District News
നെടമങ്ങാട്: മല്ലബ്രക്കോണം പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം ഏഴു പേരെ നായ കടിച്ചു. മല്ലബ്രക്കോണം സ്വദേശികളായ ബാബു, വിജയൻ, മോഹനൻ, അജീഷ്, മോളി എന്നിവരെയും രണ്ടു വഴിയാത്രക്കാരെയുമാണു നായ കടിച്ചത്. മിക്കവർക്കും കൈയിലും കാലിലുമാണു പരുക്കേറ്റത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ നായ്ക്കളെയും നായ കടിച്ചു. ഇന്നലെ പ്രദേശത്തെ നായ്ക്കൾക്ക് വാക്സിൻ നൽകി.
District News
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഐഎച്ച്ആർഡി സ്കൂൾ, മൗലാന നഴ്സിംഗ് കോളജ് എന്നിവ സ്ഥിതി ചെയ്യുന്ന ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷമായി. 40 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ ഭയന്ന് ആളുകൾക്ക് റോഡിലിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഐഎച്ച്ആർഡി സ്കൂളിലേക്കും മൗലാന നഴ്സിംഗ് കോളജിലേക്കും പോകുന്ന വിദ്യാർഥികൾ, തൊട്ടടുത്തുള്ള ജുമാ മസ്ജിദിലേക്ക് പോകുന്നവർ, കോളനിയിൽ താമസിക്കുന്നവർ തുടങ്ങി എല്ലാവരും തെരുവനായ ശല്യത്താൽ ബുദ്ധിമുട്ടുകയാണ്. സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ ഒട്ടേറെ പരാതികൾ പഞ്ചായത്ത് അധികൃതർക്ക് നേരത്തെ നൽകിയിരുന്നു. എന്നാൽ പരിഹാരം ഉണ്ടായിട്ടില്ല. കോടതിയുടെ നിർദേശം ഉണ്ടായിട്ടും തെരുവുനായ്ക്കളെ പിടികൂടാൻ സംവിധാനം ഉണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകാനാണ് തീരുമാനം.
National
കോൽക്കത്ത: നഗരത്തിലെ എസ്ര സ്ട്രീറ്റിൽ വൻ തീപിടിത്തം. മുന്നൂറോളം കടകൾ കത്തിനശിച്ചു. സമീപത്തെ കെട്ടിടങ്ങളിൽ താമസിച്ചിരുന്ന എല്ലാവരെയും ഒഴിപ്പിച്ചു.
23 ഫയർ എഞ്ചിനുകൾ സ്ഥലത്ത് തീയണക്കാൻ ശ്രമം തുടങ്ങി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തില്ലെന്ന് കൊൽക്കത്ത സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഇന്ദിരാ മുഖർജി പ്രതികരിച്ചു.
ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. എസ്ര സ്ട്രീറ്റിലെ ഇടുങ്ങിയ പാതയോരത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന കടകളിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു കടയിൽ നിന്ന് തീ മറ്റിടങ്ങളിലേക്ക് വളരെ വേഗം പടർന്നുപിടിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യം ആറ് എഞ്ചിനുകൾ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു. തുടർന്ന് കൂടുതൽ ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിച്ചു.
കടകൾക്കുള്ളിൽ ധാരാളം കത്തുന്ന വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇത് തീ അതിവേഗം പടരാൻ കാരണമായെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.