തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കേ തെക്കൻ കേരളത്തിലെ സീറ്റുകളും പിടിച്ചെടുക്കാൻ തന്ത്രമൊരുക്കി യുഡിഎഫ്. ദുർബലമെന്നു കരുതുന്ന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പരമാവധി സീറ്റുകൾ കൂടി പിടിച്ചെടുക്കാനുള്ള പ്രചാരണ തന്ത്രങ്ങളാണ് അവസാന ഘട്ടത്തിൽ അതിവേഗം സ്വീകരിക്കുന്നത്.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് തൂത്തുവാരുമെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ, തെക്കൻ ജില്ലകളിലെ പല സീറ്റുകളും ഇപ്പോഴും യുഡിഎഫിന് ബാലികേറാമലയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പകുതിയിലേറെ സീറ്റുകൾ വീതമെങ്കിലും പിടിച്ചെടുത്താൽ മാത്രമേ 100 എന്ന മാജിക് സംഖ്യയിലേക്ക് കടക്കാൻ കഴിയുകയുള്ളുവെന്നാണ് യുഡിഎഫ് വിലയിരുത്തൽ.
ഭരണവിരുദ്ധ വികാരം ഏറ്റവുമധികം പ്രതിഫലിക്കേണ്ട ജില്ലകളായാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളെ യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ കുടുംബവും ഏറ്റവും കൂടുതലുള്ളതും തെക്കൻ ജില്ലകളിലാണ്. ശന്പള- പെൻഷൻ കുടിശികയും ഡിഎ നൽകാത്തതുമെല്ലാം പ്രചാരണത്തിൽ സജീവമാക്കും.
ഇതോടൊപ്പം ശബരിമല സ്വർണക്കൊള്ളയും പ്രതിഫലിപ്പിക്കാൻ ആവശ്യമായ പ്രചാരണ പ്രവർത്തനം അവസാന ഘട്ടത്തിലുണ്ടാകും. ജനങ്ങളെ നേരിട്ടു കാണാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും കഴിഞ്ഞ 10 വർഷം സെക്രട്ടേറിയറ്റിനെ രാവണൻ കോട്ടയാക്കിയാക്കിയതും പ്രചാരണ വിഷയങ്ങളായി എത്തും. ഈ ജില്ലകളിലെ ചില മണ്ഡലങ്ങളിൽ ബിജെപി-സിപിഎം ഡീലുണ്ടെന്ന ആരോപണം നേരത്തേതന്നെ പ്രചാരണ രംഗത്ത് സജീവമാക്കിയിരുന്നു.
സർക്കാരിന്റെ 10 വർഷത്തെ ഭരണപരാജയം വിലയിരുത്തിയുള്ള നോട്ടീസുകളും ഇന്നു കൊച്ചിയിൽ പുറത്തിറക്കുന്ന പ്രകടന പത്രികയും അടുത്ത ദിവസങ്ങളിൽ വീടുകളിൽ എത്തിക്കും. രാഹുൽ പ്രഖ്യാപിച്ച അഞ്ചിന ഇന്ദിരാ ഗാരന്റിയുടെ നോട്ടീസ് നേരത്തേ എത്തിച്ചിരുന്നു.
കോണ്ഗ്രസ് ദേശീയ നേതാക്കളുടെയെല്ലാം അവസാനഘട്ട പ്രചാരണ പ്രവർത്തനങ്ങൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേന്ദ്രീകരിക്കാനാണ് തീരുമാനം. പ്രിയങ്കാ ഗാന്ധി എംപി ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ റോഡ് ഷോ അടക്കമുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി അടുത്തയാഴ്ച വീണ്ടും കേരളത്തിൽ എത്തുന്പോൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രചാരണത്തിലാകും പങ്കെടുക്കുക.
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിയുടെ റോഡ് ഷോ തിരുവനന്തപുരത്ത് ഇന്നലെ നടന്നു. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഇന്നു തിരുവനന്തപുരത്തുണ്ടാകും. കർണാടക ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ തിരുവനന്തപുരത്തുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പ്രചാരണ പ്രവർത്തനം ഏകോപിക്കുന്നു. രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇത്തവണ സ്റ്റാർ പ്രചാരകരായിരുന്നു.
തിരുവനന്തപുരത്തെ ആകെയുള്ള 14 സീറ്റുകളിൽ ഒരെണ്ണം മാത്രമാണ് കഴിഞ്ഞ തവണ നേടായനായത്. കൊല്ലത്ത് രണ്ടും ആലപ്പുഴയിൽ ഒന്നും സീറ്റുകളാണ് ഉള്ളത്. പത്തനംതിട്ടയിൽ ഒരു സീറ്റു പോലും ലഭിക്കാത്ത സാഹചര്യവുമായിരുന്നു 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ.
എന്നാൽ, ഇത്തവണ വലിയ തോതിൽ മാറ്റം വരുമെന്നാണ് കരുതുന്നത്. ഈ ജില്ലകളിലെ പകുതിയിൽ കൂടുതൽ വീതം സീറ്റുകൾ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് അവസാന ലാപ്പിൽ പരീക്ഷിക്കുക.