Business
കൊച്ചി: ആമസോൺ ഇന്ത്യ നടത്തിയ സെല്ലർ ഫീസ് പരിഷ്കാരം സ്വാഗതാർഹമെന്ന് ഇന്ത്യ എംഎസ്എംഇ ഫോറം.
1,000 രൂപ വരെ വിലയുള്ള ഉത്പന്നങ്ങൾക്ക് റഫറൽ ഫീസ് ഒഴിവാക്കിയതു സെല്ലർമാർക്ക് നേട്ടമാകുമെന്ന് ഫോറം വിലയിരുത്തി.
കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങൾക്ക് ഈസി ഷിപ്പ് ഫീസും കുറച്ചിട്ടുണ്ട്. ടയർ-2, ടയർ-3 നഗരങ്ങളിലെ എംഎസ്എംഇകൾക്ക് ഇത് ഗുണകരമാകുമെന്നും അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നേരത്തേയുള്ള രീതിയിൽ പുനഃസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കാൻ കേരള നിയമസഭ തയാറാകണമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെലുങ്കാന, കർണാടക സർക്കാരുകളെ മാതൃകയാക്കണം. തെലുങ്കാന സർക്കാർ പുതിയ തൊഴിലുറപ്പു നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസാക്കി.
കർണാടക സർക്കാരും ഈ വിഷയം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ലോക്ഭവനു മുന്നിൽ കെപിസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
തെലുങ്കാനയിൽ ഗ്രാമസഭകളിലും ഇത്തരം പ്രമേയം പാസാക്കി. സമാനരീതിയിൽ കേരളത്തിലും ഗ്രാമസഭകൾ വിളിച്ചുകൂട്ടണം. ലോക്സഭയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് യുഡിഎഫ് എംപിമാരെ കടന്നാക്രമിക്കുന്ന മുഖ്യമന്ത്രി സംവാദത്തിനു തയാറാകണം.
കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാർ സംസ്ഥാന വിഷയങ്ങൾ ഉന്നയിക്കാത്ത ഒരു പാർലമെന്റ് സമ്മേളനവും ഉണ്ടായിട്ടില്ല. ഇടത് എംപിമാരുടെയും യുഡിഎഫ് എംപിമാരുടെയും പ്രവർത്തനം താരതമ്യം ചെയ്താൽ മുഖ്യമന്ത്രിക്ക് അതു ബോധ്യമാകും. സ്വന്തം മുന്നണിയിലെ സിപിഐപോലും അറിയാതെ പിഎം ശ്രീയിൽ ആർഎസ്എസ് അജൻഡയ്ക്കായി ഒപ്പിട്ട മുഖ്യമന്ത്രിക്കു കേന്ദ്രത്തിനെതിരേ സമരം ചെയ്യാൻ എന്തു ധാർമിക അവകാശമാണുള്ളത്. ബിജെപിക്കും കേന്ദ്രസർക്കാരിനും എതിരേ സമരം ചെയ്യാൻ ധൈര്യം ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സമരം ചെയ്യേണ്ടിയിരുന്നതു ലോക്ഭവനു മുന്നിലായിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ (എംജിഎൻആർഇജിഎ) ത്തിനു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി-ജി റാം ജിക്കെതിരേ പ്രമേയവുമായി പഞ്ചാബ് നിയമസഭ. പുതിയ നിയമം ചർച്ച ചെയ്യുന്നതിനായി ഒരു ദിവസത്തേക്കു നിയമസഭാസമ്മേളനം വിളിച്ചുചേർത്താണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി പ്രമേയം കൊണ്ടുവന്നത്.
ഗ്രാമീണ വികസന-പഞ്ചായത്ത് വകുപ്പ് മന്ത്രി തരുണ്‍പ്രീത് സിംഗ് സോണ്ടാണു പ്രമേയം സഭയിൽ അവതരിപ്പിച്ചത്. അതിജീവനത്തിനായി മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തെ ആശ്രയിക്കുന്ന ഗ്രാമീണ തൊഴിലാളികളെയും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളെയും പട്ടികജാതി സമൂഹങ്ങളെയും വിബി-ജി റാം ജി നിയമം ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് നിയമം കേന്ദ്രം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ദരിദ്രരായ തൊഴിലാളികൾക്കും സ്ത്രീകൾക്കും തൊഴിൽ കാർഡുകളുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്കും വേതനവും തൊഴിലുകളും ഉറപ്പാക്കിയിരുന്ന അവകാശത്തെ ഇല്ലാതാക്കുന്ന വിബി-ജി റാം ജി ബില്ലിനെ പഞ്ചാബ് നിയമസഭ പ്രമേയത്തിൽ നിരാകരിച്ചിട്ടുണ്ട്. അവകാശാധിഷ്ഠിതവും ആവശ്യാധിഷ്ഠിതവും പൂർണമായും കേന്ദ്രം സ്പോണ്സർ ചെയ്യുന്നതുമായ എംജിഎൻആർഇജിഎയുടെ ഘടന നിലനിർത്തുന്നതിനായി സംസ്ഥാനസർക്കാർ കേന്ദ്രവുമായി ചർച്ച നടത്തണമെന്നും പ്രമേയം നിർദേശിക്കുന്നു.
സംസ്ഥാനങ്ങൾക്ക് അനാവശ്യ സാന്പത്തികബാധ്യത ചുമത്തുകയും ഗ്രാമീണ തൊഴിലാളികളുടെ അവകാശങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്ന പുതിയ ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, വിബി-ജി റാം ജി ബില്ലിനെതിരേ പ്രമേയം കൊണ്ടുവന്ന എഎപി സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധവും ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് എതിരുമാണെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പാർലമെന്റ് നിയമങ്ങൾ പാലിക്കേണ്ടതു സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും എഎപിയുടേത് അന്ധമായ എതിർപ്പുകളാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
വിഷയം പഠിക്കാതെയും കേന്ദ്രമന്ത്രിസഭയുമായി കൂടിയാലോചിക്കാതെയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിഎൻആർഇജിഎ പിൻവലിച്ചതെന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരേ രാഹുൽ ഭാവനയുടെ ലോകത്താണു ജീവിക്കുന്നതെന്നും രാജ്യത്തെ യാഥാർഥ്യങ്ങളുമായി ബന്ധമില്ലെന്നും ചൗഹാൻ പരിഹസിച്ചു.
District News
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരേ പ്രമേയം പാസാക്കി നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ടുവന്നത്.
വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ദേശീയ പൗരത്വ രജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിഹാറില്‍ നടന്ന എസ്ഐആർ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവെക്കുന്നതുമാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിഹാര്‍ എസ്ഐആർ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ പറഞ്ഞു.
ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ എസ്ഐആർ പോലുള്ള പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നു. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്.
പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍ നിന്നും പിന്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് ഈ നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.