നെന്മാറ: സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മേൽത്തട്ടിൽനിന്ന് സിമന്റുപാളി അടർന്നുവീണു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു സംഭവം.
ജീവനക്കാർ ജോലിയിലുണ്ടായിരുന്ന സമയത്താണ് ഓഫീസിനകത്ത് മേൽക്കൂരയിലെ സിമന്റുപാളി വലിയ ശബ്ദത്തോടെ അടർന്നുവീണത്.
സ്പെഷൽ വില്ലേജ് ഓഫീസർ എസ്. അൻഷാദ് ഇരിക്കുന്ന കസേരയുടെ തൊട്ടുമുൻവശത്തേക്കാണ് സിമന്റുപാളി പതിച്ചത്. സംഭവസമയത്ത് അദ്ദേഹം കസേരയിലുണ്ടായിരുന്നില്ല. മുൻവശത്തെ കസേരയിൽ മറ്റാരുമില്ലാതിരുന്നതും അപകടം ഒഴിവാക്കി.
2023ലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചത്.
എന്നാൽ നിർമാണം പൂർത്തിയായി മൂന്നുവർഷം പോലും പിന്നിടുംമുമ്പ് മേൽത്തട്ടിൽനിന്ന് സിമന്റുപാളികൾ അടർന്നുവീഴാൻ തുടങ്ങിയതു നിർമാണ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയാണ്.
മന്റ് അടർന്ന ഭാഗത്തിനുസമീപവും വിള്ളലുകളുണ്ടെന്നു ജീവനക്കാർ പറയുന്നു. പൊതുജനങ്ങൾ ദിവസേന എത്തുന്ന ഓഫീസായതിനാൽ സുരക്ഷാ പരിശോധന അടിയന്തരമായി നടത്തണമെന്നും അപകടസാധ്യതയുള്ള ഭാഗങ്ങൾ ശക്തിപ്പെടുത്തണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
പാലക്കാട് നിർമിതികേന്ദ്രത്തിനായിരുന്നു കെട്ടിടനിർമാണ ചുമതല.
സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കി ചിറ്റൂർ തഹസിൽദാർക്കു സമർപ്പിക്കുമെന്ന് വില്ലേജ് ഓഫീസർ സുധീഷ് അറിയിച്ചു.
Tags : Nenmara Nattuvishesham District News