Movies
ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനത്തിൽ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി നടി മാലാ പാർവതി. റിയാസിനെ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ മാത്രം പരാമർശിക്കുന്നത് കേരളത്തിനെ അപമാനിക്കുന്നത് പോലെയാണെന്ന് മാലാ പർവതി പറഞ്ഞു.
‘‘മുഹമ്മദ് റിയാസ് കേരളത്തിന്റെ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയ്ക്ക് മാത്രം പരാമർശിക്കുന്നത്, കേരളത്തിനെ അപമാനിക്കുന്നത് പോലെയാണ്.’’–മാലാ പാർവതി പറഞ്ഞതിങ്ങനെ.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ റിയാസിന് ക്ഷണമില്ലായിരുന്നു.
സംസ്ഥാന സർക്കാരിന്റെ തലവൻ മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ലെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഈ പ്രസ്താവന വലിയ വിവാദമായിരുന്നു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് നടൻ ജോയ് മാത്യു. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. യുഡിഎഫ് വൻ വിജയം നേടുമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ വിരുദ്ധ പ്രചാരകനായി സജീവമായി രംഗത്തുണ്ടാവും. മത്സരിക്കാൻ നിലവിൽ ആരും ബന്ധപ്പെട്ടിട്ടില്ല. കോൺഗ്രസിന് പിന്തുണ നൽകും. യുഡിഎഫിന്റെ പദ്ധതികളും നിലപാടുകളും ജനം സ്വീകരിച്ചു. അതിന്റെ ഉദാഹരണമാണ് തദ്ദേശതെരഞ്ഞെടുപ്പ് ഫലം.
110 സീറ്റ് നേടുമെന്നത് മുഖ്യമന്ത്രിയുടെ പ്രതീക്ഷ മാത്രമാണ്. ബേപ്പൂരിൽ മുഹമ്മദ് റിയാസിനാണ് ജയസാധ്യത കൂടുതലെന്നും ജോയ് മാത്യു പറഞ്ഞു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പെ ബേപ്പൂർ മണ്ഡലത്തിൽ സജീവമായി പി.വി.അൻവർ. എൽഡിഎഫിന് മുൻ തൂക്കമുള്ള മണ്ഡലത്തിൽ അട്ടിമറി വിജയം നേടുമെന്നാണ് അൻവർ ക്യാമ്പ് അവകാശപ്പെടുന്നത്.
താൻ മത്സരിക്കുന്നത് കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകർത്തതെന്നും അൻവർ പറഞ്ഞു. മരുമോൻ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്.
മരുമോനെ കൊണ്ടുവന്നപ്പോൾ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അൻവർ പറഞ്ഞു. അതേസമയം അൻവറിനായി പ്രവർത്തനം ആരംഭിച്ചെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
District News
കോന്നി: ശബരിമല റോഡ് വികസനത്തിനു നാലുവര്‍ഷത്തിനുള്ളില്‍ 1,107.24 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മഞ്ഞക്കടമ്പ് - മാവനാല്‍ - ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന് - ആനകുത്തി - കുമ്മണ്ണൂര്‍ - കല്ലേരി റോഡ് നിര്‍മാണോദ്ഘാടനം കുമ്മണ്ണൂരില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
35,000 കോടി രൂപയാണ് റോഡ് പ്രവൃത്തിക്ക് മാത്രമായി സര്‍ക്കാര്‍ അനുവദിച്ചത്. 8,200 കിലോ മീറ്ററിലേറെ റോഡുകള്‍ നവീകരിച്ചു. ജില്ലയിലെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിനായി. നാലുവര്‍ഷത്തിനിടെ പകുതിയിലധികം റോഡുകളും ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് മാറി. നൂറു ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎംബിസി നിലവാരത്തിലായ പഞ്ചായത്താണ് അരുവാപ്പുലമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, വി. റ്റി. അജോ മോന്, കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വര്‍ഗീസ് ബേബി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന് നായര്‍, സ്ഥിരംസമിതി അധ്യക്ഷരായ പി. സിന്ധു, വി. ശ്രീകുമാര്‍, ഷീബ സുധീര്‍,
അംഗങ്ങളായ വി. കെ. രഘു, മിനി രാജീവ്, ജി. ശ്രീകുമാര്‍, ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാല്‍, രഘുനാഥ് ഇടത്തിട്ട, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആഷിഷ് ലാല്‍, റഷീദ് മുളന്തറ, സാദിഖ് കുമ്മണ്ണൂര്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ എം.ജി. മുരുകേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി. ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
District News
കോന്നി: പശ്ചാത്തല വികസന മേഖലയുടെ ഹബ്ബായി കേരളം മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിര്‍മാണം പൂര്‍ത്തിയായ കോന്നി മിനി ബൈപാസിന്റെയും കോന്നി - വെട്ടൂര്‍ - കൊന്നപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനവും കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ വന്‍ കുതിച്ചുചാട്ടമുണ്ടായി. സംസ്ഥാനത്ത് അഞ്ചുവര്‍ഷത്തിനുള്ളില്‍ 100 പാലങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം മൂന്നുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കി. 150 ല്‍ അധികം പാലങ്ങള്‍ പൂര്‍ത്തിയായി. 1600 കോടി രൂപ പാലം നിര്‍മാണത്തിന് ചെലവഴിച്ചു.
നൂറിലധികം പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. 17,750 കിലോമീറ്റര്‍ റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മിച്ചു. റോഡ് പരിപാലനത്തിനും പ്രാധാന്യം നല്കുന്നു. കാസര്‍ഗോഡ് നന്ദാരപടവ് മുതല്‍ തിരുവനന്തപുരം പാറശാല വരെ 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു.
ആര്‍കെഐ പദ്ധതിയിലൂടെ 2.57കോടി രൂപ വിനിയോഗിച്ചാണ് കോന്നി മിനി ബൈപാസ് നിര്‍മിച്ചത്. ആറ് കോടി രൂപ ചെലവില്‍ ബിഎം ബിസി നിലവാരത്തിലാണ് കോന്നി മെഡിക്കല്‍ കോളജിലേക്കും ശബരിമല തീര്‍ഥാടകാര്‍ക്കും പ്രയോജനം ചെയ്യുന്ന കോന്നി - വെട്ടൂര്‍ - കൊന്നപ്പാറ റോഡ് നിര്‍മിക്കുന്നത്.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
District News
പത്തനംതിട്ട: നഗരറോഡുകളുടെ നിലവാരം ഉയര്‍ത്തി ചെറിയ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.പത്തനംതിട്ട നഗരത്തിലെ രണ്ട് റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും രണ്ട് റോഡുകളുടെ നവീകരണ ഉദ്ഘാടനവും കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഗര റോഡുകളുടെ മുഖച്ഛായ മാറ്റി നവീകരിക്കും. മികച്ച സൗകര്യത്തോടെ യൂട്ടിലിറ്റി ഡക്ടുകളുള്ളവയായി റോഡുകള്‍ മാറണം. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നഗരങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് ബൈപാസ്, ഫ്ളൈ ഓവർ, ജംഗ്ഷന് വികസനം തുടങ്ങിയവ ലക്ഷ്യമിടുന്നു. ഗ്രേഡ് സെപ്പറേറ്റര്‍ നിര്‍മിക്കും. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്കുള്ള പരിശ്രമം മുന്നോട്ട് പോകുന്നു.
പത്തനംതിട്ട നഗരത്തില്‍ ശബരിമല നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപ ചെലവഴിച്ച് ഏഴു റോഡ് നവീകരിച്ചു. 6.5 കോടി രൂപ ചെലവഴിച്ച് പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവത്കരണവും 5.75 കോടി രൂപ ചെലവഴിച്ച് തിരുവല്ല-കുമ്പഴ റോഡിലെ ബിസി ഓവര്‍ലേ പ്രവൃത്തിയും നഗരത്തിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറന്മുള മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും മികച്ച നിലവാരത്തിലായെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് 585 കോടി രൂപ അനുവദിച്ചു. അബാന്‍ മേല്‍പ്പാലം പൂര്‍ത്തിയാകുന്നു. കോഴഞ്ചേരി, ആഞ്ഞിലിമൂട്ടില്‍ കടവ് പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തിയായ കുമ്പഴ - പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര്‍ - പത്തനംതിട്ട, പത്തനംതിട്ട - മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട - താഴൂര്‍ക്കടവ്, ടിബി അപ്രോച്ച്, അഴൂര്‍- കാതോലിക്കേറ്റ് കോളജ് എന്നിവയുടെ ഉദ്ഘാടനവും തിരുവല്ല - കുമ്പഴ റോഡില്‍ പരിയാരം- സെന്റ് പീറ്റേഴ്സ് ജംഗ്ഷന്, പത്തനംതിട്ട നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈൻ, നഗരസഭ കൗൺസിലർ എ. സുരേഷ് കുമാർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി. സഞ്ജു, മനോജ് മാധവശേരിൽ, ഡി. ഹരിദാസ്, എം. സജികുമാര്‍, നൗഷാദ് കണ്ണങ്കര, മുഹമ്മദ് സാലി, നിസാര്‍ നൂർമഹല്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പത്തനംതിട്ട നഗരസഭയും തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്ങും ചേര്‍ന്ന് തയാറാക്കിയ റിസ്ക് ഇന്‍ഫോംഡ് മാസ്റ്റര്‍ പ്ലാനിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ബ്രോഷര്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ഹുസൈന്‍ നല്കി പ്രകാശനം ചെയ്തു. ജില്ലാ ടൗണ്‍പ്ലാനര്‍ ജി. അരുൺ, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യന് എന്നിവര്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സിപിഎമ്മിന്റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി അടക്കം പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയ കെ.സി.വേണുഗോപാലിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. രാജസ്ഥാനില്‍ നിന്നുള്ള തന്റെ രാജ്യസഭാ സീറ്റ് രാജിവച്ച് ബിജെപിക്ക് ദാനം നല്കിയ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയുടെ 'ട്യൂഷന്' മതനിരപേക്ഷ കേരളത്തിനാവശ്യമില്ലെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ "കൈ' സഹായം നല്കിയവര് ബിജെപിയുടെ ഏജന്റ് പണിയാണ് ചെയ്യുന്നതെന്ന് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും മനസിലാക്കി തുടങ്ങിയിട്ടുണ്ട്.
രാജസ്ഥാനിലെ രാജ്യസഭാ സീറ്റില്‍ പിന്നീട് വിജയിച്ച ബിജെപിയുടെ രവനീത് സിംഗ് ബിട്ടു നിലവില്‍ ബിജെപിയുടെ കേന്ദ്രമന്ത്രിയാണ്. ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിക്കാനുള്ള ക്വട്ടേഷന്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിക്കായിരുന്നുവെന്ന് അവിടത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. ഏതായാലും മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനം കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടിട്ടുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.