കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ 50 എംഎല്‍എമാര്‍ വിമതപക്ഷത്തെന്ന് സൂചന. തങ്ങള്‍ക്കൊപ്പം 50 എംഎല്‍എമാരുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട ദേശീയ വക്താവ് റിജു ദത്ത അവകാശപ്പെട്ടു.
20 മുതൽ 50 എംഎൽഎമാർ വിമതപക്ഷത്തുണ്ടെന്നാണു റിപ്പോർട്ട്. പാര്‍ട്ടിയുടെ ചിഹ്നത്തിനും വിമതര്‍ അവകാശമുന്നയിക്കുമെന്നാണു റിപ്പോര്‍ട്ട്. 1998ല്‍ രൂപവത്കൃതമായശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്.
ഇന്നലെ വിമതര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അമ്പതോളം എംഎല്‍എമാര്‍ പങ്കെടുത്തു. അതേസമയം, മമതയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണയില്‍ കൈവിരലിലെണ്ണാവുന്ന എംഎല്‍എമാരും എംപിമാരുമാണു പങ്കെടുത്തത്.
ശോഭന്ദേബ് ചതോപാധ്യായ, നയന ബന്ദോപാധ്യായ, മദന്‍ മിത്ര, അശോക് ദേബ്, അസിമ പത്ര എന്നീ എംഎല്‍എമാരും ഡോലാ സെന്‍, കല്യാണ്‍ ബാനര്‍ജി എന്നീ എംപിമാരുമാണു ധര്‍ണയ്ക്കെത്തിയത്.
ശോഭന്ദേബ് ചതോപാധ്യായയെ പ്രതിപക്ഷനേതാവായി നിയമിച്ചതിനെതിരേ പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഋതബ്രത ബാനര്‍ജി, സന്ദീപന്‍ സാഹ എന്നീ എംഎല്‍എമാരെ കഴിഞ്ഞ ദിവസം തൃണമൂല്‍ പുറത്താക്കിയിരുന്നു.
ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കണമെന്നായിരുന്നു ഭൂരിഭാഗം എംഎല്‍എമാരും ആഗ്രഹിച്ചിരുന്നത്. ഭൂരിഭാഗം എംഎൽഎമാരും മമതയ്ക്കൊപ്പം നിലയുറപ്പിക്കുമെന്ന് ശോഭൻദേബ് ചതോപാധ്യായ പറഞ്ഞു.
പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് മമത ബാനര്‍ജിയുടെ ഉറ്റ അനുയായി കുനാല്‍ ഘോഷ് കഴിഞ്ഞദിവസം സമ്മതിച്ചിരുന്നു.
80 എംഎല്‍എമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാന്‍ 53 എംഎല്‍എമാരുടെ പിന്തുണ വേണം.