Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2024-25 അധ്യയനവർഷത്തെ തസ്തിക നിർണയം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഏരിയ ഇൻസന്റീവ് പ്രോഗ്രാം പ്രകാരമുള്ള സ്കൂളുകളിൽ 2021 സെപ്റ്റംബർ ഒൻപതിനു മുൻപു നിയമനം ലഭിച്ച 34 അധ്യാപകർക്കും ഒരു അനധ്യാപകനും ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവു നൽകി നിയമനം നൽകും.
നിയമനം നൽകുന്നതിന് ആവശ്യമായ തസ്തികകൾ നിലവിലുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം നിയമന അംഗീകാരം നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി പരിഗണിച്ചാണു നിയമന അംഗീകാരം.
International
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഭാര്യ മിഷേൽ ഒബാമ എന്നിവരുടെ മുഖങ്ങൾ കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവച്ചുള്ള വിഡിയോ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ട്രംപിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
വ്യാഴാഴ്ച ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അധിക്ഷേപകരമായ ദൃശ്യങ്ങളുള്ളത്. ഒബാമ ദമ്പതികളെ കാണിക്കുന്ന ഭാഗത്ത് പശ്ചാത്തലമായി ‘ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
2020ലെ തെരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിംഗ് സിസ്റ്റംസ് എന്ന കമ്പനി കൃത്രിമം കാണിച്ചാണ് തന്നെ പരാജയപ്പെടുത്തിയത് എന്ന വ്യാജ ആരോപണങ്ങൾ വീഡിയോയിൽ ട്രംപ് ആവർത്തിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച തരത്തിലുള്ളത്.
വിമര്ശനത്തിന് പിന്നാലെ ട്രംപ് വിഡിയോ ഡിലീറ്റ് ചെയ്തു. വൈറ്റ്ഹൗസ് ജീവനക്കാരന്റെ പിഴവാണ് പോസ്റ്റിനു കാരണമെന്നും വിശദീകരിച്ചു. വിഷയത്തിൽ ഒബാമ പ്രതികരിച്ചിട്ടില്ല.
Kerala
തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2020-21 വർഷം പുതിയതായി അനുവദിച്ച കോഴ്സുകളിലേക്ക് 48 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 16 മണിക്കൂർ വർക്ക് ലോഡുള്ള വിഷയങ്ങളലാണ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകുക.
വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90% അംഗവൈകല്യം സംഭവിച്ച, കണ്ണൂർ എളയാവൂർ സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്ടി (മലയാളം) അധ്യാപകൻ പ്രശാന്ത് കുളങ്ങരയെ സർവീസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും. ഇതിനായി സ്കൂളിൽ ഒരു എച്ച്എസ്ടി (മലയാളം) സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കാൻ അനുമതി നൽകി.
മൂലത്തറ വലതുകര കനാൽ, വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ലാൻഡ് അക്വിസിഷൻ പ്രകാരം ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. 2087.97 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 35,43,21,934 രൂപയുടെ തത്വത്തിലുള്ള പുതുക്കിയ ഭരണാനുമതിയാണ് നൽകിയത്.
2018 പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ അഞ്ച് ഗുണഭോക്താക്കൾക്ക് തുക അനുവദിക്കും. 18.40 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി.
കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ 26 എൻജെഡി ഒഴിവുകളിൽ കായികരംഗത്ത് നിന്ന് വിരമിച്ച 20 പേരെ റെഗുലർ ഒഴിവുകളിലും (നിലവിലുള്ളതോ ആദ്യം ഉണ്ടാകുന്നതോ ആയ) കായികരംഗത്ത് തുടരുന്ന 6 പേരെ റവന്യൂ വകുപ്പിൽ അതത് താലൂക്ക് ഓഫീസുകളിൽ സൂപ്പർന്യൂമററി തസ്തികകളിലും നിയമിക്കാൻ അനുമതി നൽകി.
Kerala
തൃശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലാണെന്നും 23ന് ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവുകൾ കൈമാറാനാകുമെന്നു കരുതുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി. കോടതിയിൽനിന്ന് ഉടൻതന്നെ അനുകൂലമായ വിധി ഉണ്ടാകുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൽപി, യുപി, സെക്കൻഡറി വിഭാഗങ്ങളിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധികളെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ പുറപ്പെടുവിക്കും. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.
സമന്വയ പോർട്ടലിൽ ആകെ 1679 ഭിന്നശേഷി ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1177 പേർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരായി.
കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ട സ്ഥിരീകരണം നാളെ നടക്കുന്ന യോഗത്തിൽ തീരുമാനമാകും. എല്ലാ വിഭാഗത്തിലുമുള്ള ലിസ്റ്റുകൾ അടിയന്തരമായി പ്രസിദ്ധീകരിച്ച് 23നുതന്നെ നിയമന ഉത്തരവുകൾ നൽകും.
National
കോയന്പത്തൂർ: ബന്ധം വേർപിരിഞ്ഞ ഭാര്യയെ വിമൻസ് ഹോസ്റ്റലിൽ കയറി വെട്ടിക്കൊലപ്പെടുത്തിയശേഷം സെൽഫിയെടുത്ത് വാട്സാപ് സ്റ്റാറ്റസ് ഇട്ട് മുപ്പത്തിരണ്ടുകാരൻ.
പ്രതി ബാലമുരുകൻ ഹോസ്റ്റലിലെ സ്ത്രീകളുടെ മുന്നിൽവച്ച് ഇരുപത്തെട്ടുകാരിയെ അരിവാളിനു വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നീട് മൃതദേഹത്തിനു സമീപത്തുനിന്ന് സെൽഫിയെടുത്ത് വാട്സാപ് സ്റ്റാറ്റസ് ആക്കി. പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ പ്രതി ഹോസ്റ്റലിൽതന്നെ ഇരുന്നു.
കൊലപ്പെട്ട യുവതി തിരുനൽവേലി സ്വദേശിനിയാണ്. ബന്ധം വേർപിരിഞ്ഞശേഷം യുവതി രണ്ടു മക്കളുമായി കോയന്പത്തൂരിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു.