Kerala
കൊച്ചി: 2025ലെ പുതിയ ആദായ നികുതി നിയമത്തെക്കുറിച്ച് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (എക്സംപ്ഷന്‍സ്) നേതൃത്വത്തില്‍ ലാഭേച്ഛയില്ലാത്ത സംഘടനകള്‍ക്കായി (എന്‍പിഒ) പ്രാരംഭ് 2026 ബോധവത്കരണ പരിപാടി ഇന്നു നടത്തും. കൊച്ചിയിലെ ഐഎംഎ ഹൗസില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണു പരിപാടി.
നികുതിപരിഷ്കാരം അംഗീകൃത എന്പിഒകളെ ഏതെല്ലാം തരത്തില്‍ ബാധിക്കുന്നുവെന്നതു സംബന്ധിച്ച് പരിപാടിയില്‍ വിശദീകരിക്കും.
എന്പിഒകള്ക്കു ബാധകമായ പുതിയ നിയമവ്യവസ്ഥകള്‍, ഭരണപരവും നിയമാനുസൃതവുമായ ചുമതലകള്‍, ഓഡിറ്റ്, റിട്ടേണ്‍ സമര്‍പ്പണം, ഫോമുകള്‍, ഫണ്ട് അക്യുമുലേഷന് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, തുടങ്ങി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. ഫോൺ: 7012134082.
National
ന്യൂഡൽഹി: രാജ്യത്തെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പോരായ്മകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കുന്നതു സംബന്ധിച്ച സുപ്രീംകോടതി മുൻ ഉത്തരവ് നടപ്പാക്കുന്നതിലെ പിഴവുകൾ സമ്മതിച്ചുകൊണ്ടാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഇക്കാര്യം അറിയിച്ചത്.
വിഷയത്തിൽ കൂടുതൽ ഏകോപനം ആവശ്യമെന്നും കേസിലെ അമിക്കസ് ക്യൂറിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
District News
പെരിന്തൽമണ്ണ: കുന്നപ്പള്ളി കൊല്ലക്കോട്മുക്കിൽ താമസിക്കുന്ന 50ലധികം കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം. പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് വകയായി കുഴൽക്കിണർ, പൈപ്പ് ലൈൻ, വെള്ള ടാങ്ക് എന്നിവ സ്ഥാപിച്ചു. ബാങ്ക് നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായാണിത്.
ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ ഫാസിൽ കക്രൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി നാസർ കാരാടൻ, ഫൈസൽ, റഉൗഫ് തങ്കയത്തിൽ, ജാഫർ മാങ്കടക്കുഴിയിൽ, ബാവ, ഉനൈസ് മണ്ണേങ്ങൽ, ഹനീഫ ഒറവംപുറം തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി 414 ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. എന്നാൽ റവന്യൂ അവകാശങ്ങൾ ലഭിക്കുന്നതു വരെ പ്രശ്നത്തിന് അന്തിമ പരിഹാരമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുനമ്പം സമര സമിതി എന്ന പേരിൽ ഒരു വിഭാഗം പുതിയ സമരം ആരംഭിച്ചു.
താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് 414 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ ഭൂസംരക്ഷണ സമിതി തീരുമാനിച്ചത്. മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കുന്നതായി സമിതി ഭാരവാഹികൾ അറിയിച്ചത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്. ഡിവിഷൻ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ സമിതി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതിനാൽ ഈ ഹർജികളിലെ അന്തിമവിധിയുടെ തീർപ്പിന് വിധേയമായിരിക്കും ഉത്തരവെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ച് നികുതി സ്വീകരിക്കാൻ നിർദേശം നൽകിയത്.
സമരം അവസാനിപ്പിച്ച സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രിമാർ പറഞ്ഞു. തങ്ങളുടെ കൈവശ ഭൂമിയിലുള്ള അവകാശം മുനമ്പം നിവാസികൾക്ക് നിയമപരമായിത്തന്നെ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ തുടക്കം മുതലുള്ള നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. മുനമ്പത്തുകാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ.രാജനും വ്യക്തമാക്കി.