Kerala
കോഴിക്കോട്: വന്യജീവി സങ്കേതങ്ങളിലൂടെ കടന്നുപോകുന്ന പാതകളില്‍ മൃഗങ്ങള്‍ വാഹനമിടിച്ചു ചാകുന്നതു തടയാന്‍ പുതിയ സംവിധാനവുമായി നാഷണല്‍ ഹൈവേസ് അഥോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ).
ഇന്ത്യയിലാദ്യമായി മധ്യപ്രദേശിലെ വീരാംഗന ദുര്‍ഗാവതി കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയിലാണ് രാജ്യത്തെ ആദ്യ ‘ടേബിള്‍-ടോപ് റെഡ് മാര്‍ക്കിംഗ്’ സംവിധാനം ഒരുക്കിയിരിക്കുന്നത്. കടുവാ സങ്കേതത്തിലൂടെ (പഴയ നൗറദേഹി സങ്കേതം) കടന്നുപോകുന്ന 11.96 കിലോമീറ്റര്‍ ഹൈവേ പദ്ധതിയുടെ രണ്ടു കിലോമീറ്റര്‍ മലമ്പാതയിലാണു സുരക്ഷാ സംവിധാനം.
ദുബായിലെ ഷെയ്ഖ് സായിദ് റോഡില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് പുതിയ സംവിധാനം നടപ്പാക്കിയത്. അപകടമേഖലയായി രേഖപ്പെടുത്തിയ പാതയില്‍ അഞ്ചു മില്ലിമീറ്റര്‍ കനമുള്ള തെര്‍മോപ്ലാസ്റ്റിക് ചുവന്ന പ്രതലമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ദേശീയപാതയില്‍ വന്യജീവി-സംവേദനക്ഷമതയുള്ള, അപകട സാധ്യതയുളള ഭാഗത്തേക്കു പ്രവേശിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ടേബിള്‍ ടോപ് റെഡ് മാര്‍ക്കിംഗ്. റോഡില്‍നിന്നു ചെറുതായി ഉയര്‍ത്തിയ ഈ പ്രതലത്തില്‍ വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ വാഹനത്തിലുള്ളവര്‍ക്കു ചെറിയ തോതില്‍ അസ്വസ്ഥതയുണ്ടാകും. ഇത് സ്വാഭാവികമായും വേഗം കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കും.
റോഡുകളില്‍ സ്ഥാപിക്കുന്ന റംമ്പിള്‍ സ്ട്രിപ്പുകളെ അപേക്ഷിച്ച് പുതിയ സംവിധാനത്തിന് ശബ്ദം കുറവാണെന്നാണു ദേശീയപാത അഥോറിറ്റി അവകാശപ്പെടുന്നത്. ടേബിള്‍ ടോപ് റെഡ് മാര്‍ക്കിംഗ് കൂടാതെ, 11.96 കിലോമീറ്റര്‍ ദൂരത്തില്‍ മൃഗങ്ങള്‍ സഞ്ചരിക്കുന്നതായി കണ്ടെത്തിയ സ്ഥലങ്ങളിലായി 25 അടിപ്പാതകള്‍ ഒരുക്കിയിട്ടുമുണ്ട്.
മൃഗങ്ങള്‍ റോഡിലേക്കു പ്രവേശിക്കുന്നതു തടയുന്നതിനായി ഹൈവേയുടെ ഇരുവശത്തും തുടര്‍ച്ചയായി ചെയിനുകള്‍ യോജിപ്പിച്ചുള്ള വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം വിജയകരമാണെന്നു കണ്ടാല്‍ മറ്റു വന്യജീവി സങ്കേതങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ദേശീയപാഥ അഥോറിറ്റിയുടെ നീക്കം.
കോഴിക്കോട്- ബംഗളൂരു ദേശീയപാത 677ല്‍ ബന്ദിപ്പുര്‍ കടുവാസങ്കേതത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡില്‍ വന്യജീവികള്‍ വാഹനമിടിച്ചു ചാകുന്നത് തടയാനെന്ന പേരിലാണ് രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭാവിയില്‍ ഈ പാതയിലും പുതിയ സംവിധാനം ഏര്‍പ്പെടുത്തിയേക്കും.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
National
ന്യൂഡൽഹി: റോഡ് അപകടങ്ങൾ ലഘൂകരിക്കുന്നതിനും യാത്രക്കാരുടെ അവബോധം മെച്ചപ്പെടുത്തുന്നതിനുമായി ടെലികോം അധിഷ്ഠിത സുരക്ഷാ മുന്നറിയിപ്പ് സംവിധാനം വിന്യസിക്കാനൊരുങ്ങി ദേശീയ പാതാ അഥോറിറ്റി (എൻഎച്ച്എഐ).
ദേശീയ പാതാ ശൃംഖലയിലുടനീളം വിന്യസിക്കുന്നതിനായി എൻഎച്ച്എഐ രാജ്യത്തെ പ്രമുഖ ടെലികോം കന്പനിയായ റിലയൻസ് ജിയോയുമായി ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു.
അപകടസാധ്യതയുളള സ്ഥലങ്ങൾ, അലഞ്ഞുതിരിയുന്ന പശുക്കളുള്ള റോഡുകൾ, മൂടൽമഞ്ഞ് ബാധിത പ്രദേശങ്ങൾ, അടിയന്തര വ്യതിചലനങ്ങൾ എന്നിവയെക്കുറിച്ചെല്ലാം യാത്രക്കാർക്ക് മൊബൈൽ മുഖേന മുന്നറിയിപ്പ് നൽകുന്നതാണ് പുതിയ സംവിധാനം.
റോഡുകളിലെ അപകടസാധ്യതകളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ എസ്എംഎസ്, വാട്സ്ആപ്പ്, അതീവ മുൻഗണന കോളുകൾ എന്നിവയിലൂടെയാണ് യാത്രക്കാരിലേക്കെത്തുക.
എൻഎച്ച്എഐയുടെ അടിയന്തര ഹെൽപ്ലൈൻ നന്പറായ 1033, ’രാജ്മാർഗ്യാത്ര’ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായി പുതിയ സംവിധാനം ഘട്ടംഘട്ടമായി സംയോജിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.
ചില തെരഞ്ഞെടുക്കപ്പെട്ട ഹൈവേകളിൽ മാത്രമായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുക. പദ്ധതി പുരോഗമിക്കുന്പോൾ മറ്റ് ടെലികോം കന്പനികളെയും സഹകരിപ്പിക്കും.