ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും പദ്മഭൂഷൻ അവാർഡ് ജേതാവുമായ എച്ച്.കെ. ദുവ (88) അന്തരിച്ചു. പ്രായാധിക്യത്തെത്തുടർന്ന് അസുഖബാധിതനായി കഴിഞ്ഞ മൂന്നാഴ്ചയായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ലോധി റോഡിലുള്ള ശ്മശാനത്തിൽ നടക്കും.
‘ഹിന്ദുസ്ഥാൻ ടൈംസി”ന്റെ എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസിന്റെയും, ദ ട്രൈബ്യൂണിന്റെയും എഡിറ്റർ ഇൻ ചീഫ്, ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റോറിയൽ അഡ്വൈസർ എന്നീ നിലകളിൽ നാലു പതിറ്റാണ്ടായി മാധ്യമരംഗത്തു നിറഞ്ഞുനിന്ന ദുവെ, അടൽ ബിഹാരി വാജ്പേയി, എച്ച്.ഡി. ദേവഗൗഡ എന്നീ പ്രധാനമന്ത്രിമാരുടെ മാധ്യമ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രപതിയുടെ നാമനിർദേശത്തിലൂടെ 2009ൽ രാജ്യസഭയിലെത്തി. 2015 വരെ ഉപരിസഭയിൽ തുടർന്നു. രാജ്യസുരക്ഷ, വിദേശകാര്യം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റ് ചർച്ചകളിൽ സജീവമായിരുന്നു. മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾക്ക് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിന് 2008ൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2001-2003 കാലഘട്ടത്തിൽ ഡെന്മാർക്കിലെ അംബാസഡറായും അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു.
ദുവെയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ, ശശി തരൂർ എംപി, രാഷ്ട്രീയ-സാമൂഹ്യരംഗത്ത പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധിപ്പേർ അനുശോചനം അറിയിച്ചു.