കൊച്ചി: ക്രിസ്തുവിന്റെ സഭയെന്ന നിലയിൽ സംഖ്യാബലത്തേക്കാൾ നാടിനും ജനങ്ങൾക്കും സഭ നൽകുന്ന ശുശ്രൂഷകളുടെ മഹത്വമാണ് വലുതെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളിലുൾപ്പെടെ കേരളത്തിനകത്തും പുറത്തും സീറോമലബാർ സഭ നൽകിയിട്ടുള്ള സംഭാവനകൾ അതുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ദുക്റാന തിരുനാൾ ആചരണവും സഭാദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം സാക്ഷരസമ്പന്നമായതിൽ പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന വിശുദ്ധ ചാവറയച്ചന്റെ ദീർഘവീക്ഷണത്തോടെയുള്ള മഹത്തായ ആശയത്തിന് നിർണായക പങ്കുണ്ട്.
പൗരസ്ത്യസഭകളിൽ ആൾബലംകൊണ്ടും പ്രവർത്തനതീക്ഷ്ണതകൊണ്ടും സീറോ മലബാർ സഭ മറ്റു സഭകളേക്കാൾ മുന്നിലാണ്. വളർച്ചയ്ക്കൊത്തു സാക്ഷ്യത്തിലും നാം മുന്നേറണം.
മാർഗം തെറ്റാതെ സഞ്ചരിക്കാൻ നമുക്കാകണം. രൂപതകളിൽ ശക്തമായി പ്രവർത്തിക്കുമ്പോൾത്തന്നെയും സഭയെന്നനിലയിൽ സംഘബോധവും കൂട്ടായ്മയും വളർത്താൻ നമുക്കു സാധിക്കേണ്ടതുണ്ട്.
സഭയുടെ ശക്തി ഉറക്കെപ്പറയേണ്ട കാലഘട്ടമാണിതെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.