കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ പയ്യന്നൂര്‍ സിപിഎം നേതൃത്വത്തിന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ അണികള്‍. കൃത്യമായ കണക്ക് വയ്ക്കണമെന്ന ആവശ്യങ്ങള്‍ ബ്രാഞ്ചുകളില്‍നിന്ന് ഉയര്‍ന്നതോടെ വെട്ടിലായത് നേതൃത്വമാണ്.
ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ ലോക്കല്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച ശേഷം ഇതേപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കായി വിളിച്ച ബ്രാഞ്ച് യോഗങ്ങളിലാണു ജില്ലാ കമ്മിറ്റിയുടെ വിശദീകരണത്തില്‍ തൃപ്തരാകാത്ത അണികള്‍ കൃത്യതയുള്ള കണക്കുകള്‍ വേണമെന്ന ആവശ്യമുന്നയിച്ചത്.
അംഗങ്ങളാവശ്യപ്പെട്ട പ്രകാരമുള്ള കണക്കുകള്‍ നേതാക്കളുടെ കൈയിലില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ വിഷയത്തില്‍ വിശദീകരണം നല്കിയപ്പോഴും കണക്കുകള്‍ വച്ചിരുന്നില്ല. ഇപ്പോള്‍ മേല്‍ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനെത്തിയപ്പോഴും അതില്‍ കണക്കുകളില്ലായിരുന്നു. അതിനാലാണു കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അണികള്‍ കൃത്യതയുള്ള കണക്കുകള്‍ ആവശ്യപ്പെട്ടത്.
കോറോം കൂര്‍ക്കര ബ്രാഞ്ചില്‍ അംഗങ്ങളെത്താതിരുന്നതിനാല് ജില്ലാ കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത ബ്രാഞ്ച് യോഗം നടത്താനുമായില്ല. പയ്യന്നൂര്‍ എരിയയിലെ ഭൂരിഭാഗം ലോക്കല്‍ കമ്മിറ്റികളിലും കുഞ്ഞികൃഷ്ണനനുകൂലമായ തരംഗം രൂപപ്പെട്ടുവെന്നാണു പുറത്തുവരുന്ന വിവരം.
പാര്‍ട്ടി നേതൃത്വം നല്കുന്ന വിശദീകരണത്തേക്കാളും കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകളാണ് സിപിഎം അണികളിലെത്തിയതെന്ന് വെളിവാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. കുഞ്ഞികൃഷ്ണന്റെ ചോദ്യങ്ങളുടെ പ്രതിധ്വനി യോഗങ്ങളില്‍ മുഴങ്ങുമ്പോള്‍ കൃത്യതയുള്ള മറുപടി നല്കാനാകാതെ വിഷമിക്കുകയാണ് റിപ്പോര്‍ട്ടിംഗിനായി നിയോഗിക്കപ്പെട്ട നേതാക്കള്‍.
പുസ്തകമിറങ്ങിയശേഷം കണക്കൊപ്പിക്കാന്‍ സിപിഎം
കണ്ണൂര്‍: കുഞ്ഞികൃഷ്ണന്റെ വാദങ്ങളെ പ്രതിരോധിക്കാനായി കണക്കുകള്‍ കൈയിലില്ലാത്ത നേതൃത്വം കുഞ്ഞികൃഷ്ണന്റെ പുസ്തകം പുറത്തിറങ്ങുന്നതിനുള്ള കാത്തിരിപ്പിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയ തട്ടിക്കൂട്ടു കണക്ക് എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പുള്ളതിനാലാണ് കാത്തിരിപ്പ്.
കൃത്യതയുള്ള കണക്കുകളുടെ അഭാവമാണു പ്രശ്നം. മുമ്പ് ഇക്കാര്യങ്ങളില്‍ ജില്ലാ കമ്മിറ്റി നല്കിയ വിശദീകരണങ്ങളിലും കണക്കുകളുണ്ടായിരുന്നില്ല. ഇതിനാല്‍ത്തന്നെ ഏരിയാ കമ്മിറ്റിയിലും കണക്കുകള്‍ വിശദീകരിക്കാനാകാത്ത അവസ്ഥയാണുണ്ടായത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയ സാമ്പത്തിക തട്ടിപ്പുകള്‍ കുഞ്ഞികൃഷ്ണന് കമ്മിറ്റികളിൽ അവതരിപ്പിച്ചപ്പോള്‍ ഇതിനെ മറികടക്കാനായി ഒരു സഹകരണ ജീവനക്കാരന്റെ സഹായത്തോടെ കണക്കുകളൊപ്പിച്ച് അവതരിപ്പിച്ചിരുന്നുവെന്നു കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിലുണ്ടായിരുന്നു. കുഞ്ഞികൃഷ്ണന് കണ്ടെത്തിയ വരവുകണക്കുകള്ക്കൊപ്പമെത്തുന്നതിന് ചെലവിനത്തില്‍ വര്‍ധന വരുത്തിയായിരുന്നു ഈ കണക്കുകളൊപ്പിച്ചത്. ഈ കണക്കുകളൊപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകളും കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലുണ്ട്.
ഫെബ്രുവരി നാലിനു പുസ്തകം പുറത്തിറങ്ങുമ്പോള്‍ അതിലെ കണക്കുകളിലെ വരവുകള്‍ നോക്കി ചെലവുകണക്കുകള്‍ ഒപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ് പരിഹാരം കാണേണ്ട വിഷയമാണെന്ന നേതൃത്വത്തിന്റെ നിലപാടിനെ, വര്‍ഷങ്ങളോളം പാര്‍ട്ടിക്കുള്ളില്‍ സമരം നടത്തിയിട്ടും പരിഹാരമില്ലാതെ വന്നാല്‍ പിന്നെ എന്തുചെയ്യണമെന്ന ചോദ്യംകൊണ്ടാണ് കുഞ്ഞികൃഷ്ണന് നേരിടുന്നത്.