ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ. അണ്ണാമലൈ സംസ്ഥാനത്ത് പുതിയൊരു ജനകീയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതായി റിപ്പോർട്ട്. ജൂൺ 4-ലെ തന്റെ ജന്മദിനത്തിന് തൊട്ടുപിന്നാലെ പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സമാന ചിന്താഗതിയുള്ള ആളുകളെയും യുവാക്കളെയും ഒന്നിപ്പിച്ച് വലിയൊരു വോളന്റിയർ ശൃംഖല കെട്ടിപ്പടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
'മക്കൾ ശക്തി ഇയക്കം' എന്നായിരിക്കും പുതിയ സംഘടനയുടെ പേരെന്നും, ഇത് ഭാവിയിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടിയായി മാറാൻ സാധ്യതയുണ്ടെന്നും ചർച്ചകൾ സജീവമാണ്. തമിഴ്നാട് രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്ന ഈ വാർത്തയോട് പ്രതിപക്ഷം ഇതിനകം പ്രതികരിച്ചു കഴിഞ്ഞു. കോൺഗ്രസ് എം.പി കാർത്തി പി. ചിദംബരം തന്റെ എക്സ് ഹാൻഡിലിലൂടെ, "തമിഴ്നാട്ടിൽ മറ്റൊരു രാഷ്ട്രീയ പാർട്ടി കൂടി അണിയറയിൽ ഒരുങ്ങുന്നു, രാഷ്ട്രീയ മാറ്റങ്ങൾ വേഗത്തിലാകുന്നു" എന്ന് കുറിച്ചു.
അതേസമയം, അണ്ണാമലൈയെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് ബിജെപി സംസ്ഥാന സെക്രട്ടറി വിനോജ് പി. സെൽവം പ്രതികരിച്ചത് ഇങ്ങനെയാണ്: "പ്രധാനമന്ത്രിയോടുള്ള ബഹുമാനവും താല്പര്യവും കൊണ്ടാണ് അണ്ണാമലൈ രാഷ്ട്രീയത്തിലേക്ക് വന്നത്. പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടി നൽകേണ്ടത് അദ്ദേഹം തന്നെയാണ്. പ്രധാനമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ല."
കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് 'സിങ്കം' എന്ന വിളിപ്പേര് നേടിയ അണ്ണാമലൈ, എൻജിനീയറിങ് ബിരുദത്തിനും ഐഐഎം ലഖ്നൗവിലെ എംബിഎ പഠനത്തിനും ശേഷമാണ് സിവിൽ സർവീസിലേക്ക് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2020-ലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. തൊട്ടടുത്ത വർഷം എൽ. മുരുഗൻ കേന്ദ്രമന്ത്രിയായതോടെ തമിഴ്നാട് ബിജെപിയുടെ അമരത്തേക്ക് അണ്ണാമലൈ നിയോഗിക്കപ്പെട്ടു.
പിൽക്കാലത്ത് പാർട്ടിയിൽ നിന്ന് തഴയപ്പെട്ടെങ്കിലും ഫീനിക്സ് പക്ഷിയെപ്പോലെ അണ്ണാമലൈ മടങ്ങിവരുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിശ്വസിക്കുന്നത്. പുതിയ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി തിങ്കളാഴ്ച അദ്ദേഹം ചെന്നൈയിൽ തിരിച്ചെത്തി.