ന്യൂഡൽഹി: കോടതികളെ രാഷ്ട്രീയവേദിയാക്കരുതെന്നും രാഷ്ട്രീയപോരാട്ടങ്ങൾ കോടതിക്കുപുറത്താണ് നടത്തേണ്ടതെന്നും വീണ്ടും ഓർമിപ്പിച്ച് സുപ്രീംകോടതി.
കരൂർ ദുരന്തത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ തമിഴ്നാട്ടിലെ ടിവികെ സർക്കാർ ശ്രമിക്കുന്നുവെന്നും അതു തടയാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി നിരീക്ഷണം.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികൾക്കെതിരേ പരസ്യപ്രസ്താവനകൾ നടത്തുന്നതിൽനിന്നു ടിവികെ നേതാക്കളെ വിലക്കണമെന്ന ഡിഎംകെയുടെ ആവശ്യം തള്ളിയ കോടതി കേസുമായി ബന്ധപ്പെട്ട കൂടുതൽ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ വിസമ്മതിച്ചു.
എതിരാളികളുടെ പ്രസ്താവനകളെ കോടതിവഴി തടയുന്നതിനുപകരം കൂടുതൽ പ്രസംഗങ്ങൾകൊണ്ട് അതിനെ നേരിടണമെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടിവികെ റാലിക്കിടെയുണ്ടായ കരൂർ ദുരന്തത്തിൽ 41 പേർ മരിക്കുകയും സിബിഐ അന്വേഷണം തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് രാഷ്ട്രീയ ആരോപണങ്ങളെച്ചൊല്ലി ഡിഎംകെ കോടതിയെ സമീപിച്ചത്.