Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമായ ചാറ്റ്ജിപിറ്റിയിൽ പരസ്യങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങിയതായി നിർമാതാക്കളായ ഓപ്പൺഎഐ. ഇന്ത്യയിലെ ഫ്രീ , ഗോ പ്ലാനുകൾ ഉപയോഗിക്കുന്ന മുതിർന്ന ഉപയോക്താക്കളുടെ അക്കൗണ്ടുകളിലാണ് പ്രോത്സാഹിത സന്ദേശങ്ങൾ കാണിച്ചു തുടങ്ങുന്നത്. അമ്പതിലധികം ബ്രാൻഡുകളാണ് ആദ്യ ആഴ്ചയിൽ ചാറ്റ്ജിപിറ്റിയിലൂടെ പരസ്യം നൽകുന്നത്.
സെപ്റ്റംബർ 4 മുതൽ ബിസിനസുകൾക്ക് സ്വയം പരസ്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന 'ആഡ്സ് മാനേജർ' സേവനവും ലഭ്യമാകും. പ്രതിദിനം കുറഞ്ഞത് 725 രൂപ ബജറ്റിൽ കമ്പനികൾക്ക് ചാറ്റ്ജിപിറ്റിയിൽ പരസ്യങ്ങൾ നൽകാം. ഉപയോക്താക്കൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ലഭിക്കുന്ന മറുപടിക്ക് താഴെയായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ഇവ സ്പോൺസേഡ് എന്ന് കൃത്യമായി അടയാളപ്പെടുത്തുമെന്നും എഐ മറുപടിയിൽ നിന്ന് വേർതിരിച്ചു കാണിക്കുമെന്നും കമ്പനി അറിയിച്ചു.
പരസ്യങ്ങൾ നൽകുന്നത് വഴി ചാറ്റ്ജിപിറ്റി നൽകുന്ന മറുപടികളിൽ യാതൊരുവിധ മാറ്റവും വരുത്തില്ലെന്ന് ഓപ്പൺഎഐ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ഏറ്റവും ഉപയോഗപ്രദമായ വിവരങ്ങൾ തന്നെ തുടർന്നും ലഭിക്കും.
കൂടാതെ ഉപയോക്താക്കളുടെ ചാറ്റ് ഹിസ്റ്ററിയോ വ്യക്തിഗത വിവരങ്ങളോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും, ചാറ്റുകൾ പൂർണമായും സ്വകാര്യമായിരിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു. 18 വയസ്സിൽ താഴെയുള്ളവരുടെ അക്കൗണ്ടുകളിലും രാഷ്ട്രീയം, മാനസികാരോഗ്യം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിലും പരസ്യങ്ങൾ ഉണ്ടാകില്ലെന്നും കമ്പനി വ്യക്തമാക്കി.
Tech
ന്യൂ ഡൽഹി: ചാറ്റ്ജിപിടിയുടെ സൗജന്യ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ എടുത്തിട്ടുള്ളവർക്കും അടുത്ത ആഴ്ച മുതൽ ആപ്പിൽ പരസ്യങ്ങൾ കാണിച്ചു തുടങ്ങുമെന്ന് നിർമാതാക്കളായ ഓപ്പൺഎഐ അറിയിച്ചു. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം.
ഓഗസ്റ്റ് 24 മുതൽ യൂറോപ്പിലെ 31 രാജ്യങ്ങളിൽ പരസ്യങ്ങൾ നൽകാൻ പരസ്യദാതാക്കൾക്ക് അവസരമൊരുക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്.
ഈ വർഷം ഫെബ്രുവരിയിൽ അമേരിക്കയിലാണ് ഓപ്പൺഎഐ ചാറ്റ്ജിപിടിയിൽ ആദ്യമായി പരസ്യങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ യൂറോപ്പിലേക്കും ഇത് വ്യാപിപ്പിക്കുന്നത്.
സൗജന്യമായി സേവനം ഉപയോഗിക്കുന്നവർക്കും പ്രതിമാസം എട്ട് യൂറോ (ഏകദേശം $9.30) അടയ്ക്കുന്ന 'ഗോ' ഉപയോക്താക്കൾക്കുമാണ് പരസ്യങ്ങൾ കാണിക്കുക. കൂടുതൽ തുക നൽകുന്ന പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഉണ്ടായിരിക്കില്ലെന്ന് കമ്പനി അറിയിച്ചു.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യദാതാക്കൾക്ക് വിൽക്കില്ലെന്നും ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങൾ പൂർണമായും സ്വകാര്യമായിരിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു. പരസ്യങ്ങൾ പ്രത്യേകമായി വേർതിരിച്ച് തന്നെ കാണിക്കും.
പരസ്യങ്ങൾ കാണിക്കുന്നത് വഴി ചാറ്റ്ജിപിടി നൽകുന്ന ഉത്തരങ്ങളുടെ നിഷ്പക്ഷതയെ ഉപയോക്താക്കൾ സംശയിച്ചേക്കാം എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പ്രധാന എതിരാളികളായ ആന്ത്രോപിക് തങ്ങളുടെ പ്ലാറ്റ്ഫോം പരസ്യമുക്തമായി തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Tech
ന്യൂഡൽഹി: കൗമാരക്കാർക്കായി ചാറ്റ്ജിപിടിയുടെ പ്രത്യേക പതിപ്പുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രമുഖരായ ഓപ്പൺഎഐ. ചാറ്റ്ജിപിടി ഫോർ ടീൻസ്' പുറത്തിറക്കി. 13നും 17നും ഇടയിൽ പ്രായമുള്ള ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പുതിയ മോഡ്, കുട്ടികൾക്ക് ഹാനികരമായേക്കാവുന്ന ഉള്ളടക്കങ്ങളും അനുചിതമായ സംഭാഷണങ്ങളും പൂർണമായി തടയുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് എത്തുത്തുന്നത്.
ആത്മഹത്യ, ഭക്ഷണ വൈകല്യങ്ങൾ, അക്രമം, അശ്ലീല ഉള്ളടക്കങ്ങൾ എന്നിവ ഒഴിവാക്കുന്നതിനൊപ്പം, എഐയ്ക്ക് വികാരങ്ങളോ ചിന്തയോ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പെരുമാറ്റങ്ങളും പ്രണയാതുരമായ ഭാഷാപ്രയോഗങ്ങളും ചാറ്റ്ബോട്ട് ഒഴിവാക്കും. നേരത്തെ കുട്ടികളെ തെറ്റായ രീതിയിൽ സ്വാധീനിച്ചെന്നാരോപിച്ച് കമ്പനിക്കെതിരെ നിയമനടപടികൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഈ പുതിയ നീക്കം.
വെറുതെ ഉത്തരങ്ങൾ പകർത്തിയെഴുതുന്നതിന് പകരം വിഷയങ്ങൾ ഘട്ടംഘട്ടമായി മനസ്സിലാക്കി പഠിക്കാൻ കുട്ടികളെ സഹായിക്കുകയാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 'സ്റ്റഡി മോഡ്', ക്വിസുകൾ, ഗൃഹപാഠങ്ങൾ ചെയ്യാനുള്ള ഓർമപ്പെടുത്തലുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ട് ലിങ്ക് ചെയ്ത് ഉപയോഗ സമയം നിയന്ത്രിക്കാനുള്ള 'പാരന്റൽ കൺട്രോൾസ്', പഠന സമയത്തും ഉറക്ക സമയത്തും ആപ്പ് ഉപയോഗിക്കുന്നത് തടയുന്ന 'സ്റ്റഡി അവേഴ്സ്', 'ക്വയറ്റ് അവേഴ്സ്' എന്നീ ഫീച്ചറുകളും ലഭ്യമാണ്.
തുടർച്ചയായി 90 മിനിറ്റിലധികം ഉപയോഗിച്ചാൽ ഇടവേള എടുക്കാനുള്ള ഓർമപ്പെടുത്തലുകളും സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുന്നതിന് മുൻപുള്ള മുന്നറിയിപ്പുകളും ഇത് നൽകും. 18 വയസിൽ താഴെയുള്ള ഉപയോക്താക്കൾക്ക് ഈ പുതിയ ഫീച്ചറുകൾ ഓട്ടോമാറ്റിക്കായി ലഭ്യമാകും.
Tech
ന്യൂഡൽഹി: മാക് കമ്പ്യൂട്ടറുകളിൽ ഉപയോക്താക്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ഓർത്തു വെക്കാനും ഭാവിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമായി പുതിയ 'കമ്പ്യൂട്ടർ ഹിസ്റ്ററി' ഫീച്ചർ അവതരിപ്പിച്ച് ഓപ്പൺ എഐ. മാക് ഒഎസിലെ ചാറ്റ് ജിപിടി ഡെസ്ക്ടോപ്പ് ആപ്പിലാണ് ഈ ഫീച്ചർ ലഭ്യമാകുക.
ഉപയോക്താക്കൾ മുൻപ് കമ്പ്യൂട്ടറിൽ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് വീണ്ടും വിശദീകരിച്ചു നൽകേണ്ട ആവശ്യമില്ലാതെ, മുൻകാല പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് മറുപടികൾ കൂടുതൽ കൃത്യമാക്കാൻ ഈ ഫീച്ചറിലൂടെ എഐക്ക് സാധിക്കും. മുൻപ് ഉപയോക്താവ് തുറന്ന രേഖകൾ കണ്ടെത്താനും ദിവസത്തെ ജോലികളുടെ സംഗ്രഹം നൽകാനും ചാറ്റ് ജിപിടിക്ക് ഇതിലൂടെ കഴിയും.
ഡിഫോൾട്ടായി ഈ ഫീച്ചർ ഓഫ് ആയിരിക്കും. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം ഇത് ഓൺ ചെയ്യാം. കൂടാതെ ഏതെല്ലാം ആപ്പുകളിലെയും വെബ്സൈറ്റുകളിലെയും വിവരങ്ങൾ ചാറ്റ് ജിപിടി ശേഖരിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാനും, ശേഖരിച്ച വിവരങ്ങൾ പരിശോധിക്കാനും ഡിലീറ്റ് ചെയ്യാനും സാധിക്കും.
സ്ക്രീൻഷോട്ടുകൾക്ക് പകരം മാക്ഒഎസിന്റെ ആക്സസിബിലിറ്റി ഫീച്ചറുകൾ വഴിയുള്ള ക്ലിക്കുകൾ, ടൈപ്പിംഗ്, ആപ്പ് മാറ്റങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ ചാറ്റ് ജിപിടി പ്രോ , ബിസിനസ് , എന്റർപ്രൈസ് ഉപയോക്താക്കൾക്കാണ് കമ്പ്യൂട്ടർ ഹിസ്റ്ററി ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. യുകെ, യൂറോപ്യൻ സാമ്പത്തിക മേഖല എന്നിവിടങ്ങളിൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാക്കിയിട്ടില്ല.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനമായ ചാറ്റ്ജിപിടിയിൽ സൗജന്യ ഉപയോക്താക്കൾക്കായി പരസ്യങ്ങൾ പ്രദർശിപ്പിക്കാനൊരുങ്ങി ഓപ്പൺഎഐ . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചുതുടങ്ങി.
കമ്പനിയുടെ പ്രൈവസി പോളിസിയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതാണ് ഈ ഇമെയിൽ. സൗജന്യമായി ഉപയോഗിക്കുന്ന, കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിലായിരിക്കും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. എന്നാൽ പണം നൽകി ഉപയോഗിക്കുന്ന ചാറ്റ്ജിപിടി പ്ലസ് , പ്രോ, എന്റർപ്രൈസ്, ബിസിനസ്, എഡ്യൂക്കേഷൻ പ്ലാനുകളിൽ പരസ്യങ്ങൾ ഉണ്ടായിരിക്കില്ല.
പരസ്യങ്ങൾ വരുന്നത് ചാറ്റ്ജിപിടിയുടെ ഉത്തരങ്ങളെയോ നൽകുന്ന വിവരങ്ങളെയോ യാതൊരുവിധത്തിലും സ്വാധീനിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഗൂഗിൾ സെർച്ചിൽ കാണുന്നതുപോലെ സ്പോൺസേർഡ് എന്ന ലേബലോടെ മാത്രമായിരിക്കും ഇവ കാണിക്കുക. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ചാറ്റ് ഹിസ്റ്ററിയോ പരസ്യദാതാക്കൾക്ക് കൈമാറില്ലെന്നും ഓപ്പൺഎഐ ഉറപ്പുനൽകുന്നു.
നിലവിൽ യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ ആരംഭിച്ച ഈ മാറ്റം ഉടൻ തന്നെ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
Tech
സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺഎഐ തങ്ങളുടെ ആദ്യത്തെ ഹാർഡ്വെയർ ഉൽപ്പന്നമായ സ്മാർട്ട് സ്പീക്കർ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ആപ്പിളിന്റെ മുൻ പ്രമുഖ ഡിസൈനർ ജോണി ഐവിന്റെ ഐഒ എന്ന സ്റ്റാർട്ടപ്പുമായി സഹകരിച്ച് നിർമിക്കുന്ന ഈ ഉപകരണത്തിന് 300 മുതൽ 400 ഡോളർ വരെ (ഏകദേശം 25,000 മുതൽ 34,000 ഇന്ത്യൻ രൂപ വരെ) വിലവരുമെന്നാണ് വിപണി സൂചനകൾ.
ഹോക്കി പക്കിന്റെ വലിപ്പമുള്ള, വളയത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം പോർട്ടബിളും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമാണ്. ഡിസ്പ്ലേ ഇല്ലാത്ത ഈ സ്പീക്കറിൽ ക്യാമറ സംവിധാനങ്ങളും പരിസരം നിരീക്ഷിക്കാനുള്ള സെൻസറുകളും അടങ്ങിയിട്ടുണ്ട്.
ഉപയോക്താക്കളോട് സംവദിക്കുമ്പോൾ കൂടുതൽ ജീവസ്സുറ്റ അനുഭവം നൽകുന്നതിനായി സ്വയം ചലിക്കാൻ ശേഷിയുള്ള ഭാഗങ്ങളും ഇതിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട്. 2027ൽ പ്രതീക്ഷിക്കുന്ന ഈ ഉപകരണം വിപണിയിലെ നിലവിലെ മറ്റ് സ്മാർട്ട് സ്പീക്കറുകളേക്കാൾ ഉയർന്ന വിലയിലാണ് എത്തുന്നത്.
Tech
സാൻ ഫ്രാൻസിസ്കോ: ചാറ്റ്ജിപിടി സൗജന്യമായി ഉപയോഗിക്കുന്നവർക്ക് വൻ ആശ്വാസമേകുന്ന പുതിയ പ്രഖ്യാപനവുമായി ഓപ്പൺഎഐ. സൗജന്യ അക്കൗണ്ടുകൾക്കും ഗോ അക്കൗണ്ടുകൾക്കും ഏർപ്പെടുത്തിയിരുന്ന ടെക്സ്റ്റ് സന്ദേശങ്ങളുടെ ദൈനംദിന പരിധി പൂർണമായും ഒഴിവാക്കാൻ കമ്പനി തീരുമാനിച്ചു. വരുന്ന ആഴ്ച മുതൽ സൗജന്യ ഉപയോക്താക്കൾക്ക് എത്ര വേണമെങ്കിലും പരിധിയില്ലാതെ ടെക്സ്റ്റ് സന്ദേശങ്ങൾ വഴി ചാറ്റ്ജിപിടിയുമായി സംവദിക്കാൻ സാധിക്കും.
എങ്കിലും ഇമേജ് ജനറേഷൻ, വോയ്സ് മോഡ്, ഫയലുകളും ചിത്രങ്ങളും അപ്ലോഡ് ചെയ്ത് വിവരങ്ങൾ ചോദിക്കൽ എന്നിവയ്ക്ക് നിലവിലുള്ള പരിധികൾ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. ഇതോടൊപ്പം, സൗജന്യ/ഗോ അക്കൗണ്ടുകൾക്കായി 'ജിപിടി-5.6 ലൂണ' എന്ന പുതിയ മോഡൽ കമ്പനി ഡിഫോൾട്ടായി ലഭ്യമാക്കി തുടങ്ങി. സന്ദേശങ്ങൾക്ക് കൂടുതൽ ആലോചിച്ച് മറുപടി നൽകാൻ സഹായിക്കുന്ന "തിങ്ക്" ബട്ടണും സൗജന്യമായി ഉപയോഗിക്കാനാകും.
പ്ലസ്, പ്രോ ഉപയോക്താക്കൾക്കായി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ 'ജിപിടി-5.6 സോൾ' ഓപ്പൺഎഐ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. സംഭാഷണങ്ങൾക്ക് കൂടുതൽ കൃത്യവും ലളിതവുമായ മറുപടികൾ നൽകാൻ ഇതിന് സാധിക്കും. കൂടുതൽ ഉപയോക്താക്കൾക്ക് കൃത്രിമബുദ്ധിയുടെ സേവനം തടസ്സമില്ലാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ പരിഷ്കാരങ്ങളെന്ന് ഓപ്പൺഎഐ വ്യക്തമാക്കി.
Tech
സാൻഫ്രാൻസിസ്കോ: ഗണിതശാസ്ത്ര രംഗത്ത് വൻ കുതിച്ചുചാട്ടവുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഓപ്പൺഎഐ. പതിറ്റാണ്ടുകളായി ഗണിതശാസ്ത്രജ്ഞർക്ക് പരിഹരിക്കാൻ കഴിയാതെ കിടന്നിരുന്ന 10 സങ്കീർണമായ തുറന്ന പ്രശ്നങ്ങൾ തങ്ങളുടെ ഏറ്റവും പുതിയ എഐ മോഡലായ 'ആസ്ട്ര' വിജയകരമായി പരിഹരിച്ചതായി ഓപ്പൺഎഐ അറിയിച്ചു.
ഗ്രൂപ്പ് തിയറി, കംപ്ലക്സിറ്റി തിയറി, സ്ഫിയർ പാക്കിംഗ് തുടങ്ങിയ സങ്കീർണ്ണ മേഖലകളിലെ പ്രശ്നങ്ങൾക്കാണ് ആസ്ട്ര ഉത്തരം കണ്ടെത്തിയത്. വർഷങ്ങളായി തർക്കത്തിലായിരുന്ന ഗണിത സമസ്യകൾക്ക് കൃത്യമായ തെളിവുകളോടെയാണ് ആസ്ട്ര പരിഹാരം നിർദ്ദേശിച്ചിരിക്കുന്നത്.
മുൻപ് എഐ നൽകിയ പല ഉത്തരങ്ങളും തെറ്റാണെന്ന് തെളിഞ്ഞിട്ടുള്ളതിനാൽ, ഇത്തവണ ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പുവരുത്തിയ 'ലീൻ സർട്ടിഫിക്കറ്റുകൾ' സഹിതമാണ് ഓപ്പൺഎഐ ഈ തെളിവുകൾ ഗിറ്റ്ഹബ്ബിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏകദേശം $2,000 (ഏകദേശം 1.67 ലക്ഷം രൂപ) മാത്രമാണ് ഈ 10 സങ്കീർണ സമസ്യകൾ പരിഹരിക്കാൻ എഐക്ക് വേണ്ടിവന്ന ചെലവ്.
ഓപ്പൺഎഐ മാത്രമല്ല, ഗൂഗിൾ ഡീപ്മൈൻഡിന്റെ ആൽഫാപ്രൂഫ് നെക്സസ്, ആന്ത്രോപിക്കിന്റെ 'ഫേബിൾ' തുടങ്ങിയ മറ്റ് എഐ മോഡലുകളും അടുത്തിടെ സങ്കീർണമായ ഗണിത പ്രശ്നങ്ങൾ പരിഹരിച്ച് രംഗത്തെത്തിയിരുന്നു.
നിലവിൽ വാഷിംഗ്ടണിലെ നിയമനിർമാതാക്കൾക്കും ഭരണാധികാരികൾക്കും മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന 'ആസ്ട്ര' പൊതുജനങ്ങൾക്കായി ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ആസ്ട്ര ജിപിടി-6 ആയോ അതോ പുതിയൊരു നിരയായോ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യാ രംഗത്തെ ഓപ്പൺഎഐ ഹാർഡ്വെയർ വിപണിയിലേക്ക് ചുവടുവെക്കുന്നു. തങ്ങളുടെ കോഡിംഗ് പ്ലാറ്റ്ഫോമായ 'കോഡെക്സ്' ഉപയോക്താക്കൾക്കായി കോഡെക്സ് മൈക്രോ എന്ന പേരിൽ ഒരു മിനി കീബോർഡ് പുറത്തിറക്കിയാണ് കമ്പനി പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്.
ഹാർഡ്വെയർ ബ്രാൻഡായ 'വർക്ക് ലൗഡറുമായി' സഹകരിച്ചാണ് ഈ ഉപകരണം നിർമിച്ചിരിക്കുന്നത്. വിവിധ ബട്ടണുകൾ, ഒരു ജോയ്സ്റ്റിക്ക്, ഡയൽ, ആകർഷകമായ ലൈറ്റിംഗ് ഫീച്ചറുകൾ എന്നിവയടങ്ങുന്നതാണ് ഈ മിനി കീബോർഡ്. കോഡെക്സ് പ്ലാറ്റ്ഫോമിലെ പ്രധാന നിർദ്ദേശങ്ങളും എഐ പ്രവർത്തനങ്ങളും എളുപ്പത്തിൽ നിയന്ത്രിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും.
ലൈവ് ആർജിബി ലൈറ്റിംഗ് സംവിധാനത്തിലൂടെ സജീവമായ ചാറ്റുകളും എഐ ഏജന്റുകളുടെ പ്രവർത്തനങ്ങളും ഉപയോക്താക്കൾക്ക് നിരീക്ഷിക്കാനാകും. കോഡിംഗിലെ പിഴവുകൾ തിരുത്താനും, കോഡ് പുനഃക്രമീകരിക്കാനും ജോയ്സ്റ്റിക്ക് ഉപയോഗിക്കാം. കൂടാതെ, ഇതിലെ പ്രത്യേക ഡയൽ തിരിക്കുന്നതിലൂടെ എഐയുടെ ചിന്താശേഷിയുടെ അളവ് ആവശ്യാനുസരണം ക്രമീകരിക്കാനും സാധിക്കും.
ശബ്ദമില്ലാത്ത സൈലന്റ് കീകളുള്ള പതിപ്പിലും, ശബ്ദമുള്ള 'ക്ലിക്കി' കീകളുള്ള പതിപ്പിലും ഇത് ലഭ്യമാണ്. വിൻഡോസ്, മാക് ഒഎസ് ഒപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഒരുപോലെ പ്രവർത്തിക്കുന്ന ഈ ഉപകരണത്തിനൊപ്പം 32 അധിക കീക്യാപ്പുകൾ അടങ്ങുന്ന 'കോഡെക്സ് ഐക്കൺ കീസെറ്റും' കമ്പനി നൽകുന്നുണ്ട്. 230 യുഎസ് ഡോളർ (ഏകദേശം 19,000 രൂപ) വിലവരുന്ന ഈ മിനി കീബോർഡിന്റെ പ്രീ-ഓർഡറുകൾ കമ്പനി ആരംഭിച്ചുകഴിഞ്ഞു.
ആപ്പിളിന്റെ മുൻ ഡിസൈൻ മേധാവി ജോണി ഐവുമായി ചേർന്ന് ഓപ്പൺഎഐ വികസിപ്പിക്കുന്നതായി പറയപ്പെടുന്ന ഉപകരണം ഇതല്ല. അത് ചാറ്റ്ജിപിടിയുടെ സേവനങ്ങൾ ലഭ്യമാകുന്ന, സ്ക്രീൻ ഇല്ലാത്ത ഒരു 'സ്മാർട്ട് സ്പീക്കർ' ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആപ്പിളിൽ നിന്ന് വ്യാപാര രഹസ്യങ്ങൾ ചോർത്തി എന്നാരോപിച്ച് ഇരു കമ്പനികളും തമ്മിൽ നിലവിൽ നിയമപോരാട്ടം നടക്കുന്നതിനിടയിലാണ് ഓപ്പൺഎഐയുടെ പുതിയ ഹാർഡ്വെയർ വിപണിയിലേക്കുള്ള കടന്നുവരവ് എന്നത് ഏറെ ശ്രദ്ധേയമാണ്.
Tech
സാൻഫ്രാൻസിസ്കോ: ഓപ്പൺഎഐ തങ്ങളുടെ ആദ്യ ഉപഭോക്തൃ ഹാർഡ്വെയർ ഉപകരണം പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്ക്രീനില്ലാത്തതും എന്നാൽ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതുമായ ഒരു 'സ്മാർട്ട് സ്പീക്കർ' രൂപത്തിലായിരിക്കും ചാറ്റ്ജിപിറ്റിയുടെ ഈ ഭൗതിക രൂപം വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വീടുകളിൽ ഉപയോക്താക്കൾക്ക് സൗഹൃദപരമായ രീതിയിൽ ആശയവിനിമയം നടത്താൻ സാധിക്കുന്ന ഒരു 'എഐ സുഹൃത്ത്' ആയിട്ടാണ് ഇത് വികസിപ്പിക്കുന്നത്.പരമ്പരാഗത സ്മാർട്ട് സ്പീക്കറുകളിൽ നിന്ന് വ്യത്യസ്തമായി, ഓപ്പൺഎഐയുടെ ഏറ്റവും പുതിയ എഐ മോഡലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.
സ്പീക്കറിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളും സെൻസറുകളും വഴി ചുറ്റുപാടുകളെ മനസ്സിലാക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങളോട് കൂടുതൽ ബുദ്ധിപരമായി പ്രതികരിക്കാനും ഇതിന് സാധിക്കും. ഉപയോക്താവിന്റെ ഇമെയിലുകളും മറ്റ് വ്യക്തിഗത ഡാറ്റയും വിശകലനം ചെയ്ത്, അവരുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് വിവരങ്ങൾ പങ്കുവെക്കാൻ ഈ ഉപകരണത്തിന് കഴിയും.
റീചാർജ് ചെയ്യാവുന്ന ബാറ്ററിയുള്ളതിനാൽ ഈ ഉപകരണം വീട്ടിലെ ഏത് മുറിയിലേക്കും എളുപ്പത്തിൽ മാറ്റാനാകും. അടുക്കളയിൽ പാചകക്കുറിപ്പുകൾ പറഞ്ഞുതരാനും മറ്റ് ജോലികൾ ചെയ്യുമ്പോൾ സംസാരിക്കാനും പാട്ട് കേൾക്കാനും ഇത് സഹായിക്കും. ഓപ്പൺഎഐയുടെ പുത്തൻ വോയിസ് മോഡലായ ജിപിടി ലൈവ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. സംസാരിക്കുന്നതിനിടയിൽ തടസ്സപ്പെടുത്താനും, തുടർച്ചയായി ചോദ്യങ്ങൾ ചോദിക്കാനും സാധിക്കുന്ന തരത്തിൽ മനുഷ്യരുമായി സംസാരിക്കുന്നതുപോലെയുള്ള അനുഭവം ഇത് സമ്മാനിക്കും.
ഓപ്പൺഎഐയുടെ ഈ പുതിയ ഹാർഡ്വെയർ നീക്കത്തിന് മുന്നിൽ ആപ്പിൾ ഉയർത്തുന്ന നിയമപരമായ വെല്ലുവിളികളുണ്ട്. വ്യാപാര രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ആപ്പിൾ നൽകിയ കേസിന്റെ ഭാഗമായി ഓപ്പൺഎഐയുടെ ഹാർഡ്വെയർ ബിസിനസിനെതിരെ സ്റ്റേ വാങ്ങാൻ ആപ്പിൾ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.
സ്മാർട്ട് സ്പീക്കർ കൂടാതെ വെയറബിൾസ്, ഹോം റോബോട്ടിക്സ്, സ്മാർട്ട്ഫോണിന് പകരമാകാൻ സാധ്യതയുള്ള ഉപകരണം ഉൾപ്പെടെ അഞ്ചോളം കൺസ്യൂമർ ഡിവൈസുകൾ ഓപ്പൺഎഐ വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ആപ്പിളിന്റെ മുൻ ചീഫ് ഡിസൈനർ ജോണി ഐവുമായി ചേർന്നാണ് ഓപ്പൺഎഐ ഇതിനായി പ്രവർത്തിക്കുന്നത്.
ഈ വർഷം അവസാനം ഉപകരണം പരിചയപ്പെടുത്തുമെങ്കിലും, 2027ഓടെ മാത്രമേ ഇത് വിപണിയിൽ ലഭ്യമാകൂ. ആമസോൺ എക്കോ , ഗൂഗിൾ നെസ്റ്റ് , ആപ്പിൾ ഹോംപോഡ് എന്നിവയ്ക്കുള്ള ശക്തമായ മറുപടിയായാണ് ചാറ്റ്ജിപിറ്റി കേന്ദ്രീകൃതമായ ഈ പുതിയ സ്പീക്കറെന്ന് ടെക് ലോകം വിലയിരുത്തുന്നു.
Tech
വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺഎഐ തങ്ങളുടെ അത്യാധുനിക എഐ മോഡലുകളായ 'ജിപിടി-5.6 സോൾ', ടെറ, ലൂണ എന്നിവ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കൻ സർക്കാരിന്റെ നിർദ്ദേശപ്രകാരം വിശ്വസ്തരായ ചില പങ്കാളികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ മോഡലുകളാണ് ഇപ്പോൾ എല്ലാവർക്കുമായി തുറന്നുനൽകുന്നത്. ഹാപ്പി ബിൽഡിംഗ് എന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇന്നലെ നടന്ന പ്രഖ്യാപനത്തിൽ 'ജിപിടി-ലൈവ്' എന്ന പേരിൽ പുതിയ തലമുറ വോയ്സ് മോഡലുകളും കമ്പനി അവതരിപ്പിച്ചു. ഒരേസമയം കേൾക്കാനും സംസാരിക്കാനും കഴിവുള്ള ഈ മോഡലുകൾ, ഉപയോക്താക്കൾക്ക് ഒരു മനുഷ്യനുമായി സംസാരിക്കുന്നതുപോലുള്ള അനുഭവം സമ്മാനിക്കുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. ഇതിന്റെ രണ്ട് പതിപ്പുകളായ ജിപിടി ലൈവ്-1 , ജിപിടി ലൈവ്-1 മിനി എന്നിവ ലോകമെമ്പാടുമുള്ള ചാറ്റ്ജിപിടി ഉപയോക്താക്കൾക്ക് ലഭ്യമായിത്തുടങ്ങി.
ജൂണിൽ ജിപിടി-5.6 സീരീസ് പുറത്തിറക്കിയപ്പോൾ, സർക്കാരിന്റെ അനുമതിയുള്ള ചില സംഘടനകൾക്ക് മാത്രമാണ് ഓപ്പൺഎഐ ഇതിലേക്ക് പ്രവേശനം നൽകിയിരുന്നത്. എന്നാൽ സാങ്കേതികവിദ്യ എല്ലാവരിലും എത്തണമെന്നാണ് കമ്പനിയുടെ നിലപാടെന്ന് വ്യക്തമാക്കിയ ഓപ്പൺഎഐ, ഇത്തരത്തിലുള്ള സർക്കാർ നിയന്ത്രണങ്ങൾ സ്ഥിരമായ ഒരു കീഴ്വഴക്കമായി മാറരുതെന്ന് ആവശ്യപ്പെട്ടു. ഇത് ഉപയോക്താക്കൾ, ഡെവലപ്പർമാർ, സൈബർ സുരക്ഷാ വിദഗ്ധർ എന്നിവരിലേക്ക് മികച്ച ടൂളുകൾ എത്തുന്നതിനെ തടസ്സപ്പെടുത്തുമെന്നും ചൂണ്ടിക്കാണിച്ചു.
ഓപ്പൺഎഐയുടെ പ്രധാന എതിരാളികളായ ആന്ത്രോപിക് തങ്ങളുടെ ക്ലോഡ് ഫേബിൾ 5, 'മിത്തോസ് 5' മോഡലുകളുടെ ആക്സസ് പുനസ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഓപ്പൺഎഐയുടെയും പ്രഖ്യാപനം വരുന്നത്. യുഎസ് വാണിജ്യ മന്ത്രാലയത്തിന്റെ കയറ്റുമതി നിയന്ത്രണ നിർദ്ദേശങ്ങളെത്തുടർന്ന് ആന്ത്രോപിക്കിന് ദിവസങ്ങളോളം ഈ മോഡലുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിരുന്നു.
ഓപ്പൺഎഐയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മോഡലാണ് 'ജിപിടി-5.6 സോൾ' എന്ന് കമ്പനി അവകാശപ്പെടുന്നു. കോഡിംഗ്, ബയോളജി, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഈ മോഡൽ മുൻപത്തേക്കാൾ ഏറെ മികവ് പുലർത്തുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ ഈ മോഡലുകളുടെ പ്രിവ്യൂ ആക്സസ് ആഗോളതലത്തിൽ വ്യാപിപ്പിച്ചതായും കമ്പനി അറിയിച്ചു.
Tech
ന്യൂയോർക്ക് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനായുള്ള മത്സരം മുറുകുന്നതിനിടെ, തങ്ങളുടെ സബ്സ്ക്രിപ്ഷൻ നിരക്കുകളും എപിഐ സേവനങ്ങളുടെ വിലയും കുറയ്ക്കാൻ എഐ കമ്പനിയായ ഓപ്പൺഎഐ ആലോചിക്കുന്നതായി റിപ്പോർട്ട്. ആന്ത്രാപിക് അടക്കമുള്ള എതിരാളികളിൽ നിന്നുള്ള കടുത്ത വെല്ലുവിളി നേരിടുന്നതിനും ഉപഭോക്താക്കളെ നിലനിർത്തുന്നതിനുമാണ് കമ്പനിയുടെ ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എഐ സേവനങ്ങളുടെ വർധിച്ചുവരുന്ന ചെലവിനെക്കുറിച്ച് ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കമ്പനി വിലക്കുറവിനെക്കുറിച്ച് ആലോചിക്കുന്നത്. എഐ പ്രോസസ്സിംഗിനായി ഉപയോഗിക്കുന്ന ടോക്കണുകളുടെ നിരക്ക് കുറയ്ക്കുന്ന കാര്യം ഓപ്പൺഎഐയുടെ സജീവ പരിഗണനയിലാണ്. എപിഐ വഴിയും എന്റർപ്രൈസ് സേവനങ്ങൾ വഴിയും എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ ഈ ടോക്കണുകളുടെ അളവ് അടിസ്ഥാനമാക്കിയാണ് കമ്പനികൾ നിരക്ക് ഈടാക്കുന്നത്.
എഐ സാങ്കേതികവിദ്യ വൻതോതിൽ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ വരുന്ന ചെലവിനെകുറിച്ച് ലോകമെമ്പാടുമുള്ള കമ്പനികൾ ഇപ്പോൾ ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ കമ്പനികൾ എഐ മേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തുകയും വലിയ അളവിൽ ടോക്കണുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. എഐ രംഗത്ത് 'ടോക്കൺമാക്സിങ്' എന്നറിയപ്പെട്ടിരുന്ന ഈ പ്രവണത പക്ഷേ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നാണ് പല കമ്പനികളും വ്യക്തമാക്കുന്നത്.
വിലനിർണയം കമ്പനി നേരിടുന്ന വലിയൊരു പ്രതിസന്ധിയാണെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തന്നെ നേരത്തെ സമ്മതിച്ചിരുന്നു. നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും, വിപണിയിലെ മത്സരം കണക്കിലെടുക്കുമ്പോൾ ഉപഭോക്താക്കളെ കൂടെ നിർത്താൻ ഇതാണ് ഏക പോംവഴിയെന്നാണ് കമ്പനിക്കുള്ളിലെ വിലയിരുത്തൽ. ഓപ്പൺഎഐയുടെ പ്രധാന എതിരാളികളായ ആന്ത്രാപിക്കും സമാനമായ വിലക്കുറവ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ഇതോടെ വരും ദിവസങ്ങളിൽ എഐ വിപണിയിൽ കടുത്ത വിലയുദ്ധത്തിന് സാക്ഷ്യം വഹിച്ചേക്കാം.
അതേസമയം, എഐ മേഖലയിലെ നിക്ഷേപകരുടെ ആവേശം മുൻപത്തെ അപേക്ഷിച്ച് അല്പം കുറഞ്ഞു വരുന്ന സമയത്താണ് ഈ പുതിയ നീക്കങ്ങൾ നടക്കുന്നത്. വില കുറയ്ക്കാൻ ആലോചിക്കുമ്പോഴും വിപണി വിപുലീകരിക്കാനുള്ള ശ്രമങ്ങളുമായി ഓപ്പൺഎഐ മുന്നോട്ട് പോവുകയാണ്. കമ്പനി ഉടൻ തന്നെ ഐപിഒയ്ക്ക് അപേക്ഷ നൽകുമെന്നും, വൺ ട്രില്യൺ ഡോളർ (ഒരു ലക്ഷം കോടി ഡോളർ) മൂല്യമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ആന്ത്രാപിക്കും പബ്ലിക് ലിസ്റ്റിംഗിനായി ഒരുങ്ങുന്നതോടെ എഐ ലോകത്തെ മത്സരം പുതിയൊരു തലത്തിലേക്ക് കടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
Tech
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ മത്സരം മുറുകുന്നതിനിടയിൽ, ലോകത്തെ ഞെട്ടിക്കുന്ന അടുത്ത എഐ മുന്നേറ്റങ്ങൾ സിലിക്കൺ വാലിയുടെ മാത്രം കുത്തകയായിരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഗവേഷകൻ രംഗത്ത്. ഓപ്പൺഎഐയിലെ മുൻ ഗവേഷകനായ ശ്യാമൾ അനദ്കട് സാൻ ഫ്രാൻസിസ്കോയിൽ നിന്നും ഇന്ത്യയിലേക്ക് താമസം മാറി. ഇന്ത്യയിലെ സാങ്കേതിക ആവാസവ്യവസ്ഥ അതിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നാല് വർഷത്തോളമായി ഓപ്പൺഎഐയിൽ അത്യാധുനിക എഐ സിസ്റ്റങ്ങളുടെ സുരക്ഷയും അവയുടെ പ്രവർത്തനക്ഷമതയും വിലയിരുത്തുന്ന 'അപ്ലൈഡ് ഇവാൽസ്' ടീമിനെ നയിച്ചിരുന്നത് ശ്യാമളായിരുന്നു. ജനറേറ്റീവ് എഐ വിപ്ലവത്തിന്റെ കേന്ദ്രബിന്ദുവായിരുന്നിട്ടും, താൻ വളർന്നുവന്ന നാട്ടിലെ അവസരങ്ങൾ തിരിച്ചറിഞ്ഞാണ് അദ്ദേഹം മടങ്ങിയെത്തിയത്. തന്റെ ഈ മാറ്റത്തെകുറിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദേഹം പരസ്യമാക്കിയത്.
ലോകത്തെ ഏറ്റവും സ്വാധീനമുള്ള ടെക് ഹബ്ബായ ബേ ഏരിയ വിടുക എന്നത് ആദ്യമൊരു അസാധാരണ തീരുമാനമായി തോന്നിയെങ്കിലും, പിന്നീട് തന്റെ കാഴ്ചപ്പാട് മാറിയെന്ന് ശ്യാമൾ പറയുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയിലെയും ഏഷ്യാ പസഫിക് മേഖലയിലെയും പ്രമുഖ എഞ്ചിനീയർമാർ, ഗവേഷകർ, സംരംഭകർ എന്നിവരുമായി നടത്തിയ ചർച്ചകൾ ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള കമ്പനികൾ കെട്ടിപ്പടുക്കാനുള്ള ഇവിടുത്തെ താത്പര്യം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ കഴിവുള്ളവർക്കോ സാങ്കേതിക വിദ്യയ്ക്കോ മൂലധനത്തിനോ യാതൊരു കുറവുമില്ലെന്ന് ശ്യാമൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഒരു വലിയ ആഗോള കമ്പനി കെട്ടിപ്പടുക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന ആത്മവിശ്വാസക്കുറവാണ് പലർക്കുമുള്ള പ്രധാന തടസ്സം. പരമ്പരാഗതമായി വിദേശ ടെക് ഹബ്ബുകളെ മാത്രം നോക്കിക്കണ്ടിരുന്ന ഈ ചിന്താഗതിയിൽ ഇപ്പോൾ വലിയ മാറ്റം വരുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ലോകത്തിലെ ഏറ്റവും ശക്തമായ ഫ്രണ്ടിയർ എഐ മോഡലുകൾ നിർമിക്കുന്നതിൽ യുഎസിനോടും ചൈനയോടും ഇന്ത്യ ഇതുവരെ നേരിട്ട് മത്സരിച്ചു തുടങ്ങിയിട്ടില്ലെങ്കിലും, ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന എഐ ഹബ്ബായി ഇന്ത്യ മാറിയിട്ടുണ്ട്. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ അമേരിക്കൻ കമ്പനികളും ഡീപ്സീക്ക്, ഷിപു എഐ തുടങ്ങിയ ചൈനീസ് കമ്പനികളും ഫൗണ്ടേഷൻ മോഡലുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ, ഇന്ത്യ പ്രായോഗിക എഐ അപ്ലിക്കേഷനുകളിലും പ്രാദേശിക ഭാഷാ ഗവേഷണങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
Tech
ചാറ്റ്ജിപിടിയെ നവീകരിക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്റുമാർ, വിവിധ ഉത്പാജനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എല്ലാം ഒരു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.
ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചെന്ന് അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.
Tech
കഴിഞ്ഞ വർഷം ഓപ്പൺ എഐ തുടക്കം കുറിച്ച വീഡിയോ ജനറേഷൻ ആപ്പ് സോറ നിർത്തലാക്കാൻ തീരുമാനിച്ചു. ക്രിയേറ്റീവ് ടൂളുകളിലേക്കും സോഷ്യൽ മീഡിയയിലേക്കും വലിയ രീതിയിൽ സ്വാധീനം ചെലുത്താനുള്ള നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ് പുറത്തിറക്കിയത്.
കമ്പ്യൂട്ടിംഗ് ചെലവുകൾ വർധിച്ച സാഹചര്യത്തിലും മറ്റ് മുൻഗണനാ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ഇപ്പോൾ പിൻവലിക്കുന്നത് എന്ന് കമ്പ നി അറിയിച്ചിട്ടുണ്ട്.
റോബോട്ടിക്സ് മേഖലയെ സഹായിക്കുന്ന രീതിയിലുള്ള വേൾഡ് സിമുലേഷൻ ഗവേഷണങ്ങളിലേക്ക് സോറ ടീം ശ്രദ്ധ തിരിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
ലോഞ്ചിന് പിന്നാലെ വലിയ ജനപ്രീതി നേടിയെങ്കിലും പകർപ്പവകാശ ലംഘനം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സോറ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഡിസ്നിയുമായുള്ള കരാറുകൾ ഇതോടെ റദ്ദാക്കി.
സാധാരണ ഉപഭോക്താക്കൾക്ക് പകരം ബിസിനസ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഉത്പന്നങ്ങളിലേക്കു നിലവിലുള്ള സാഹചര്യത്തിൽ ഓപ്പൺഎഐ മാറും. ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ശക്തമായ മത്സരം നിലനിൽക്കെയാണ് ഈ പിൻമാറ്റം.
നിലവിൽ ആപ്പിലുള്ള ഉപയോക്താക്കളുടെ ഉള്ളടക്കം സുരക്ഷിതമായി മാറ്റുന്നതിനുള്ള വഴികൾ കമ്പനി ആലോചിക്കുന്നുണ്ടെന്നും അറിയിച്ചു.
Tech
ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ വർഷാവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 8000ത്തിലെത്തിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
മാർക്കറ്റിൽ സ്വാധീനം വർധിപ്പിക്കാനും എതിരാളിയായ ആന്ത്രോപികിനെ മറികടക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ 4,500 ജീവനക്കാരുള്ള കമ്പനി പ്രൊഡക്റ്റ് ഡെവലപ്മെന്റ്, എൻജിനിയറിംഗ്, റിസർച്ച്, സെയിൽസ് എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും നിയമനം നടത്തുന്നത്.
ഇതിനായി സാൻഫ്രാൻസിസ്കോയിൽ പുതിയ ഓഫീസ് സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലുള്ളവർക്കും പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്നും സൂചനകളുണ്ട്.
എഐ മേഖലയിൽ മത്സരം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾക്ക് കമ്പനി തയാറാകുന്നത്.
പെയ്മെന്റ് സ്ഥാപനമായ റാമ്പിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ബിസിനസ് ഉപഭോക്താക്കൾ ഓപ്പൺ എഐയെക്കാൾ ആന്ത്രോപിക്കിന്റെ ഉത്പന്നങ്ങളാണ് കൂടുതൽ തെരഞ്ഞെടുക്കുന്നത്.
ഇതിനെ പ്രതിരോധിക്കാൻ സിഇഒ സാം ആൾട്ട്മാൻ, കന്പനിയുടെ പ്രധാന സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
കോഡിംഗ് മോഡലായ കോഡെക്സിനെ ചാറ്റ്ജിപിടിയുമായി സംയോജിപ്പിച്ച് ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഏകീകൃത പ്ലാറ്റ്ഫോം നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
അതിവേഗത്തിലുള്ള വളർച്ചയുണ്ടെങ്കിലും ഓപ്പൺ എഐയും ആന്ത്രോപിക്കും വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
നൂതനമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിനു കമ്പ നി വലിയ തുക ചെലവാക്കുന്നത് നഷ്ടത്തിന് കാരണമാകുന്നു. അതിനാൽ വരുമാനം വർധിപ്പിക്കാനും ലാഭത്തിലേക്ക് നീങ്ങാനുമുള്ള വലിയ സമ്മർദത്തിലാണ് ഈ കമ്പനികൾ.