായകന് വേമ്പു അന്നൂരും അദ്ദേഹത്തിന്റെ ശിഷ്യനായ എം.ടി. അന്നൂരുമായിരുന്നു.
സംഗീതോപകരണങ്ങളിലുള്ള പരിജ്ഞാനമാണ് ഇദ്ദേഹത്തെ മികച്ച സംഗീത സംവിധായകനാക്കി മാറ്റിയത്. എഴുപതുകളുടെ അന്ത്യത്തിലാണ് കാരയില്‍ കുഞ്ഞമ്പു എഴുത്തച്ഛന് കലാസമിതിയുടെ വിശുദ്ധപാപം എന്ന നാടകം ഇദ്ദേഹം സംവിധാനം ചെയ്തത്. അതിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും ഇദ്ദേഹമായിരുന്നു.
പില്ക്കാലത്ത് എം.ടി. അന്നൂര്‍ സംവിധാനം ചെയ്ത നാടകങ്ങളുടെ സംഗീതം കൈകാര്യം ചെയ്തിരുന്നതും ഇദ്ദേഹമായിരുന്നു. വിശ്വരൂപം, താളവട്ടം, തുളസിവനം, ശ്രുതിലയം, ദുഃഖ ഗായത്രി, കുമ്പസാരം, മൂതേവി തെയ്യം, വിരല്‍പ്പാടുകള്‍ തുടങ്ങിയ ജനപ്രിയ നാടകങ്ങളെ ആകര്‍ഷകമാക്കാന്‍ പിന്നണിയില്‍ എം.പി. രാഘവന്റെ സംഗീതമുണ്ടായിരുന്നു.
നാടകാവതരണത്തോടൊപ്പം സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തില്‍ നാടകത്തിലെ ഗാനങ്ങളാലപിക്കുന്ന രീതിയായിരുന്നു മുന്‍കാലങ്ങളില്‍. അതിനാല്‍ത്തന്നെ നാടകപ്രേമികളുടെ മനസില്‍ ഹാര്‍മോണിയത്തിനു പിന്നിലിരിക്കുന്ന ഇദ്ദേഹത്തിന്റെ രൂപമാണ് നിറഞ്ഞുനിന്നിരുന്നത്. സംസ്ഥാനതല മത്സരങ്ങളില്‍ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം നേടുന്ന പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിലൂടെ നൂറുവയസ് പിന്നിടുന്ന കഥാപ്രസംഗ കലയ്ക്ക് ഉണര്ത്തുപാട്ടാകാനും ഇദ്ദേഹത്തിന് സാധിച്ചു.
പേരും പെരുമയും ഉണ്ടായിരുന്നെങ്കിലും കഷ്ടതകളുടെ കയ്പുനീര് നുണഞ്ഞുള്ള ജീവിതയാത്രയായിരുന്നു ഇദ്ദേഹത്തിന്റേത്. ഇതിനിടയിലും കലോപാസനയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഈ അനുഗ്രഹീത കലാകാരന് അര്‍ഹിക്കുന്ന അംഗീകാരങ്ങളോ സഹായങ്ങളോ ഇതുവരെ ലഭിച്ചില്ലെന്നതാണ് ദുഃഖകരം.