ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട ഏകാംഗ കമ്മീഷനെയും പ്രത്യേക അന്വേഷണസംഘത്തെയും സസ്പൻഡ് ചെയ്തതിനെതിരേയുള്ള തമിഴ്നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.
എല്ലാം നീതിയുക്തവും നിക്ഷ്പക്ഷവും ആയിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതായി ജസ്റ്റീസ് ജെ.കെ. മഹേശ്വരിയും ജസ്റ്റീസ് വിജയ് ബിഷ്ണോയിയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ) കഴിഞ്ഞ സപ്റ്റംബർ 27 നു നടത്തിയ റാലിയിൽ 41 പേർ തിക്കിലും തിരക്കിലും മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ജനറിലിന്റെ റിപ്പോർട്ടിനെതിരേയും പരാമർശമുണ്ട്. ഹൈക്കോടതിയിൽ എന്തോ തെറ്റായ കാര്യം നടക്കുന്നുണ്ടെന്നായിരുന്നു പരാമർശം.
ടിവികെ നൽകിയ അപേക്ഷയിൽ കഴിഞ്ഞ ഒക്ടോബർ 13നു സൂപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുൻ സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിൽ മൂന്നംഗ മേൽനോട്ട സമിതിയെയും സുപ്രീംകോടതി നിയോഗിച്ചു. ഏകാംഗ കമ്മിഷനെയും പ്രത്യേക അന്വേഷണസംഘത്തെയും നിയമിച്ച തമിഴ്നാട് സർക്കാരിന്റെ തീരുമാനം റദ്ദാക്കുകയും ചെയ്തിരുന്നു.
ഏകാംഗ കമ്മീഷൻ നടപടികൾ സിബിഐ അന്വേഷണത്തെ തടസപ്പെടുത്തില്ലെന്ന് തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വിൽസൺ അറിയിച്ചുവെങ്കിലും ഇക്കാര്യം സുപ്രീംകോടതി മുഖവിലയ്ക്ക് എടുത്തില്ല.
Tags : Karur tragedy Supreme Court rejects Tamil Nadu's plea single member commission