National
നാഗ്പുർ: മോസ്കിൽ ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. മതം ആചരിക്കാനുള്ള അവകാശത്തിന്റെ ഭാഗമല്ല ഉച്ചഭാഷണിയെന്നു നിരീക്ഷിച്ചാണ് കോടതി ആവശ്യം തള്ളിയത്.
ജസ്റ്റീസുമാരായ അനിൽ പൻസാരെ, രാജ് വകോഡെ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉച്ചഭാഷിണികളിലൂടെയോ ഡ്രം മുഴക്കുന്നതിലൂടെയോ പ്രാർഥനകൾ നടത്താൻ ഒരു മതവും അനുശാസിക്കുന്നില്ലെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ മസ്ജിദ് ഗൗസിയയാണ് ഉച്ചഭാഷണി ഉപയോഗിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്.
മതം ആചരിക്കാൻ ഉച്ചഭാഷിണി നിർബന്ധമാണെന്ന് കാണിക്കുന്ന ഒരു വിവരവും ഹർജിക്കാരന് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ സമാധാനം കെടുത്തിക്കൊണ്ട് പ്രാർഥനകൾ നടത്തണമെന്ന് ഒരു മതവും നിർദേശിക്കുന്നില്ല. ശബ്ദമലിനീകരണം പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്നും കോടതി പറഞ്ഞു.
Leader Page
ആഗോള കത്തോലിക്കാ സഭയുടെ തലവനായ ലെയോ പതിനാലാമൻ മാർപാപ്പ ഇക്കഴിഞ്ഞ ദിവസം തുർക്കി ഇസ്താംബൂളിലെ ബ്ലൂ മോസ്ക് എന്നറിയപ്പെടുന്ന സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന മുസ്ലിം പുരോഹിതൻ പ്രാർഥനയ്ക്കായി അദ്ദേഹത്തെ ക്ഷണിച്ചതും അദ്ദേഹം അതു സ്നേഹപൂർവം നിരസിച്ചതും വാർത്തയായിരുന്നല്ലോ. പല മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തത് ഒരു പുതുമയായിട്ടാണ്. എന്നാൽ, കത്തോലിക്കാ സഭയുടെ എക്കാലത്തെയും നിലപാട് ഇതുതന്നെയായിരുന്നു. അതായത്, മറ്റു മതങ്ങളെ ആദരിക്കുന്നതോടൊപ്പംതന്നെ ഈശോമിശിഹായിൽ വെളിവാക്കപ്പെട്ട ദൈവികസത്യത്തെ അഭംഗുരം കാത്തുസൂക്ഷിക്കുക എന്നത്.
പുതിയ നിലപാടല്ല
ലെയോ മാർപാപ്പയുടെ നിലപാട് ഒരു പുതിയ സമീപനമല്ല. 2,000 വർഷങ്ങൾക്കു മുമ്പ് ചരിത്രത്തിലേക്ക് കടന്നുവന്ന ഈശോമിശിഹാ എന്ന ഏകസത്യദൈവത്തെ പ്രഖ്യാപിക്കുകയും “അവിടന്നാണ് ഏക രക്ഷകൻ” എന്ന് പ്രഘോഷിക്കുകയും ചെയ്യുന്നതിൽ സഭ ഇന്നുവരെ വെള്ളം ചേർത്തിട്ടില്ല. അതിനു വിരുദ്ധമായ പ്രബോധനങ്ങൾ സഭയിൽ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം സഭ അത് തിരുത്തിയിട്ടുമുണ്ട്.
രക്ഷയെ സംബന്ധിച്ചിടത്തോളം സഭയും മറ്റു മതങ്ങളും എപ്രകാരം നിലകൊള്ളുന്നുവെന്നതിനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് 2000 ഓഗസ്റ്റ് ആറിന് വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കർദിനാൾ ജോസഫ് റാറ്റ്സിംഗർ (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ) പ്രസിദ്ധീകരിച്ച ‘കർത്താവായ ഈശോ’ എന്ന രേഖ. ഈ രേഖയുടെ ആറാമത്തെ അധ്യായത്തിൽ വളരെ വ്യക്തമായി കത്തോലിക്കാ സഭയുടെ പ്രാധാന്യത്തെക്കുറിച്ചും മറ്റു മതങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ഈ രേഖ ഒരിക്കലും പുതുതായി സൃഷ്ടിച്ചെടുത്തതല്ല. മറിച്ച്, കാലാകാലങ്ങളായി വിവിധ കൗൺസിലുകളിലൂടെ സഭ പ്രഘോഷിക്കുന്ന വിശ്വാസസത്യങ്ങൾ വ്യക്തവും ശക്തവുമായ ഭാഷയിൽ ഇവിടെ പുനരവതരിപ്പിക്കുകയാണു ചെയ്യുന്നത്.
രണ്ടു സത്യങ്ങളെക്കുറിച്ചാണ് ഈ രേഖ പറയുന്നത്. ഒന്നാമത്തെ സത്യമെന്നത് ഈശോമിശിഹായിൽ മനുഷ്യവംശത്തിന് മുഴുവനും രക്ഷപ്പെടാനുള്ള യഥാർഥ സാധ്യതയെക്കുറിച്ചാണ്. രണ്ടാമത്തെ സത്യമെന്നത്, ഈ രക്ഷയ്ക്ക് സഭയുടെ പ്രാധാന്യം എന്നതിനെക്കുറിച്ചാണ്. ഈ രണ്ടു സത്യങ്ങളും ഒന്നിച്ച് സൂക്ഷിക്കപ്പെടണം എന്ന് രേഖ ഓർമിപ്പിക്കുന്നു (കർത്താവായ ഈശോ, No.20).
സഭാംഗങ്ങളും അല്ലാത്തവരും
സഭയുടെ പ്രാധാന്യത്തെക്കുറിച്ച് ഈ രേഖ ഇപ്രകാരം വ്യക്തമാക്കുന്നു: “ഇപ്പോൾ ഭൂമിയിൽ തീർഥാടകയായിരിക്കുന്ന സഭ രക്ഷയ്ക്ക് അത്യാവശ്യമാണ്. ഏക മിശിഹാ മധ്യസ്ഥനും രക്ഷയുടെ മാർഗവുമാണ്. അവിടന്ന് സഭയാകുന്ന തന്റെ ശരീരത്തിൽ നമുക്ക് സന്നിഹിതനാണ്. ഒരു വാതിലിലൂടെയെന്നപോലെ മാമോദീസയിലൂടെ മനുഷ്യർ പ്രവേശിക്കുന്ന സഭയുടെ ആവശ്യകതയെക്കുറിച്ച് അവിടന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്”(No.20).
ഔദ്യോഗികമായും ദൃശ്യമായും സഭയുടെ അംഗങ്ങളല്ലാത്തവർക്ക് മിശിഹായിലുള്ള രക്ഷയെ സമീപിക്കാൻ കഴിയും എന്ന് രേഖ വ്യക്തമാക്കുന്നു. ഒരു കൃപയുടെ സഹായത്താലാണ് അതു സാധിക്കുന്നത്. അവരെ സഭയോട് രഹസ്യാത്മകമായി ബന്ധിപ്പിക്കുകയും, എന്നാൽ സഭയുടെ ഔദ്യോഗിക ഭാഗമാക്കാതിരിക്കുകയും ചെയ്യുന്ന കൃപയാണത്.
എന്നാലും അവരെ അത് പ്രകാശിപ്പിക്കുന്നു. അവരുടെ ആധ്യാത്മികവും ഭൗതികവുമായ സാഹചര്യത്തിനു ചേർന്ന വിധത്തിലാണ് പ്രകാശിപ്പിക്കുന്നത്. ഈ കൃപ മിശിഹായിൽനിന്ന് വരുന്നു. ഈ കൃപ സഭയിൽ അംഗങ്ങളല്ലാത്തവരിലേക്ക് എങ്ങനെ ചെന്നെത്തും എന്നതിനെ സംബന്ധിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്ന കാര്യം രേഖ ഓർമിപ്പിക്കുന്നു: “ദൈവം തനിക്ക് മാത്രം അറിയാവുന്ന വിധത്തിൽ നൽകുന്നു”(No.21).
അതേസമയം, ക്രിസ്തീയ വിശ്വാസത്തിനു വിരുദ്ധമായ ചില സമീപനങ്ങളെ രേഖ തിരുത്തുന്നുണ്ട്. ഉദാഹരണമായി, സഭയെ മറ്റു മതങ്ങളോടൊപ്പം രക്ഷയുടെ ഒരു മാർഗമായി കാണുന്നതും മറ്റു മതങ്ങളെ സഭയുടെ പൂരകങ്ങൾ ആയിട്ടോ സഭയോട് സത്താപരമായി തുല്യതയുള്ളവയായിട്ടോ കാണുന്നതും ക്രിസ്തീയവിശ്വാസത്തിനു വിരുദ്ധമാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു (No.21).
മറ്റു മതങ്ങളോടുള്ള ആദരവ്
രക്ഷകനായ ഈശോമിശിഹാ സ്ഥാപിച്ച സഭ മനുഷ്യവംശം മുഴുവന്റെയും രക്ഷയ്ക്കുള്ള ഉപകരണമായിരിക്കണമെന്നത് ദൈവം നിശ്ചയിച്ചതാണെന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു. ലോകത്തിലെ മതങ്ങളോട് സഭയ്ക്ക് ആത്മാർഥമായ ആദരവുണ്ട്. അതേസമയം, സഭയാണ് രക്ഷയുടെ ഉപകരണം എന്ന വിശ്വാസസത്യത്തെ കുറച്ചുകാണാൻ സഭ ഉദ്ദേശിക്കുന്നില്ല. “ഒരു മതം മറ്റ് ഏതു മതത്തെയുംപോലെ നല്ലതാണ്” എന്ന വിശ്വാസത്തിലേക്ക് നയിക്കുന്ന മതപരമായ ആപേക്ഷികവാദത്തെ(Relati vism) സഭ ഒരിക്കലും അനുകൂലിക്കുന്നില്ല. ഇക്കാര്യം പ്രബോധനരേഖ സംശയലേശമെന്യേ പഠിപ്പിക്കുന്നു.
അതേസമയം, സഭയിൽ ആയിരിക്കുകയും രക്ഷയുടെ പൂർണമാർഗം ഉണ്ടായിരിക്കുകയും ചെയ്യുക എന്നത് ശ്രേഷ്ഠമായ അവസ്ഥയാണെങ്കിലും ഈ അനുഗ്രഹത്തോട് വിചാരത്താലും വചനത്താലും പ്രവൃത്തിയാലും സഹകരിക്കാത്തവർ രക്ഷ പ്രാപിക്കുകയില്ലെന്നു മാത്രമല്ല, അവർ കഠിനമായ വിധിക്ക് പാത്രമാവുകകൂടി ചെയ്യുമെന്ന് രേഖ ഓർമിപ്പിക്കുന്നു (No.22).
International
ഗാസ: ഇസ്രേലി കുടിയേറ്റക്കാർ പലസ്തീനിൽ മോസ്ക് തീയിട്ടു നശിപ്പിച്ചു. പലസ്തീനിലെ ദെയ്ർ ഇസ്തിയയിലുള്ള മോസ്കാണ് നശിപ്പിച്ചത്.
ഖുറാന്റെ മൂന്ന് കോപ്പിയും പരവതാനികളും അക്രമികൾ കത്തിച്ചു. മോസ്കിന്റെ ഭിത്തികളിൽ വിദ്വേഷസന്ദേശങ്ങളും എഴുതി. ഇസ്രയേൽ സെൻട്രൽ കമൻഡന്റ് തലവനായ മേജർ ജനറൽ അവി ബ്ലൂത്ത് അക്രമത്തെ അപലപിച്ചു.
എന്നാൽ പ്രദേശത്ത് വർധിച്ചുവരുന്ന അക്രമസംഭവങ്ങളിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിട്ടില്ല. വെസ്റ്റ് ബാങ്കിലെ സംഭവങ്ങൾ വ്യാപിക്കുമെന്നും ഗാസയിലെ സമാധാനപ്രക്രിയയെ ദുർബലപ്പെടുത്തിയേക്കുമെന്നും ആശങ്കപ്പെടുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
ഗാസ യുദ്ധം ആരംഭിച്ച ശേഷം കുടിയേറ്റക്കാർ നിരവധി ആക്രമണങ്ങളാണ് തദ്ദേശീയർക്കു നേരേ നടത്തിയത്. സമീപ ആഴ്ചകളിൽ ഒലിവ് വിളവെടുപ്പ് അടുത്തതോടെ ആക്രമണങ്ങൾ ശക്തമായി. മുഖംമൂടി ധരിച്ച ഇസ്രേലി കുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിലെ ബെയ്ത് ലിദ്, ദെയ്ർ ഷറഫ് എന്നീ പലസ്തീൻ ഗ്രാമങ്ങൾ ആക്രമിക്കുകയും വാഹനങ്ങൾക്കും മറ്റും തീയിടുകയും ചെയ്തു.
National
ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ ബുൾഡോസർ രാജ്. രാരിബുസൂർഗ് ഗ്രാമത്തിലെ ഒരു മസ്ജിദിന്റെ ഭാഗം പൊളിച്ചു നീക്കി.
10 വർഷം പഴക്കമുള്ള മസ്ജിദിനെതിരെ അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി. 30 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
മസ്ജിദിന്റെ ഒരു ഭാഗം സമീപത്തെ തടാകത്തിന് സമീപത്താണ് നിര്മിച്ചിരിക്കുന്നതെന്നാണ് അധികൃതര് പറയുന്നത്. ഇതിന് പുറമെ സമീപത്തെ കല്യാണ മണ്ഡപവും പൊളിച്ചുനീക്കുന്നുണ്ട്.
വളരെക്കാലമായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നുവെന്നും നോട്ടീസ് നൽകിയിട്ടും അനധികൃത നിർമാണം നീക്കിയില്ലെന്നുമാണ് അധികൃതരുടെ ആരോപണം.
സർക്കാർ ഭൂമിയിലെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ കൈയേറ്റമോ നിർമാണമോ അനുവദിക്കില്ലെന്ന് അധികൃതർ പറയുന്നു. അസ്മോലി പോലീസ് സ്റ്റേൻ പരിധിയിലാണ് പള്ളി പൊളിച്ചുനീക്കുന്നത്. ഡ്രോൺ കാമറയുടെ സഹായത്തോടെ പ്രദേശങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്ട്ടുകളുണ്ട്.