അനധികൃത മത്സ്യബന്ധന വലകൾ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു
ആലപ്പുഴ: ഊത്തമത്സ്യങ്ങളുടെ സംരക്ഷണവും ജലാശയങ്ങളിലെ അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങൾ തടയുന്നതും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടപടികൾ കടുപ്പിച്ചു. പള്ളിപ്പാട് നാലുകെട്ടുംചിറ, 28-ാം കടവ്, കരിപ്പുഴ, പനയ്ക്കൽതോട് തുടങ്ങിയ പ്രദേശങ്ങളിൽ ഫിഷറീസ് വകുപ്പ് വിപുലമായ ഇൻലാൻഡ് പട്രോളിംഗ് നടത്തി. പരിശോധനയ്ക്കിടെ പുഴകളിൽ അനധികൃതമായി സ്ഥാപിച്ച മത്സ്യബന്ധന വലകൾ കണ്ടെത്തി നശിപ്പിച്ചു. വംശനാശഭീഷണി നേരിടുന്ന തദ്ദേശീയ മത്സ്യയിനങ്ങളായ മഞ്ഞക്കൂരി, ആറ്റുവാള, പുലിവഹാൽ എന്നിവ വലകളിൽ കുടുങ്ങിയ നിലയിലായിരുന്നു. ഈ മത്സ്യങ്ങളെ തിരികെ ജലാശയത്തിലേക്ക് തുറന്നുവിട്ടു.
മത്സ്യങ്ങളുടെയും ജലത്തിന്റെയും സ്വാഭാവിക ഒഴുക്കിനു തടസം സൃഷ്ടിച്ച അഞ്ച് നിർമിതികൾ പൂർണമായും പൊളിച്ചുനീക്കുകയും ജലാശയങ്ങളിൽ സ്ഥാപിച്ചിരുന്ന മത്സ്യക്കൂടുകൾ തകർക്കുകയും ചെയ്തു. നിരോധിത വല ഉപയോഗിച്ചും മത്സ്യബന്ധന രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെയും മത്സ്യബന്ധനം നടത്തിയ ഒരാൾക്ക് നോട്ടീസ് നൽകി. ഇയാൾക്കെതിരേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർനടപടികൾ സ്വീകരിക്കും.
പട്രോളിംഗിനോടനുബന്ധിച്ച് പ്രദേശവാസികൾക്ക് ബോധവത്കരണവും നൽകി. മുൻപ് നോട്ടീസ് ലഭിച്ച, പിഴ അടച്ച വ്യക്തികളാരും നിലവിൽ അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന് പരിശോധനയിൽ ഉറപ്പുവരുത്തി.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രുതി ജോയുടെ നേതൃത്വത്തിൽ നടന്ന പട്രോളിംഗിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സീതാലക്ഷ്മി, ഫിഷറീസ് ഓഫീസർമാരായ അമൽ, ഓഫീസ് അറ്റൻഡന്റ് ചന്ദുരാജ്, അക്വാകൾച്ചർ പ്രമോട്ടർ സലീന, സാഗർമിത്ര ഹിലാൽ, മോട്ടിവേറ്റർ ബിന്റോ, സീ റെസ്ക്യു സ്ക്വാഡ് അംഗങ്ങളായ രാഹുൽ, ബാസ്റ്റിൻ, ഹരിപ്പാട് സിപിഒ ശ്രീനാഥ് എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ പട്രോളിംഗ് തുടരുമെന്നും അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പരാതികൾ 0477 2251103 എന്ന നമ്പരിലോ സമീപത്തെ മത്സ്യഭവൻ ഓഫീസുകളിലോ അറിയിക്കാം.