National
റായ്പുർ: ഉന്നത മാവോയിസ്റ്റ് കമാൻഡർ മദ്വി ഹിദ്മയും (51) ഭാര്യയും ഉൾപ്പെടെ ആറു മാവോയിസ്റ്റുകൾ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
ആന്ധ്രപ്രദേശിലെ അല്ലുി സീതാരാമരാജു ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. സിപിഐ (മാവോയിസ്റ്റ് )അംഗങ്ങളായ 31 പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. മരേഡുമില്ലിയിലെ വനമേഖലയിൽ ഇന്നലെ രാവിലെ ആറരയ്ക്കും ഏഴിനും ഇടയിലായിരുന്നു ഏറ്റുമുട്ടൽ.
തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവാണ് ഹിദ്മ. 1990കളിൽ മാവോയിസ്റ്റ് സംഘടനയിൽ അംഗമായ ഹിദ്മ നിരവധി ആക്രമണങ്ങളിൽ പങ്കാളിയാണ്. 2010ൽ ദന്തേവാഡയിൽ 76 സുരക്ഷാ സൈനികർ കൊല്ലപ്പെട്ട ആക്രമണം ആസൂത്രണം ചെയ്തത് ഹിദ്മയായിരുന്നു.
ഗറില്ലാ യുദ്ധമുറകളിൽ നൈപുണ്യമുള്ളയാണ് ഇയാൾ. വൻ സുരക്ഷാസന്നാഹത്തോടെയായിരുന്നു ഹിഡ്മ സഞ്ചരിച്ചിരുന്നത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ പുവാർതി ഗ്രാമക്കാരനാണ് ഹിദ്മ. കഴിഞ്ഞ വർഷമാണ് മാവോയിസ്റ്റുകളുടെ സെൻട്രൽ കമ്മിറ്റി അംഗമായത്.
സുരക്ഷാസേന കസ്റ്റഡിയിലെടുത്ത 31 മാവോയിസ്റ്റുകളിൽ ഒന്പതു പേർ സെൻട്രൽ കമ്മിറ്റി അംഗം ദേവ്ജിയുടെ സുരക്ഷാ ഗാർഡുകളാണ്.
National
റായ്പൂർ: ഛത്തിസ്ഗഢിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ.
13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഹാർ സ്വദേശികളായ കുന്ദൻ രാജ്, ദിലീപ് എന്നിവരാണ് അറസ്റ്റിലായത്. 2021ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയ വഴിയാണ് കുന്ദൻ രാജ് പെൺകുട്ടിയെ പരിചയപ്പെടുന്നത്.
പെൺകുട്ടിയുമായി അടുപ്പത്തിലായ കുന്ദൻ വീഡിയോ കോൾ വഴി ഒരു 'വെർച്വൽ വിവാഹം' നടത്തി. തുടർന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് നഗ്നദൃശ്യങ്ങൾ കൈക്കലാക്കി. ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദിലീപുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
പെൺകുട്ടിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത ദിലീപ് വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ കുന്ദനെ കാണിക്കുകയും ചെയ്തു. തുടർന്ന് കുന്ദൻ ദൃശ്യങ്ങൾ പുറത്താക്കിയതോടെയാണ് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്.
സംഭവത്തിൽ കുന്ദൻ രാജിനെ പോലീസ് 2022ൽ പിടികൂടിയിരുന്നു. എന്നാൽ ഒളിവിൽ പോയ ദിലീപിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.