Kerala
പത്തനംതിട്ട: ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായ പത്തനംതിട്ട റാന്നിയിൽ വെള്ളം പൂർണമായി ഇറങ്ങി. വെള്ളം കയറി നശിച്ച സാധനങ്ങൾ കട ഉടമകൾ മാറ്റി വരികയാണ്. കോടികളുടെ നാശനഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. പമ്പ നദിയിലും ജലനിരപ്പ് താഴ്ന്നു വരികയാണ്.
ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. അതേസമയം, നിറപുത്തരിക്കായി വൈകിട്ട് നട തുറക്കാനിരിക്കെ ശബരിമല തീർഥാടകർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് ദേവസ്വം ബോർഡ്.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതലെടുക്കണം. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് സൂചന.
District News
റാന്നി: അപ്രതീക്ഷിത വെള്ളപ്പൊക്കത്തെയാണ് റാന്നി ഇന്നലെ നേരിട്ടത്. ഭൂരിഭാഗം പ്രദേശങ്ങളിൽ നിന്നും വെള്ളം വൈകുന്നേരം വരെ ഇറങ്ങിയിട്ടില്ല. റാന്നി ടൗണ്‍ പ്രദേശത്തേക്ക് പുലര്‍ച്ചെ മുതല്‍ വെള്ളം കയറി ത്തുടങ്ങിയിരുന്നു. പമ്പാനദി കര കവിഞ്ഞ് റാന്നി മാമുക്ക്, ഇട്ടിയപ്പാറ, പുളിമുക്ക്, ചെട്ടിമുക്ക് പ്രദേശങ്ങളിലേക്ക് വെള്ളം കയറി. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ചെത്തോങ്കര മുതല്‍ പെരുമ്പുഴ ടൗണ്‍വരെ മുങ്ങി. ഇതോടെ സംസ്ഥാനപാതയിലെ ഗതാഗതം തടസപ്പെട്ടു. വടശേരിക്കര - റാന്നി റോഡും പൂര്‍ണമായി മുങ്ങി. ചെറുകോല്‍പ്പുഴ, കീക്കൊഴൂര്‍ റോഡുകളിലും വെള്ളം കയറിയിരുന്നു. വടശേരിക്കര ഭാഗത്ത് റോഡിലേക്കു വെള്ളം കയറിയതോടെ ശബരിമല പാതയിലും തടസം നേരിട്ടു. പിഎം റോഡിലെ ചെത്തോങ്കര, മാമുക്ക്, ചെട്ടിമുക്ക് ഭാഗങ്ങളിലുമാണ് ആദ്യം വെള്ളം ഉയർന്നത്.
പിന്നീട് മാമുക്കിലും ഇട്ടിയപ്പാറ ടൗൺ, ബസ് സ്റ്റാൻഡ് ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം വെള്ളം എത്തുകയായിരുന്നു. പരിസര പ്രദേശങ്ങളായ മന്ദിരം പടി, ചെട്ടിമുക്ക് , ഡിറ്റഡൽ സ്കൂൾ ഭാഗം, സെൻ്റ് മേരീസ് സ്കൂൾ പരിസരം അങ്ങാടി , കീക്കൊഴൂർ, വടശേരിക്കര, അത്തിക്കയം ടൗൺ, എസ് സി പടി എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.
വ്യാപാര മേഖലയ്ക്കു വൻ നഷ്ടം
റാന്നി ടൗണ്‍ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി വൻ നഷ്ടമുണ്ടാക്കി. കെട്ടിടങ്ങളുടെ താഴത്തെ നിലകളിൽ പ്രവർത്തിച്ചവരുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഓണവ്യാപാരത്തിനായുള്ള സ്റ്റോക്കാണ് പലർക്കും നഷ്ടമായത്. മുന്നറിയിപ്പുകൾ ഇല്ലാതിരുന്നതിനാൽ മഴ ശക്തമായപ്പോൾ സാധനങ്ങൾ മാറ്റാനുമായില്ല. അപ്രതീക്ഷിതമായ വെള്ളപ്പൊക്കം അറിഞ്ഞ് ആളുകൾ എത്തിയപ്പോഴേക്കും വെള്ളം കടകൾക്കുള്ളിലേക്ക് ഇരച്ചു കയറിയിരുന്നു.
രക്ഷാപ്രവര്‍ത്തനം സജീവം
വെള്ളം കയറിയ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെയോടെ ആരംഭിച്ചു. റാന്നിയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിച്ചുവരികയാണ്. എന്‍ഡിആര്‍എഫ് സംഘം രാവിലെ റാന്നിയിലെത്തിയെങ്കിലും റോഡുകളില്‍ വെള്ളം കയറി യാത്ര തടസപ്പെട്ടതിനാല്‍ പ്രളയബാധിത മേഖലകളിലേക്ക് എത്താന്‍ വൈകി. ഡിങ്കി ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് പിന്നീട് ഇവര്‍ നിശ്ചിത സ്ഥാനങ്ങളിലെത്തിയത്. ഫയര്‍ഫോഴ്സ് സംഘം പുലര്‍ച്ചെ തന്നെ എല്ലാ മേഖലകളിലും സജീവമാണ്.പഴകുളം മധു എംഎല്‍എ, ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ എന്നിവര്‍ റാന്നിയിലെ രക്ഷാപ്ര്ത്തനങ്ങള് ഏകോപിപ്പിച്ചു.
നിരവധി കുടുംബങ്ങളെ പുലര്‍ച്ചെ മാറ്റി പാര്‍പ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വെള്ളം കയറിയ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ കാലതാമസം ഉണ്ടായതായും ആക്ഷേപമുണ്ട്.
കിഴക്കന്‍ മേഖലയില്‍ വെള്ളം കയറി ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളിലേക്കു സഹായം എത്തിക്കാന്‍ എന്‍ഡിആര്‍എഫ് സംഘം അടക്കം രംഗത്തുണ്ട്. കോസ് വേകളില്‍ വെള്ളം കയറി അറയാഞ്ഞിലിമണ്‍ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. മുക്കം കോസ് വേയിലും വെള്ളം കയറിയിരുന്നു. നദി കരകവിഞ്ഞതോടെ തോടുകളിലേക്ക് വെള്ളം തിരികെ കയറുന്ന സ്ഥിതിയാണുണ്ടായത്. താഴ്ന്ന പ്രദേശങ്ങൾ പൂർണമായി മുങ്ങുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. പമ്പാ നദിയിലും കരണം കുത്തി തോട്ടിലും വെള്ളം ഉയർന്ന് അത്തിക്കയം - വെച്ചൂച്ചിറ റോഡിലും, അത്തിക്കയം - ഷാപ്പുപടി, മന്ദിരം ഭാഗം റോഡിലും പേരൂർച്ചാൽ - പ്ലാങ്കമൺ, ചെറുകോൽപ്പുഴ - തീയാടിക്കൽ റോഡുകളിലും വെള്ളം കയറി.
സമീപ പ്രദേശങ്ങളിലെയും ടൗണുകളിലെയും വീടുകളിലും വെള്ളം കയറി നഷ്ടമുണ്ടായി. വെച്ചൂച്ചിറ പഞ്ചായത്തിൽ ചെമ്പൻമുടി ഭാഗത്ത് സ്വകാര്യ റബർ തോട്ടത്തിൽ നിന്ന് ചെറിയ ഉരുൾ പൊട്ടലിൽ കുത്തൊഴുക്കുണ്ടായത് പ്രദേശവാസികളെ പരിരാന്തരാക്കി. തുടർന്ന് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി സമീപത്തുണ്ടായിരുന്ന റെജീന കിഴക്കേ പാലത്തിങ്കൽ, സർവെ മലയിൽ ബാബു ജോർജ് എന്നിവരുടെ കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്.
പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ ചെറിയ പാലം കടന്ന് എത്തുന്ന റോഡിലും നദീജലം ഉയർന്ന് റോഡു മുങ്ങിയതിനാൽ കുരുമ്പൻമൂഴി നിവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ മാർഗമില്ല. ഈ ഭാഗത്ത് സർക്കാർ സംവിധാനങ്ങളുടെ അടിയന്തര ശ്രദ്ധയുണ്ടാവണമെന്നാണ് വാർഡ് അംഗത്തിന്റെ ആവശ്യം. നാറാണം മൂഴി പഞ്ചായത്തിലെ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും രംഗത്തുണ്ട്.
Kerala
പത്തനംതിട്ട: റാന്നിയിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. ഫയർ ഫോഴ്സിന്റെ ഡിങ്കി ബോട്ടുകളെത്തി വീട്ടിൽ കുടുങ്ങിയ പ്രായമായവരെ ഇവിടെനിന്ന് മാറ്റുകയാണ്.
കനത്ത മഴയിൽ റാന്നി ടൗൺ പൂർണമായും മുങ്ങിയ നിലയിലാണ്. ടൗണിൽ അരയ്ക്കൊപ്പം വെള്ളം ഉയർന്നു. ടൗണിലെ വീടുകളിലും കടകളിലും വെള്ളം കയറി. ആളുകളെ ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ കാന്പുകളിലേയ്ക്കുമാണ് മാറ്റുന്നത്. വെള്ളം കയറിയ കടകളിൽ നിന്ന് സാധനങ്ങൾ മാറ്റുകയാണ്.
2018ലെ പ്രളയത്തിലും ടൗൺ മുങ്ങിയിരുന്നു. റാന്നി മേഖലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണു പെയ്തതെന്നു കളക്ടർ എ. നിസാമുദീൻ അറിയിച്ചു. 300 മില്ലിമീറ്റർ വരെ മഴയാണു ചെയ്തത്. ഇതോടെ വലിയ തോതിൽ വെള്ളം ഒഴുകിയെത്തുകയായിരുന്നു.
Kerala
പത്തനംതിട്ട: റാന്നിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. റാന്നി സ്വദേശികളായ ശശി, റോജി, ജിഷ്ണു, മഹേഷ്, റെജിന്‍ എന്നിവരാണ് അറസ്റ്റിലായത്. കൈകള്‍ കൊണ്ടും വടികള്‍ കൊണ്ടും മര്‍ദിച്ചത് പ്രകാരമുളള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
റാന്നി ഉന്നക്കാവ് സ്വദേശി വര്‍ഗീസ് മാത്യുവിനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ക്രൂരമര്‍ദനത്തിനിരയാക്കിയത്. നഗ്നനായി വീട്ടില്‍ അതിക്രമിച്ച് കയറി ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. റാന്നി കരിങ്കുറ്റിയിലാണ് സംഭവം.
വർഗീസ് മാത്യുവിനെ മര്‍ദിച്ചവര്‍ക്കെതിരെയും മര്‍ദനമേറ്റ ആള്‍ക്കെതിരെയും റാന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസെത്തി വര്‍ഗീസിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Kerala
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ മധ്യവയസ്കന് നേരെ ആൾക്കൂട്ട ആക്രമണം. നഗ്നത പ്രദർശനം നടത്തിയെന്ന് ആരോപിച്ചാണ് മർദനം. റാന്നി സ്വദേശി വര്‍ഗീസ് മാത്യുവിനാണ് മർദനമേറ്റത്. റാന്നി കരിങ്കുറ്റിയിലാണ് സംഭവം.
മർദിച്ചവർക്കെതിരെയും മർദനമേറ്റ വര്‍ഗീസ് മാത്യുവിനെതിരെയും പോലീസ് കേസെടുത്തതായാണ് വിവരം. പോലീസെത്തി വര്‍ഗീസിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kerala
പത്തനംതിട്ട: റാന്നിയിൽ വൻ മദ്യവേട്ട. വീട്ടിൽ സൂക്ഷിച്ച 43 ലിറ്റർ വിദേശമദ്യം എക്സൈസ് പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
കൊല്ലമുള ചാത്തൻതറ സ്വദേശി നസീർ ആണ് പിടിയിലായത്. വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. 86 കുപ്പി വിദേശമദ്യമാണ് വിൽപനക്കായി കോഴിക്കൂട്ടിൽ സൂക്ഷിച്ചിരുന്നത്.
ഓർഡർ അനുസരിച്ച് ഓട്ടോയിൽ മദ്യം എത്തിച്ചു നൽകലായിരുന്നു രീതി. ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് ഷാഡോ സംഘം പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിംഗ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. 78.27 ശതമാനമാണ് പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിംഗ്.
ഏറ്റവും കുടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ്. ഇവിടെ 84.83 ശതമാനമാണ്. രണ്ടാമത് ചിറ്റൂരിലും മൂന്നാമത് കുന്നത്തുനാടുമാണ്. ഏറ്റവും കുറവ് പോളിംഗ് റാന്നിയിലാണ്. അവിടെ 68.99 ശതമാനമാണ് പോളിംഗ്.
ഇലക്ഷൻ കമ്മീഷൻ അന്തിമ പോളിംഗ് റേറ്റ് ഇതുവരെയും പ്രഖ്യാപിക്കാൻ ഇരുന്നതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നിരുന്നു. കേന്ദ്ര കമ്മീഷന് പരാതിയും നൽകിയിരുന്നു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി ഡീല്‍ ആവര്‍ത്തിച്ച് വി.ഡി സതീശന്. കാസർഗോഡ്, മഞ്ചേശ്വരം, റാന്നി, കോന്നി സീറ്റുകളില്‍ ഡീല്‍ ഉണ്ടെന്നാണ് സതീശന് ആരോപിക്കുന്നത്. തൃശൂരില്‍ ബിജെപി ജയിച്ചത് ഡീലിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.
കെ. സുരേന്ദ്രന് കഴിഞ്ഞ തവണ 32,000 വോട്ടുകള്‍ പിടിച്ച പത്തനംതിട്ടയിലെ കോന്നി സീറ്റ് ഇത്തവണ ബിഡിജെഎസിന് നല്കി. റാന്നിയിലെ സീറ്റ് ട്വന്റി20ക്ക് നല്കി. പത്തനംതിട്ടയില്‍ എവിടെയാണ് ട്വന്റി20 ഉള്ളത്? എറണാകുളം ജില്ലയിലെ കിഴക്ക് ഭാഗത്ത് മാത്രമുണ്ടായ പാര്‍ട്ടിയാണ് ട്വന്റി20. റാന്നിയിലെ സ്ഥാനാര്‍ഥി പറയുന്നത് ശബരിമല വിഷയം ഞങ്ങള്‍ ഉന്നയിക്കുന്നില്ലെന്നാണ്. അതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റൊന്നുമില്ല എന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി പറയുന്നത്.
കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് തുടങ്ങി പല സ്ഥലത്തും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ജയിപ്പിക്കാനുള്ള ഏര്‍പ്പാടുകളാണ് ഇവര്‍ ചെയ്യുന്നത്. കരുവന്നൂര്‍ ബാങ്കിലെ 300 കോടിയുടെ കൊള്ള നടന്നപ്പോള്‍ ഇഡി പിടി മുറുക്കുന്നുവെന്ന വാര്‍ത്ത വന്നു.
ഇഡി പിടിമുറുക്കുന്നത് തൃശൂര്‍ സീറ്റിന് വേണ്ടിയാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ബിജെപിക്ക് ജയിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്തു. തൃശൂര്‍ സീറ്റില്‍ ബിജെപി ജയിച്ച ശേഷം ഇഡി എവിടെയെങ്കിലും പിടിമുറുക്കിയോ?
അതൊരു ഡീല്‍ ആയിരുന്നു. മുഖ്യമന്ത്രി ഒന്നാം നമ്പര്‍ കാര്‍ ഉപേക്ഷിച്ച് മസ്കറ്റ് ഹോട്ടലില്‍ വന്ന് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. 77ല്‍ ആര്‍എസ്എസിന്റെ പിന്തുണയോടു കൂടിയല്ലേ ജയിച്ചുവന്നത്. ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. കേരളം പത്തു വര്‍ഷത്തെ ഈ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. ബിജെപിയുമായി രഹസ്യമായി നടത്തിയ ഡീലുകളെക്കുറിച്ച് ഇനിയും പറയും. മുഖ്യമന്ത്രി പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും വി.ഡി സതീശന് പറഞ്ഞു.
District News
റാന്നി: പുതമൺ, അന്ത്യാളൻകാവ്, പുതുശേരിമല, തലച്ചിറ റൂട്ടുകളിൽ കെഎസ്ആർടിസി പുതിയ സർവീസ് തുടങ്ങി.
റാന്നി നിയോജകമണ്ഡലത്തിലെ യാത്രാക്ലേശം നേരിടുന്ന പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്നതിനു വേണ്ടി ഒരു കെഎസ്ആർടിസി ബസ് വിട്ടുനിൽക്കണമെന്ന പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർഥനയേ തുടർന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ ഇടപെട്ട് റാന്നി ഡിപ്പോയ്ക്ക് അനുവദിച്ച ബസ് ഉപയോഗിച്ചാണ് പുതിയ ഷെഡ്യൂൾ ആരംഭിച്ചത്.
പ്രമോദ് നാരായൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. ബസ് സർവീസുകൾ ഇല്ലാതെ ജനങ്ങൾ വലയുന്ന പ്രദേശങ്ങളിലാണ് പുതിയ ബസിന്റെ സർവീസ് ആരംഭിച്ചത്. രാവിലെ 7.30 ന് റാന്നിയിൽ നിന്ന് ആരംഭിച്ച് അന്ത്യാളൻകാവ്, കടമ്മനിട്ട വഴി പത്തനംതിട്ടയ്ക്കും 8.55 ന് പത്തനംതിട്ടയിൽ നിന്നു തിരികെ റാന്നി വഴി വെച്ചൂച്ചിറ നവോദയയിലേക്കാണ് സർവീസ്. 11.10 ന് നവോദയയിൽ നിന്നു റാന്നിക്കും 12.15 ന് റാന്നി - പുതുശേരിമല - വടശേരിക്കര വഴി തലച്ചിറ. 1.30 ന് തലച്ചിറയിൽ നിന്നും വടശേരിക്കര പുതുശേരിമല വഴി റാന്നി. 2.20ന് റാന്നി - നവോദയ - 70 ഏക്കർ , 3.45 ന് തിരികെ പുറപ്പെടും. 5.45 ന് റാന്നിയിൽ നിന്ന് ചിറക്കൽപ്പടി വഴി വലിയകാവ്. 6.05 ന് വലിയ കാവിൽ നിന്നു റാന്നിക്കും സർവീസ് നടത്തും. 187 കിലോമീറ്റർ ദൂരമാണ് ഒരു ദിവസം ബസ് സഞ്ചരിക്കുക.
അന്ത്യാളൻകാവിൽ ബസിനു സ്വീകരണം നൽകി. പ്രമോദ് നാരായൺ എംഎൽഎ, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, വൈസ് പ്രസിഡന്റ് സാം പി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ എം. ടി. ജെസി, അജിത് കുമാർ, ലോക്കൽ സെക്രട്ടറി ജോസ് ബെൻ ജോർജ്, അസി. ഡിടിഒ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു
Kerala
പത്തനംതിട്ട: റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണൻ ആണ് പിടിയിലായത്.
പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് ഇയാൾ. കഴിഞ്ഞദിവസം പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ അടക്കമുള്ള കഞ്ചാവ് സംഘത്തിൽ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം കിട്ടിയത്.
കഞ്ചാവ് എത്തിക്കാൻ പണം നൽകിയത് ഡോക്ടറാണെന്നും ഡോക്ടറും സുഹൃത്തുക്കളും സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരെന്നും പോലീസ് വ്യക്തമാക്കി.
District News
റാന്നി: വലിയ പാലത്തിന്റെ നിര്‍മാണ ടെന്‍ഡര്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചതായി പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. കരാര്‍ കമ്പനി ക്വോട്ട് ചെയ്ത 31.79 കോടി രൂപ ചെലവഴിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അനുമതി നല്‍കിയത്.
നേരത്തെ നിര്‍മാണം മൂന്നുതവണ ടെന്‍ഡര്‍ ചെയ്തിരുന്നെങ്കിലും പാലത്തിനായി നീക്കിവച്ച തുകയുടെ 40 ശതമാനം തുക അധികമാണ് കരാറുകാരനായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ക്വോട്ട് ചെയ്തത്. ഇതിനാണ് ഇപ്പോള്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയാല്‍ ഉടന്‍ എഗ്രിമെന്റ് വച്ച് കരാറുകാരന് നിര്‍മാണം ആരംഭിക്കാനാകും. ഫെബ്രുവരി ആദ്യപകുതിയില്‍ തന്നെ പാലത്തിന്റെ നിര്‍മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മാണത്തിന് അനുമതി ലഭിച്ചത് 2016 - 21 സര്‍ക്കാരിന്റെ കാലത്താണ്. പാലത്തിന്റെ നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാലത്തിന് ഇരുകരകളിലുമുള്ള അപ്പ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കാന്‍ നിയമപരമായി നേരിടേണ്ടിവന്ന കാലതാമസം നിര്‍മാണം ഇടയ്ക്കുവച്ച് നിര്‍ത്താനിടയാക്കി. നദിയിലുള്ള മൂന്ന് തൂണുകളുടെ നിര്‍മാണം ഏകദേശം നടത്തിയെങ്കിലും അപ്രോച്ച് റോഡ് നിര്‍മാണം നടത്താതെ തുടര്‍ ജോലികള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആദ്യം കരാര്‍ ഏറ്റെടുത്ത കമ്പനി പണികള്‍ നിര്‍ത്തിവച്ചത്.
റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ വൈകിയത് ഇതിന്റെ നിര്‍മാണം മുടങ്ങാനിടയായി. കാലതാമസം നേരിട്ടതോടെ പാലത്തിന്റെ നിര്‍മാണച്ചെലവ് എസ്റ്റിമേറ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ വര്‍ധിക്കുകയും നിര്‍മാണം നഷ്ടമാകുന്ന സാഹചര്യമുണ്ടെന്ന കാരണത്താല്‍ കരാറുകാരന് നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു.
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഉടന്‍ തന്നെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, പ്രമോദ് നാരായണ്‍ എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം സ്ഥലം സന്ദര്‍ശിക്കുകയും പാലം നിര്‍മാണത്തിനുള്ള തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.അങ്ങാടി പഞ്ചായത്തിലെ ഉപാസനക്കടവ് മുതല്‍ പേട്ട ജംഗ്ഷന് വരെയും റാന്നി പഞ്ചായത്തിലെ ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന ബ്ലോക്ക് പടി - രാമപുരം റോഡുമാണ് പാലത്തിന്റെ ഇരുകരകളിലേയും അപ്രോച്ച് റോഡിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
കെആര്‍എഫ്ബിയുടെ നിർമാണ പ്രവൃത്തി യായതിനാല്‍ തന്നെ അവരുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് അപ്രോച്ച് റോഡിന് കുറഞ്ഞത് പത്ത് മീറ്റര്‍ എങ്കിലും വീതി വേണം. നിലവിലുള്ള റോഡിന് കഷ്ടിച്ച് രണ്ട് മീറ്റര്‍ പോലും വീതിയില്ലാത്ത അവസ്ഥയാണ്.
ഇരു കരകളിലുമായി 155 ഭൂ ഉടമകളാണ് ഉള്ളത്. ഇവരുടെയെല്ലാം ഭൂമി മാര്‍ക്കറ്റ് വില നല്കി ഏറ്റെടുക്കുന്നതിന് വേണ്ടിയുള്ള റവന്യൂ നടപടികള്‍ക്ക് വലിയ കാലതാമസമാണ് നേരിട്ടത്. 14.43 കോടി രൂപയാണ് വസ്തു ഏറ്റെടുക്കലിനായി ചെലവഴിച്ചത്. ഇതിനുശേഷം തുടര്‍ നടപടിയിലേക്ക് നീങ്ങിയപ്പോഴാണ് നേരത്തെ ഉണ്ടായിരുന്ന തുക പാലം നിര്‍മാണത്തിന് മതിയാകാതെ വന്നത്. ഈ സാഹചര്യത്തിലാണ് അധികമായി വേണ്ടിവരുന്ന തുക അനുവദിച്ച് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവായത്.
Kerala
പത്തനംതിട്ട: കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ. മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്നെന്നും പ്രമോദ് വ്യക്തമാക്കി.
ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നുവെന്ന കൃത്യമായ നിലപാട് തന്നെയാണ് വ്യക്തമാക്കുന്നത്. അത് തന്നെയാണ് പാര്‍ട്ടിയുടേയും നിലപാട്. അതിനപ്പുറത്തേക്കുള്ള ഒരു ചര്‍ച്ചക്കും പ്രസക്തിയില്ലെന്നും പ്രമോദ് നാരായണൻ പറഞ്ഞു.
പുറമേ മറ്റു വാദങ്ങൾ നിഷേധിക്കുകയാണെങ്കിലും അണിയറയിൽ മുന്നണി മാറ്റത്തിനായി സജീവമായ നീക്കമാണ് കേരള കോൺഗ്രസ് എം നടത്തി വരുന്നത്. റോഷിയുമായി സിപിഎം ആശയ വിനിമയം തുടരുന്നുണ്ടെങ്കിലും ജോസ് കെ മാണി പോകില്ലെന്ന് ഉറപ്പിക്കാനാകാത്ത അവസ്ഥയിലാണ് സിപിഎം.
എൽഡിഎഫിലേക്ക് എത്തിയ കാലം മുതൽ ചോദിക്കുന്നത് എല്ലാം നൽകിയാണ് മുന്നണി ജോസിനെ ഒപ്പം നിർത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള കാരണമില്ലാതെ മുന്നണി മാറ്റം വിശ്വസിക്കാൻ കഴിയാത്ത പാർട്ടി എന്ന പ്രതിച്ഛായ ഉണ്ടാക്കും. ഇത് ജോസ് കെ. മാണിക്ക് മുന്നിലെ പ്രതിസന്ധിയാണ്.
കൂടാതെ, മുന്നണി വിട്ടാൽ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഒപ്പം ഉണ്ടാകില്ല. ധാർമികതയ്ക്ക് വിരുദ്ധമായത് ഒന്നും ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്.
Kerala
റാന്നി: ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വലിയപറമ്പില്‍പടിയില്‍ ഇന്നു പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം. ആന്ധ്രപദേശ് സ്വദേശി സിരിട്ടി രാജേഷാണ് മരിച്ചത്.
പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ റാന്നി താലൂക്ക് ആശുപത്രിയിലുണ്ട്.
ശബരിമല തീര്‍ഥാടനകാലത്തു ചാത്തന്‍തറ ഭാഗത്തു വ്യാപാരം നടത്തിവന്ന ആന്ധ്രപ്രദേശ് സ്വദേശികളും അവരുടെ ബന്ധുക്കളുമാണ് അപകടത്തില്‍പെട്ടത്. രണ്ട് മലയാളി സ്ത്രീകളും സംഘത്തിലുണ്ടായിരുന്നതായി പറയുന്നു.
കുറ്റാലത്ത് സന്ദർശനം കഴിഞ്ഞു രികയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു പറയുന്നു. റാന്നി ഇട്ടിയപ്പാറ വലിയപറമ്പില്‍പടിയില്‍ മുട്ടാര്‍ ഏജന്‍സീസ് എന്ന കടയിലേക്കാണ് ട്രാവലര്‍ ഇടിച്ചു കയറിയത്.
District News
പത്തനംതിട്ട: റാന്നി ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ സ്ഥാനം തുടർച്ചയായ മൂന്നാം തവണയും സംവരണ പട്ടികയിലായതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. 2015ൽ വനിതാ സംവരണവും 2020ൽ പട്ടികജാതി സംവരണവുമായിരുന്നു അധ്യക്ഷ സ്ഥാനം. ഇത്തവണ വീണ്ടും വനിതാ സംവരണമായതോടെയാണ് പരാതി. പെരുനാട് സ്വദേശി അഹമ്മദ് ഷായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്.
തുടർച്ചയായ രണ്ടുതവണ സംവരണ പട്ടികയിലായിരുന്ന പ്രസിഡന്റു സ്ഥാനം ഇക്കുറി ജനറലാകുമെന്നായിരുന്നു പ്രതീക്ഷ. റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ രൂപീകരണത്തിനുശേഷം ഏറെക്കാലവും അധ്യക്ഷ പദവി വനിതാ സംവരണമായിരുന്നു. 2010ൽ ജനറൽ വിഭാഗത്തിനായിരുന്നുവെങ്കിലും ഇടയ്ക്കുവച്ച് ഭരണം വനിതയിൽത്തന്നെയെത്തി.
District News
റാന്നി പഞ്ചായത്ത്
റാന്നി: രാഷ്ട്രീയമായി ഏറെ ശ്രദ്ധിക്കപ്പെട്ട അഞ്ചുവർഷമാണ് റാന്നി പഞ്ചായത്തിൽ കടന്നുപോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം വ്യക്തമായ ഭൂരിപക്ഷം ഇരുമുന്നണികൾക്കും ഇല്ലാതിരുന്ന സാഹചര്യത്തിൽ നടന്ന കരുനീക്കങ്ങളാണ് റാന്നിയെ ശ്രദ്ധേയമാക്കിയത്. ബിജെപി പിന്തുണയോടെ എൽഡിഎഫ് അധികാരത്തിലെത്തിയെന്നതിന്റെ പേരിൽ പഞ്ചായത്തിലെ രാഷ്ട്രീയനീക്കം ഏറെ ശക്തിപ്പെട്ടു.
കേരള കോൺഗ്രസ് -എമ്മിലെ ശോഭ ചാർളിയായിരുന്നു ആദ്യഘട്ടത്തിൽ പ്രസിഡന്റ്. യുഡിഎഫിന് വൈസ് പ്രസിഡന്റു സ്ഥാനവും ലഭിച്ചു. സ്വതന്ത്രനായ കെ.ആർ. പ്രകാശിനെ മുൻനിർത്തി യുഡിഎഫ് നടത്തിയ നീക്കത്തെ അട്ടിമറിച്ചാണ് ശോഭ ചാർളി പ്രസിഡന്റായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ട ബന്ധം എൽഡിഎഫിലും അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതിനിടെ വന്ന അവിശ്വാസങ്ങളെയും അതിജീവിച്ച് ഭരണത്തിൽ തുടർന്നെങ്കിലും മുന്നണി തീരുമാനപ്രകാരം പ്രസിഡന്റ് രാജിവച്ചു.
വീണ്ടും രാഷ്ട്രീയ നീക്കങ്ങൾ സജീവമായപ്പോൾ സ്വതന്ത്രനായ കെ.ആർ. പ്രകാശിനെ പിന്തുണച്ച് എൽഡിഎഫും രംഗത്തെത്തി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.ആർ. പ്രകാശ് സ്വതന്ത്രനായി ഭരണം തുടരുന്നു. എൽഡിഎഫിന്റെ പിന്തുണയുമുണ്ട്. പ്രകാശിനെ പിന്തുണയ്ക്കാൻ ആദ്യം നിർദേശിച്ച കോൺഗ്രസ് രാഷ്ട്രീയ കരുനീക്കം തങ്ങൾക്കെതിരാണെന്നറിഞ്ഞപ്പോൾ മെംബർമാർക്കെതിരേ നടപടിയെടുത്ത സാഹചര്യവുമുണ്ടായി. ഉപതെരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും പ്രസിഡന്റു സ്ഥാനത്ത് കെ.ആർ. പ്രകാശ് തുടർന്നു. വൈസ് പ്രസിഡന്റു സ്ഥാനം എൽഡിഎഫിനുമായി.
നേട്ടങ്ങൾ
രാഷ്ട്രീയത്തിനതീതമായി വികസന പ്രവർത്തനങ്ങളെ സമീപിച്ചു.
ആധുനിക സൗകര്യങ്ങളോടെ ടേക്ക് എ ബ്രേക്ക് സംവിധാനം. ജില്ലയിലെ ഒന്നാം സ്ഥാനം.
18 അങ്കണവാടികൾ പൂർത്തീകരിച്ചു. മൂന്ന് അങ്കണവാടികൾക്ക് സ്ഥലം വാങ്ങി കെട്ടിട നിർമാണം ആരംഭിച്ചു.
റാന്നി പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിൽ നാലിടത്ത് പഞ്ചായത്ത് സ്വന്തം നിലയിൽ വർണാഭമാക്കി.
പിഎച്ച്സിക്ക് സൗജന്യമായി സ്ഥലം ലഭ്യമാക്കി. കെട്ടിടം നിർമിക്കാൻ അനുമതിയായി.
ജലജീവൻ മിഷൻ പദ്ധതി പ്രകാരം ആയിരത്തിലധികം വാട്ടർ കണക്ഷനുകൾ നൽകി. വാട്ടർടാങ്ക് നിർമാണത്തിനു സ്ഥലം ഏറ്റെടുത്ത് ജലഅഥോറിറ്റിക്ക് കൈമാറി.
കുത്തുങ്കൽപ്പടിയിലെ തിരുവാഭരണ പാതയിൽ ഹാപ്പിനെസ് പാർക്ക് നിർമാണം പുരോഗമിക്കുന്നു.
നിലവിലെ നീർച്ചാലുകൾ പുനരുജ്ജീവിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കി.
തരിശുനിലങ്ങളിൽ കരിന്പു കൃഷിക്കുവേണ്ടി പദ്ധതികൾ നടപ്പാക്കി.
മാലിന്യസംസ്കരണത്തിനായി മിനി എംസിഎഫ് ബൂത്തുകൾ സ്ഥാപിച്ചു.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 105ൽപരം ജെഎൽജി ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്തു വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായം നൽകി.
ഹരിതകർമ സേന പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്തു രണ്ടാം സ്ഥാനവും
വൃത്തി കോൺക്ലേവിൽ മാലിന്യമുക്ത പ്രവർത്തനത്തിന്റെ മികവിൽ അംഗീകാരം.
പച്ചത്തുരുത്ത് അംഗീകാരം.
കയർ ഭൂവസ്ത്രം അംഗീകാരം.
കോട്ടങ്ങൾ
രാഷ്ട്രീയമായ അനിശ്ചിതത്വം കാരണം റാന്നിക്കു നഷ്ടപ്പെട്ടത് അഞ്ചുവർഷം.
പിഎച്ച്സിക്കു സ്ഥലം സൗജന്യമായി ലഭിച്ചിട്ടും കെട്ടിടം പണി തുടങ്ങാനായില്ല.
കെഎസ്ഇബി തെരുവുവിളക്കുകൾക്കായി പുതിയ ലൈൻ വലിക്കാൻ 2023 - 24 സാന്പത്തിക വർഷം പണം അടച്ചിട്ടും നടപടികളുണ്ടായില്ല.
ഗ്രാമപഞ്ചായത്തിനു പുതിയ കെട്ടിടം പണിയാൻ ഡിപിആർ തയാറാക്കാൻ അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടും തുടർ നടപടികൾ മുന്നോട്ടു പോയില്ല.
ജലജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ള വിതരണം നടത്താനായില്ല.
തരിശുഭൂമി കൃഷിയോഗ്യമാക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല.
അങ്കണവാടികൾക്കായി സ്ഥലം കണ്ടെത്തിയിട്ടും പലയിടത്തും കെട്ടിടം പണിയാനായില്ല.
ഗ്രാമീണ റോഡുകൾ പലതും ശോച്യാവസ്ഥയിലാണ്.
2018ലെ പ്രളയത്തിൽ പഞ്ചായത്ത് വാഹനത്തിനു കേടുപാടുകളുണ്ടായ സാഹചര്യത്തിൽ എല്ലാവർഷവും അറ്റകുറ്റപ്പണികൾക്കുവേണ്ടി വൻ തുക ചെലവഴിക്കേണ്ടി വരുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.
District News
റാന്നി: ജല അഥോറിറ്റി പൈപ്പ് മാറ്റലിനായി എടുത്തിരുന്ന കുഴി ശരിയായി മൂടാത്തതിനേത്തുടര്ന്ന് കുഴിയില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെറുകുളഞ്ഞി സ്വദേശിനി അനൂപ സുകുമാരനാണ് പരിക്കേ്റത്. മുന്‍നിരയിലെ നാലു പല്ലുകള്‍ നഷ്ടമായ അനൂപയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇട്ടിയപ്പാറ - ഒഴുവന്‍ പാറ - വടശേരിക്കര റോഡിന്റെ ഭാഗമായ ഇട്ടിയപ്പാറ - കോളജ് റോഡില്‍ ഇന്നലെ രാവിലെ 9.40 ഓടെയാണ് അപകടം. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ രാവിലെ ജോലിക്കായി സ്കൂട്ടറില്‍ വരുമ്പോള്‍ സ്കൂട്ടര്‍ നിയന്ത്രണം തെറ്റി കുഴിയിലേക്ക് മറിയുകയായിരുന്നു. അതേ സമയം റോഡ് പണിയുമായി ബന്ധപ്പെട്ട് ജല അഥോറിറ്റി പൈപ്പുകള്‍ മാറ്റുന്ന ജോലിയില്‍ നടന്നു വരികയായിരുന്നെന്ന് പറയുന്നു.
ഇതിനായി റോഡിനു കുറുകെ ഇന്നലെ എടുത്തിരുന്ന കുഴി നന്നായി മൂടാത്തതു മൂലം മഴയില്‍ മണ്ണൊലിപ്പുണ്ടാവുകയും കുഴി വീണ്ടും രൂപപ്പെടുകയും ചെയ്തതാണ് അപകടത്തിന് കാരണമായതെന്നും പറയപ്പെടുന്നു.