Kerala
കോഴിക്കോട്: ഇൻഷ്വറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടി ശിപാർശ ചെയ്യുന്ന നിയമം വരുന്നു. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ നിർദേശിക്കുന്നതരത്തിൽ മോട്ടോർ വെഹിക്കിൾ ആക്ടിൽ ഭേദഗതി വരുത്താനാണു നീക്കം.
നിരത്തുകളിൽ ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം ഉയരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങൾക്കെതിരേ നടപടി കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സാധുവായ രജിസ്ട്രേഷൻ, പെർമിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങളും പെർമിറ്റ് വ്യവസ്ഥകൾ ലംഘിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കാനാണ് നിലവിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയിട്ടുള്ളത്. ഇതേ നിയമമാണ് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങളുടെ കാര്യത്തിലും ബാധകമാകുകയെന്നാണ് വിവരം. തേർഡ് പാർട്ടി ഇൻഷ്വറൻസ് എങ്കിലും ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ഭേദഗതി കൊണ്ടുവരുന്നത്.
ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങളിലേറെയും ഇരുചക്ര വാഹനങ്ങളാണെന്നാണു നിരീക്ഷണം. ചെറിയ തോതിലെങ്കിലും മറ്റു വിഭാഗങ്ങളിലെ വാഹനങ്ങളും ഇൻഷ്വറൻസ് ഇല്ലാതെ നിരത്തുകളിൽ ഇറങ്ങാറുണ്ട്.
നിലവിലെ നിയമമനുസരിച്ച് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ആദ്യ തവണ 2,000 രൂപയും വീണ്ടും ഇതേ നിയമലംഘനത്തിനു പിടിക്കപ്പെട്ടാൽ 4,000 രൂപ പിഴ ഈടാക്കുകയും കൂടാതെ മൂന്നു മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണു ചുമത്തുന്നത്.
National
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് 3,500 പോസ്റ്റുകളും 600 അക്കൗണ്ടുകളും നീക്കം ചെയ്തു. അശ്ലീല ഉള്ളടക്കങ്ങൾക്കെതിരേ സർക്കാർ നൽകിയിരുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാതിരുന്ന എക്സ് ഒടുവിൽ തെറ്റ് സമ്മതിച്ചെന്നും ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകിയെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് അധിക്ഷേപകരവും അശ്ലീലകരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചിരുന്ന പോസ്റ്റുകളും അക്കൗണ്ടുകളും നീക്കം ചെയ്തത്.
വ്യക്തികളുടെ അശ്ലീല വ്യാജചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ എക്സിന്റെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് എഐ’ ഉപയോക്താക്കളുടെ ആവശ്യപ്രകാരം ജനറേറ്റ് ചെയ്തു നൽകിയത് ആഗോളതലത്തിൽ വ്യാപക വിമർശനത്തിനു വഴിവച്ചിരുന്നു.
വിഷയം ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം എക്സിനോട് ഇന്ത്യയിലെ ഐടി നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഗ്രോക് എഐയിലെ അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കണമെന്നും ഇന്ത്യയിലെ ഐടി നിയമങ്ങൾ പാലിക്കാത്തപക്ഷം ഇന്ത്യൻ നിയമങ്ങൾക്കു കീഴിൽ ലഭിച്ചുവരുന്ന നിയമപരിരക്ഷ എക്സിന് ഇല്ലാതാകുമെന്നും കേന്ദ്രം കഴിഞ്ഞ രണ്ടിന് എക്സിന് അയച്ച നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തേ ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം പലതവണ എക്സിന് നോട്ടീസുകൾ നൽകിയതോടെ വ്യക്തികളുടെ അശ്ലീല വ്യാജചിത്രങ്ങൾ അടക്കമുള്ള തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമെന്നു വ്യക്തമാക്കിയിരുന്നു.
Kerala
കൊച്ചി: ക്രിസ്മസ് പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും നേരേ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾ അപലപനീയമെന്നും അക്രമങ്ങളിൽ കർശന നടപടി എടുക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
മധ്യപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങൾ ലോകസമൂഹത്തിന്റെ മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ്. ചിലയിടങ്ങളിൽ ക്രിസ്മസ് ദിനത്തിൽ കുർബാനയ്ക്കു വരെ തടസങ്ങൾ ഉണ്ടാക്കി.
മതവിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാൻ പറ്റാത്തതുമായ അവസ്ഥ ഇന്ത്യൻ ഭരണഘടനയെതന്നെ ഇല്ലാതാക്കലും ജനാധിപത്യത്തെ പരാജയപ്പെടുത്തലുമാണ്. സാന്താക്ലോസ് തൊപ്പികൾ വിൽക്കാനും അലങ്കാരത്തിനോ പോലും ചിലയിടങ്ങളിൽ അനുവാദമില്ല എന്നതു ഗൗരവതരമായി എടുത്തേ പറ്റൂ.
കരോൾ പ്രോഗ്രാമുകൾ പോലും തടസപ്പെടുത്തി അക്രമങ്ങൾ നടത്തുന്നത് ന്യായീകരിക്കാനാകില്ല. സർക്കാരിന്റെ മൗനം ആക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്ന് ഓർക്കണം.
കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു എന്നിരിക്കേ ക്രിസ്മസ് വിരുന്നുകളിലെ നയതന്ത്രമല്ല ഭരണപരമായ നടപടി എടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഭരണഘടന ഉറപ്പുതരുന്ന തുല്യത, ജാതി, മത, വർഗലിംഗ വിവേചനങ്ങളിൽനിന്നുള്ള സരംക്ഷണം, മത സ്വാതന്ത്ര്യം എന്നിവയെല്ലാം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പറഞ്ഞു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജന. സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ച രാത്രിയിൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിലെ കണ്ടക്ടർക്കെതിരെ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്.
അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്താണ് വിദ്യാർഥിനികൾ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവരെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്ത് പൊങ്ങത്തു ബസ് നിർത്തി നൽകണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് യാത്രക്കാർ കൊരട്ടി പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂരിൽ എത്തിയപ്പോൾ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചു. എന്നാൽ ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്ന് ഇവർ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.