Kerala
കണ്ണൂര്‍: കഴിഞ്ഞ ദിവസം സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കിയ ടി. പുരുഷോത്തമൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഎമ്മിനുള്ള വിശദീകരണം അറിയിച്ചു.
ജനുവരി നാലിന് നടന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ താന്‍ കുടുംബസമേതം പങ്കെടുത്തിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങളില്ലെന്നു ബ്രാഞ്ച് സെക്രട്ടറി പറഞ്ഞതിനെത്തുടര്‍ന്നാണ് പങ്കെടുത്തത്. എല്ലാവര്ക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയായതിനാൽ പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമടക്കം നിരവധി പേർ പങ്കെടുത്തിരുന്നു.
പിന്നെ എന്തുകൊണ്ടാണ് തന്നോട് വിശദീകരണം അവശ്യപ്പെട്ടതെന്ന് പുരുഷോത്തമൻ ചോദിച്ചു. വസ്തുതകള്‍ മനസിലാക്കാനായി പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി മുദ്രകുത്തുന്നത് തെറ്റായ വിലയിരുത്തലാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നതിനേക്കാൾ രൂക്ഷമായ പ്രശ്നമാണ് കുഞ്ഞികൃഷ്ണന് ഉയര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അണികളിലുള്ളതെന്നും വിശദീകരണക്കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ: വിമര്‍ശനവും സ്വയം വിമര്‍ശനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജീവനാഡിയാണ്. മേല്‍കമ്മിറ്റി കീഴ്ക്കമ്മിറ്റി ബന്ധം ഉടമ- അടിമ ബന്ധമല്ല. പാര്‍ട്ടിയില്‍ കൂടുതല്‍ ഐക്യം സാധ്യമാക്കാന്‍ ഇത്തരം വിമര്‍ശങ്ങളും സ്വയം വിമര്‍ശനങ്ങളും ആവശ്യമാണെന്നത് കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മൗലികതയാണ്.
സാങ്കല്പിക ഉരുക്കുമറകൊണ്ട് എതിര്‍ശബ്ദങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെ യാന്ത്രികവും തെറ്റായതുമായ പ്രയോഗമാണ്. അഴിമതി സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിക്കകത്തും ഒടുവില്‍ പാര്‍ട്ടിക്ക് പുറത്തും തെളിവു സഹിതം വിളിച്ച് പറഞ്ഞത് കുഞ്ഞികൃഷ്ണനാണ്.
എന്തുകൊണ്ടാണ് വി. കുഞ്ഞികൃഷ്ണന് എഴുതിയ പുസ്തകത്തിനെതിരേ ആരോപണത്തിനു വിധേയനായ ആള് നിയമനടപടിക്ക് പോകാതിരുന്നത്? ഇതിന് മറുപടി പറയാന്‍ പാര്‍ട്ടി നേതൃത്വത്തിന് ബാധ്യതയില്ലേ?
പയ്യന്നൂരിലെ പാര്‍ട്ടിയെ ഈ നിലയിലേക്കെത്തിച്ചതില്‍ ജില്ലാ പാര്‍ട്ടി നേതൃത്വത്തിനുള്ള ഉത്തരവാദിത്വം ചെറുതല്ലെന്നും ടി. പുരുഷോത്തമന് പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ നടന്ന കുരിശിന്റെ വഴി പ്രാര്‍ഥനയില്‍ ലെയോ മാര്‍പാപ്പയ്ക്കൊപ്പം പങ്കെടുത്ത് ആയിരങ്ങള്‍.
വെള്ളിയാഴ്ച പ്രാദേശികസമയം രാത്രി ഒമ്പതോടെ കൊളോസിയത്തിലെ 14 സ്ഥലങ്ങളിലൂടെയും നടത്തിയ പ്രാര്ഥനയിലുടനീളം ലെയോ മാര്‍പാപ്പ കുരിശ് വഹിച്ചു. വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരനായി സേവനം ചെയ്ത കപ്പൂച്ചിന്‍ വൈദികന് ഫാ. ഫ്രാന്‍സെസ്കോ പാറ്റണ് തയാറാക്കിയ ധ്യാനചിന്തകളായിരുന്നു കുരിശിന്റെ വഴിയിലെ ഓരോ സ്ഥലത്തും ചൊല്ലിയത്.
അനേകം ആദിമക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന് സാക്ഷ്യം വഹിച്ച ചരിത്രമുറങ്ങുന്ന കൊളോസിയത്തില്‍ മാര്‍പാപ്പയ്ക്കും കര്‍ദിനാള്‍മാര്‍ക്കും വൈദികര്‍ക്കുമൊപ്പം ഏകദേശം 30,000ത്തോളം പേര് കത്തിച്ച മെഴുകുതിരികളും വഹിച്ച് കുരിശിന്റെ വഴിയില്‍ പങ്കെടുത്തു.
ലോകമെങ്ങുമുള്ള കോടിക്കണക്കിനു വിശ്വാസികള്‍ സോഷ്യല്‍ മീഡിയ, ടെലിവിഷന്‍, റേഡിയോ എന്നിവയിലൂടെ ലഭ്യമാക്കിയ തത്സമയ സംപ്രേക്ഷണത്തിലൂടെയും പങ്കുചേര്‍ന്നു. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് മാര്‍പാപ്പ കുരിശിന്റെ വഴിയില്‍ ഉടനീളം കുരിശ് വഹിക്കുന്നത്.
1980-1994 കാലയളവില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ കാലത്താണ് ഇതിനുമുമ്പ് കുരിശിന്റെ വഴിയില്‍ മാര്‍പാപ്പ മുഴുവന്‍ സമയം കുരിശ് വഹിച്ചിട്ടുള്ളത്.
കുരിശിന്റെ വഴിയുടെ സമാപനത്തില്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരാന് ഏവരെയും സഹായിക്കണമേയെന്ന് യാചിച്ചുകൊണ്ട് മാര്‍പാപ്പ പ്രാര്‍ഥിച്ചു.യേശുവിന്റെ ഗാഗുല്‍ത്തായിലേക്കുള്ള യാത്രയില്‍ ഇന്നത്തെ ലോകത്തെ കാണാന്‍ സാധിക്കുമെന്ന് തന്റെ ധ്യാനചിന്തകളില്‍ ഫാ. ഫ്രാന്‍സെസ്കോ അടിവരയിട്ടു.
വികലമായ അധികാര സങ്കല്‍പ്പത്തെയും അധികാര ദുര്‍വിനിയോഗത്തെയും യേശുവിന്റെ സ്നേഹത്തിന്റെ ശക്തിയെയും താരതമ്യം ചെയ്തുകൊണ്ട്, യുദ്ധത്തില്‍ വേദന അനുഭവിക്കുന്നവരെ പ്രാര്‍ഥനയില്‍ പ്രത്യേകം അനുസ്മരിച്ചു.
കൗറീന്‍കാരനായ ശിമയോന് യേശുവിനെ സഹായിക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ട്, അപരനെ പരിചരിക്കാന്വേണ്ടി യുദ്ധമുഖങ്ങളില്‍ ജീവന് പണയപ്പെടുത്തുന്ന നിരവധി സന്നദ്ധപ്രവര്‍ത്തകരുടെയും മാനുഷിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ജീവിതത്തെ പ്രാര്‍ഥനയില്‍ എടുത്തുപറഞ്ഞു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പീഡാനുഭവ തിരുക്കര്‍മങ്ങളില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. പേപ്പല്‍ ഭവനത്തിന്റെ പ്രഭാഷകന്‍ ഫാ. റോബെര്‍ത്തോ പസോളിനി ഒഎഫ്എ സന്ദേശം നല്കി. ഇന്നലെ പ്രാദേശികസമയം രാത്രി എട്ടിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ക്ക് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്നു രാവിലെ പ്രാദേശികസമയം 10.15ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ ഉയിര്‍പ്പുതിരുനാള്‍ വിശുദ്ധ കുര്‍ബാന നടക്കും.
തുടര്‍ന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി ലോകം മുഴുവനുംവേണ്ടിയുള്ള സന്ദേശം നല്‍കും. നെതര്‍ലാന്‍ഡ്സില്‍നിന്ന് എത്തിച്ച വിവിധ പുഷ്പങ്ങള്ക്കൊണ്ടാണു സെന്റ് പീറ്റേഴ്സ് ബസിലിക്ക അലംകൃതമാക്കിയിരിക്കുന്നത്.
Business
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ടെക്നോളജി എക്സ്പോ ആയ 33-ാമത് കണ്‍വെർജൻസ് ഇന്ത്യ എക്സ്പോയിൽ കേരളത്തിൽ നിന്നുള്ള ഐടി പ്രതിനിധി സംഘം പങ്കെടുക്കും. ന്യൂഡൽഹിയിൽ 23 മുതൽ 25 വരെയാണ് എക്സ്പോ.
സംസ്ഥാന ഇലക്ട്രോണിക്സ് ഐടി സ്പെഷൽ സെക്രട്ടറി സീറാം സാംബശിവ റാവു, മൂന്ന് ഐടി പാർക്കുകളുടെ സിഇഒമാർ, 15 ഐടി കന്പനി പ്രതിനിധികൾ എന്നിവർക്കൊപ്പം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള (ഐഐഐടിഎംകെ), കേരള സ്പേസ്പാർക്ക് (കെസ്പേസ്), ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് ഉദ്യോഗസ്ഥർ എന്നിവരാണ് കേരള സംഘത്തിലുള്ളത്.
ഭാരത് മണ്ഡപത്തിൽ നടക്കുന്ന എക്സ്പോയിലെ കേരള പവലിയനിൽ സംസ്ഥാനത്തെ അഭിവൃദ്ധി പ്രാപിക്കുന്ന ഡിജിറ്റൽ, ഇന്നൊവേഷൻ ആവാസവ്യവസ്ഥയും അവസരങ്ങളും പ്രദർശിപ്പിക്കും.
ആഗോള നിക്ഷേപകർ, സാങ്കേതിക മേഖലയിലെ പ്രമുഖർ, വ്യവസായ പങ്കാളികൾ എന്നിവരുമായി സഹകരണം, നവീകരണം, നിക്ഷേപ അവസരങ്ങൾ എന്നിവ തേടുന്നതിനുള്ള വേദിയായി ഈ പരിപാടി കേരള ഐടി കന്പനികളെ മാറ്റും. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ടെക്നോളജി എക്സ്പോയാണ് കണ്‍വെർജൻസ് ഇന്ത്യ എക്സ്പോ.
Kerala
കോഴിക്കോട്: കേരളത്തിലെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുക്കാമെന്നു വാക്കു നല്കിയതിനാലാണെന്നു ശശി തരൂര്‍ എംപി പറഞ്ഞു.
"ഇത്തരമൊരു സാഹചര്യത്തില്‍ ഒരുതവണ ജയ്പുര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ എനിക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്. എന്റെ പുസ്തക പ്രകാശനം കെഎല്‍എഫില്‍ ഉണ്ടായിരുന്നു.
നേതൃത്വവുമായി സംസാരിച്ച ശേഷമാണ് തീരുമാനം എടുത്തത്. മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയില്ല'' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം∙ മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ പുനസ്ഥാപിച്ചു.
സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയതോടെ മുട്ടടയില്‍ വൈഷ്ണയ്ക്കു മത്സരിക്കാം.
വൈഷ്ണയുടെ പേര് തിരുവനന്തപുരം മുനിസിപ്പല്‍ കോര്പ്പറേഷന് 27-ാം വാര്‍ഡ്, മുട്ടട പാര്‍ട്ട് നമ്പര്‍ അഞ്ചിലെ വോട്ടര്‍ പട്ടികയില്‍ പുനസ്ഥാപിക്കാന്‍ കമ്മിഷന് ഉത്തരവിട്ടു. ഇന്നു തന്നെ പേര് പുനസ്ഥാപിച്ച് കമ്മിഷനെ അറിയിക്കണമെന്നും കോര്പ്പറേഷന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷന് ഹിയറിംഗ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് വോട്ട് പുനഃസ്ഥാപിക്കാന്‍ തീരുമാനം എടുത്തത്. വോട്ടര്‍ അപേക്ഷയില്‍ കെട്ടിട നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയെന്നു കാട്ടി സിപിഎം പ്രവര്ത്തകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവായത്.
ഒരു പ്രത്യേക പ്രദേശത്തെ സാധാരണ താമസക്കാരാണെങ്കില്‍, വാസസ്ഥലം മാറുന്നില്ലെങ്കില്‍ അല്ലെങ്കില്‍ മറ്റുതരത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അര്‍ഹരാണ് എന്ന് നിഷ്കര്‍ഷിച്ചുകൊണ്ട് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
തദ്ദേശസ്ഥാപനം നല്കുന്ന വീട്ടുനമ്പരോ ഉടമസ്ഥാവകാശമോ വാടക കരാറോ ഒന്നും ഇതിലേക്ക് അവശ്യ രേഖകളല്ല. എന്നാല്‍ ഇതിന്റെ അന്തഃസത്ത ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്നും കമ്മിഷന് കുറ്റപ്പെടുത്തി.