പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്ക് കോടതി വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. സന്തോഷമുണ്ടെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം സംരക്ഷിക്കപ്പെട്ടെന്നും അവർ പ്രതികരിച്ചു. പ്രതിയുടെ വധശിക്ഷ നടപ്പാക്കുന്നതുവരെ ഉള്ളിലെ ഭയം വിട്ടുമാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തൂക്കുകയർ ലഭിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ അയാൾ ജയിൽ ചാടുമോ എന്ന പേടി ഉള്ളിലുണ്ട്. ചെന്താമരയുടെ മരണം വരെ ആ ഭയം തുടരും. അച്ഛനെയും മുത്തശിയേയും യും ഉൾപ്പെടെ ഞങ്ങളുടെ പ്രിയപ്പെട്ടവരെയെല്ലാം ഇല്ലാതാക്കിയ ആളാണ് അയാൾ," കണ്ണീരടക്കാനാകാതെ സുധാകരന്റെ മക്കൾ പറഞ്ഞു.
മക്കളിലൊരാൾക്ക് ജോലി നൽകാനുള്ള കോടതി ഉത്തരവ് ആശ്വാസമാണെങ്കിലും, നെന്മാറയിലെ ആ പഴയ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഇനിയവിടെ ആരുമില്ലല്ലോയെന്നും അവർ ഓർത്തെടുത്തു.