Kerala
കൊച്ചി: വിജ്ഞാന വിനോദ ഉത്സവ വേദിയായ കൊച്ചി ജെയിന് യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പിന് ഗിന്നസ് റിക്കാര്‍ഡ്. സമ്മിറ്റിന്റെ ഭാഗമായി 401 പേര് പങ്കെടുത്ത റിലേ സ്പീച്ചാണ് ഗിന്നസില്‍ ഇടം പിടിച്ചത്. 10 മണിക്കൂര്‍ 25 മിനിറ്റുകൊണ്ടാണ് റിലേ പൂര്‍ത്തിയാക്കിയത്. സൂററ്റില്‍ നടന്ന 313 പേര് പങ്കെടുത്ത റിലേ സ്പീച്ചായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്. ഇതാണ് കൊച്ചിയില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ മറികടന്നത്.
രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി രാത്രി 7.25നാണ് സമാപിച്ചത്. കുറഞ്ഞത് ഒരു മിനിറ്റും പരമാവധി മൂന്നു മിനിറ്റുമാണ് പ്രസംഗസമയം. കൂടാതെ, ഒരാളുടെ പ്രസംഗശേഷം പത്ത് സെക്കന്‍ഡിനുള്ളില്‍ അടുത്ത പ്രസംഗം തുടങ്ങണമെന്ന മാനദണ്ഡവുമുണ്ട്. ഇവയെല്ലാം കൃത്യമായി പാലിച്ചാണ് റിലേ സ്പീച്ച് പൂര്‍ത്തിയാക്കിയത്.
സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ സമാപന ദിനം നടന്ന ചടങ്ങില്‍ ഗിന്നസ് റിക്കാര്‍ഡ് അഡ്ജൂഡിക്കേറ്റര്‍ സ്വപ്നില്‍ ദങ്കാരിക്കരില്‍, ജെയിന് യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. പ്രസംഗപരമ്പരയില്‍ വിവിധ പ്രായത്തിലുള്ളവരും വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളില്‍ നിന്നുള്ളവരുമാണ് ഭാവി ലോകത്തെക്കുറിച്ചുള്ള തങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവച്ചത്.
Kerala
കോഴിക്കോട്: ലൈംഗീകാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയത്.
ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്ന് മകൻ സൂചിപ്പിച്ചെന്നും മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഒപ്പം ദീപക്കിന്റെയും സഹോദരന്റെ മൊഴിയും രേഖപ്പെടുത്തി.
ദീപക്കിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.