ചാറ്റ്ജിപിടിയെ നവീകരിക്കാൻ ഓപ്പൺഎഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാധാരണ ചാറ്റ്ബോട്ടിൽ നിന്ന് കൂടുതൽ വിപുലമായ സേവനങ്ങൾ നൽകുന്ന ഒരു എഐ സൂപ്പർആപ്പ് ആയി ചാറ്റ്ജിപിടിയെ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. കോഡിംഗ് ടൂളുകൾ, എഐ ഏജന്റുമാർ, വിവിധ ഉത്പാജനക്ഷമത വർധിപ്പിക്കുന്ന ഫീച്ചറുകൾ എല്ലാം ഒരു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
ചാറ്റ്ജിപിടിയെ കൂടുതൽ ഉപകാരപ്രദമാക്കുന്നതിന് പുറമെ പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് എന്റർപ്രൈസ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനായി കമ്പനി ആഭ്യന്തര തലത്തിൽ വിഭവങ്ങൾ പുനഃസംഘടിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിലൂടെ ഓപ്പൺഎഐ ഒരു എഐ മോഡൽ നിർമാതാവ് മാത്രമല്ല, ദീർഘകാല വരുമാന വളർച്ച ഉറപ്പാക്കുന്ന സാങ്കേതിക കമ്പനിയായും സ്വയം മാറാൻ ശ്രമിക്കുന്നു.
ഓപ്പൺഎഐ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ രഹസ്യമായി ഐപിഒ രേഖകൾ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം, ആന്ത്രോപിക് ഇതിനകം തന്നെ രഹസ്യ എസ്-1 കരട് സമർപ്പിച്ചെന്ന് അറിയിച്ചതോടെ ഐപിഒ മത്സരത്തിന് കൂടുതൽ ചൂടേറി. എന്നാൽ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഈ വിഷയത്തെ വ്യത്യസ്തമായാണ് കാണുന്നത്. ഐപിഒയെ ഒരു മത്സരമായി കാണുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച സാങ്കേതികവിദ്യയും ശക്തമായ ബിസിനസും നിർമിക്കുന്നതിലാണ് കമ്പനിയുടെ പ്രധാന ശ്രദ്ധയെന്നും, ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഒരു ധനസമാഹരണ നടപടിമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ആദ്യമായി പൊതുജന ഓഹരി വിപണിയിലെത്തുന്ന വലിയ എഐ കമ്പനി മുഴുവൻ എഐ മേഖലയുടെയും മൂല്യനിർണയത്തിന് മാനദണ്ഡം നിർണയിക്കാൻ സാധ്യതയുണ്ട്. അതേസമയം ലാഭക്ഷമത, സുരക്ഷ, അടിസ്ഥാനസൗകര്യ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ പരിശോധനയും കമ്പനിക്ക് നേരിടേണ്ടിവരും. അതുകൊണ്ട് തന്നെ, ഓപ്പൺഎഐയുടെയും ആന്ത്രോപിക്കിന്റെയും അടുത്ത നീക്കങ്ങൾ സാങ്കേതിക ലോകം ഉറ്റുനോക്കുകയാണ്.