National
ചെന്നൈ: തമിഴ്നാട്ടില്‍ സഖ്യ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അണ്ണാ ഡിഎംകെയുടെ ക്ഷണം നിരസിച്ച് ഡിഎംകെ.
ജനവിധിക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നും ശക്തമായ പ്രതിപക്ഷമായി തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഡിഎംകെ നേതൃത്വം അറിയിച്ചു.
234 അംഗ നിയമസഭയില്‍ ഡിഎംകെയ്ക്ക് 59ഉം അണ്ണാ ഡിഎംകെയ്ക്ക് 47ഉം സീറ്റാണുള്ളത്. രണ്ടു പാര്‍ട്ടികള്‍ സഖ്യത്തിലായാലും ഭൂരിപക്ഷത്തിനു ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരുമായിരുന്നു.
ഇന്നലെ എടപ്പാടി പളനിസ്വാമി പുതുച്ചേരിയിലെ റിസോര്‍ട്ടിലെത്തി അണ്ണാ ഡിഎംകെ എംഎല്‍എമാരെ കണ്ടു. ഇന്നു ഗവര്‍ണറെ കാണാന്‍ ശ്രമിക്കുമെന്ന് എടപ്പാടി പറഞ്ഞു.
Kerala
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ. കേവലം താൽക്കാലികമായൊരു വെടിനിർത്തലല്ല, മറിച്ച് യുദ്ധത്തിന് ശാശ്വതവും ഉറപ്പുള്ളതുമായ പരിഹാരമാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി.
അമേരിക്ക മുന്നോട്ടു വച്ച ഉപാധികൾ തള്ളിക്കൊണ്ടാണ് ഇറാൻ നിലപാട് പ്രഖ്യാപിച്ചത്. തങ്ങൾ ഉന്നയിച്ച ഉപാധികളിൽ വിട്ടുവീഴ്ചയില്ലെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുടെ നിർദ്ദേശങ്ങൾ അപര്യാപ്തമാണെന്നും ഇറാൻ വ്യക്തമാക്കി. ഇതോടെ പശ്ചിമേഷ്യയിലെ സമാധാന നീക്കങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
വെടിനിർത്തലുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്താനെന്ന് സൂചനയെടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. 'ഇസ്ലാമാബാദ് അക്കോർഡ്സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയതന്ത്ര പരിഹാരത്തിന് അമേരിക്ക പച്ചക്കൊടി കാട്ടുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇതിന് മുൻകൈ എടുത്തത്. ഇതിന്റെ ഭാഗമായി പാകിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കഴിഞ്ഞ ദിവസം നിർണായക ചർച്ചകൾ നടത്തിയിരുന്നു.
സമാധാന കരാർ പദ്ധതിയുടെ ഭാഗമായി ഹോർമൂസ് കടലിടുക്ക് ഉടനടി തുറക്കാനും 45 ദിവസത്തെ വെടിനിർത്തലിന് ശേഷം സ്ഥിരമായ സമാധാന കരാറിലെത്താനുമായിരുന്നു നിർദ്ദേശം. ഇതാണ് ഇറാൻ തള്ളിക്കളഞ്ഞത്. ഇതോടെ ഹോർമുസിലടക്കം പ്രതിസന്ധി തുടരുമെന്ന് ഉറപ്പായി.
International
ടെഹ്റാൻ: വെടിനിർത്തലിനായി അമേരിക്ക മുന്നോട്ട് വച്ച അഞ്ച് പ്രധാന ഉപാധികൾ നിരസിച്ച് പകരം വ്യവസ്ഥകൾ വച്ച് ഇറാൻ. യുദ്ധം പൂർണമായും അവസാനിപ്പിക്കണമെന്നും യുദ്ധം വീണ്ടും തുടങ്ങില്ലെന്ന് ഉറപ്പാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇതോടെ പാക്കിസ്ഥാന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമാധാന നീക്കങ്ങൾ ഫലം കാണില്ലെന്നാണ് സൂചന.
ഹോർമുസിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നും ഇറാൻ ആവശ്യം ഉന്നയിച്ചു. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ തങ്ങൾ നിശ്ചയിക്കുന്ന വ്യവസ്ഥകൾ യുഎസ് അംഗീകരിക്കണമെന്നും മുതിർന്ന ഇറാനിയൻ സർക്കാർ പ്രതിനിധി ആവശ്യപ്പെട്ടു.
ജനീവയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ ഇറാൻ അമേരിക്കയോട് നിർദേശിച്ച വ്യവസ്ഥകൾക്ക് പുറമെയാണ് ഈ അഞ്ച് നിബന്ധനകൾ ഇറാൻ ഇന്ന് മുന്നോട്ടുവച്ചത്. വ്യവസ്ഥകൾ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും വെടിനിർത്തൽ എന്നും ഇറാൻ നയം വ്യക്തമാക്കി.
യുഎസിനെതിരായ പ്രതിരോധം തുടരാനാണ് ഇറാൻ ഉദ്ദേശിക്കുന്നത്. കൂടാതെ തങ്ങളുടെ വ്യവസ്ഥകൾ പാലിക്കുന്നത് വരെ എതിരാളികൾക്ക് മേൽ കനത്ത പ്രഹരങ്ങൾ ഏൽപ്പിക്കുമെന്നും ഇറാൻ തിരിച്ചടിച്ചു.
മുമ്പ് രണ്ടു തവണ നടന്ന ഒത്തുതീർപ്പ് ചർച്ചകളിലും ഇറാനെ യുഎസ് വഞ്ചിക്കുകയായിരുന്നു എന്ന് ഇറാൻ പ്രതിനിധി ചൂണ്ടിക്കാട്ടി. അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാൻ യുഎസിന് ഒരുകാലത്തും ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വിമർശിച്ചു
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച അഞ്ച് വ്യവസ്ഥകൾ
അമേരിക്കയുടെയും ഇസ്രായേലിൻ്റേയും ആക്രമണത്തിനും കൊലപാതകങ്ങൾക്കും അന്ത്യമുണ്ടാകണം.
ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ഭാവിയിൽ സൈനിക നടപടി ഉണ്ടാകാതിരിക്കാൻ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക.
യുദ്ധം മൂലമുണ്ടായ നഷ്ടങ്ങൾക്കും നാശനഷ്ടങ്ങൾക്കും വ്യക്തവും ഉറപ്പുള്ളതുമായ നഷ്ടപരിഹാരം.
മേഖലയിലുടനീളം സജീവമായിരിക്കുന്ന എല്ലാ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾക്കും, എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.
ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരം ദീർഘകാലമായി നിലനിൽക്കുന്ന നിയമപരമായ അവകാശമാണെന്നും, അത് ഔദ്യോഗികമായി അംഗീകരിക്കപ്പെടമെന്നും ഇറാൻ വാദിക്കുന്നു.
Kerala
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയില്‍ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
അപ്പീല്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നിലപാട്. സ്ഥാനത്തുനിന്ന് നീക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ അപ്പീല്‍ നല്‍കിയത്.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം.എന്‍. സ്വാമിയെയും ഹൈക്കോടതി നീക്കിയിരുന്നു.
ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും.
NRI
വാഷിംഗ്ടൺ ഡിസി: ഇറാനെതിരെയുള്ള സൈനിക നടപടികളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നിയന്ത്രണമേർപ്പെടുത്താനുള്ള ഡെമോക്രാറ്റുകളുടെ ശ്രമം അമേരിക്കൻ സെനറ്റ് പരാജയപ്പെടുത്തി. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 47-നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്.
മിക്ക ഡെമോക്രാറ്റുകളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും ട്രംപിനെ പിന്തുണച്ചു. റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ മാത്രമാണ് ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തത്.
യുഎസ് സുരക്ഷയ്ക്ക് ഭീഷണിയുള്ളതിനാൽ ട്രംപിന്റെ നടപടികൾ ന്യായമാണെന്ന് റിപ്പബ്ലിക്കൻ നേതാക്കൾ വാദിച്ചു. എന്നാൽ, കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടങ്ങാൻ പ്രസിഡന്റിന് അധികാരമില്ലെന്നാണ് ഡെമോക്രാറ്റുകളുടെ നിലപാട്.
സെനറ്റിൽ പരാജയപ്പെട്ടെങ്കിലും, ഇറാന്റെ കാര്യത്തിൽ റിപ്പബ്ലിക്കൻ നിലപാട് വ്യക്തമാക്കാൻ മറ്റ് നിയമനിർമ്മാണ മാർഗങ്ങൾ തേടാനാണ് ഡെമോക്രാറ്റുകളുടെ തീരുമാനം.
മിഡിൽ ഈസ്റ്റിലെ ട്രംപിന്റെ സൈനിക ഇടപെടലുകളെ തടയാൻ കോൺഗ്രസ് നടത്തുന്ന തുടർച്ചയായ ശ്രമങ്ങൾ പരാജയപ്പെടുന്നത് ഇതാദ്യമല്ല.
National
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുമെന്ന തരത്തിൽ വന്ന അഭ്യൂഹങ്ങൾ തള്ളി സിദ്ധരാമയ്യ. രണ്ടര വർഷം കഴിഞ്ഞ് സ്ഥാനത്ത് നിന്ന് മാറി ഡി. കെ. ശിവകുമാറിന് അവസരം നൽകുമെന്ന തരത്തിൽ വന്ന വാർത്തകൾ എല്ലാം വ്യാജമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
"മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ല. അതിന്റെ ആവശ്യം ഇല്ല. ഈക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. അവർ പറഞ്ഞാൽ മാറും. അല്ലാതെ ഉള്ളതൊന്നും വിശ്വസിക്കരുത്.'-സിദ്ധരാമയ്യ വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കൊൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെയാണ് സിദ്ദരാമയ്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രതിപക്ഷവും സ്ഥാനമാറ്റത്തെ കുറിച്ച് ചോദിച്ചിരുന്നു. താൻ 2028 വരെ മുഖ്യമന്ത്രി ആയി തുടരുമെന്നും കാലാവധി തികയ്ക്കുമെന്നും സിദ്ധരാമയ്യ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട ഏകാംഗ കമ്മീഷനെയും പ്രത്യേക അന്വേഷണസംഘത്തെയും സസ്പൻഡ് ചെയ്തതിനെതിരേയുള്ള തമിഴ്നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.
എല്ലാം നീതിയുക്തവും നിക്ഷ്പക്ഷവും ആയിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായി ജസ്റ്റീസ് ജെ.കെ. മഹേശ്വരിയും ജസ്റ്റീസ് വിജയ് ബിഷ്ണോയിയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) കഴിഞ്ഞ സപ്റ്റംബർ 27 നു നടത്തിയ റാലിയിൽ 41 പേർ തിക്കിലും തിരക്കിലും മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ജനറിലിന്റെ റിപ്പോർട്ടിനെതിരേയും പരാമർശമുണ്ട്. ഹൈക്കോടതിയിൽ എന്തോ തെറ്റായ കാര്യം നടക്കുന്നുണ്ടെന്നായിരുന്നു പരാമർശം.
ടിവികെ നൽകിയ അപേക്ഷയിൽ കഴിഞ്ഞ ഒക്ടോബർ 13നു സൂപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുൻ സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ മേൽനോട്ട സമിതിയെയും സുപ്രീംകോടതി നിയോഗിച്ചു. ഏകാംഗ കമ്മിഷനെയും പ്രത്യേക അന്വേഷണസംഘത്തെയും നിയമിച്ച തമിഴ്നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കുകയും ചെയ്തിരുന്നു.
ഏകാംഗ കമ്മീഷൻ നടപടികൾ സിബിഐ അന്വേഷണത്തെ തടസപ്പെടുത്തില്ലെന്ന് തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വിൽസൺ അറിയിച്ചുവെങ്കിലും ഇക്കാര്യം സുപ്രീംകോടതി മുഖവിലയ്ക്ക് എടുത്തില്ല.
Kerala
തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് 25മിനിട്ട് വാദമാണ് നടന്നത്. ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കി.
കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. രാഹുൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചു, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗർഭധാരണത്തിന് ആവശ്യപ്പെട്ടു, പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പ്രോസിക്യൂഷൻ വാദം.
അശാസ്ത്രീയ ഗർഭഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ചികിത്സിച്ച ഡോക്ടറുടെ മൊഴിയും ചികിത്സാ രേഖകളുമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സമാനമായ നിരവധി ആക്ഷേപങ്ങൾ പ്രതിക്കെതിരെ ഉണ്ട്. ജാമ്യം നൽകിയാൽ കേസിനെ സ്വാധീനിക്കാനിടയുണ്ട്. മാതൃകാപരമായി പെരുമാറേണ്ട ജനപ്രതിനിധി ഒളിവിലാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടയിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) തടങ്കലിൽ വയ്ക്കുന്നത് തുടരുന്നതിനെ ചോദ്യം ചെയ്ത് അമൃത്പാൽ സിംഗ് എംപി സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി.
ഹർജിക്കാരൻ തന്റെ പരിധിയിലുള്ള ഹൈക്കോടതിയെ സമീപിക്കുക എന്നതാണ് ഉചിതമായ പോംവഴി എന്ന് നിരീക്ഷിച്ചാണ് ജസ്റ്റീസുമാരായ അരവിന്ദ് കുമാറും എൻ.വി. അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് ഹർജി തള്ളിയത്.
തിരഞ്ഞെടുക്കപ്പെട്ട ഒരു പാർലമെന്റ് അംഗത്തെ അദ്ദേഹത്തിന്റെ ഭരണഘടനാ കടമകൾ നിർവഹിക്കുന്നതിൽ നിന്ന് തടയുന്നത് അദ്ദേഹത്തിന്റെ മൗലികാവകാശങ്ങളുടെയും ഖദൂർ സാഹിബിലെ വോട്ടർമാരുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് അമൃത്പാൽ സിംഗ് ഹർജിയിൽ വാദിച്ചു.
നിലവിൽ ആസാമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുകയാണ് അമൃത്പാൽ സിംഗ്. 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനായ അമൃത്പാൽ സിംഗിനെ 2023 മാർച്ച് 18നാണ് ദേശീയ സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തത്.
തടവിൽ കഴിയുന്നതിനിടെ ഖദൂർ സാഹിബ് ലോക്സഭാ സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് കോൺഗ്രസ് എതിരാളിയായ കുൽബീർ സിംഗിനെ അമൃത്പാൽ സിംഗ് 1,97,120 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനായി അദ്ദേഹത്തിന് നാല് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.