മന്ത്രി കിരണ്‍ റിജിജുവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഇന്നലെ രാവിലെ ശൂന്യവേളയില്‍ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവും തമ്മില്‍ നടന്നത് രൂക്ഷമായ വാക്പോര്.
വിദ്യാര്‍ഥികള്‍ക്കെതിരായ പോലീസ് നടപടിയെക്കുറിച്ചും അയോധ്യയിലെ ക്ഷേത്രക്കൊള്ളയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളികളോടെ ഇന്നലെയും പ്രതിഷേധം നടത്തിയതിനെത്തുടര്‍ന്നായിരുന്നു ഇരുവരുടെയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍.
മുദ്രാവാക്യം മുഴക്കി അംഗങ്ങൾ
ഖാര്‍ഗെയുടെ പ്രസംഗം ബിജെപി എംപിമാര്‍ എഴുന്നേറ്റ് ബഹളം വച്ചു തടസപ്പെടുത്തി. അധ്യക്ഷന്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും ബഹളം തുടര്‍ന്നു. ബഹളത്തിനിടയില്‍, സഭാനടപടികള്‍ തടസപ്പെടുത്തുന്നതിനെതിരായ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി റിജിജു രംഗത്തെത്തി. ഖാര്‍ഗെയുടെ തുടര്‍ച്ചയായ ഇടപെടലുകളെ മന്ത്രി വിമര്‍ശിച്ചു.
എല്ലാ ദിവസവും ഖാര്‍ഗെ എഴുന്നേറ്റുനിന്ന് താന്‍ എഴുതിവച്ചിട്ടുള്ള കാര്യങ്ങള്‍ വായിക്കുന്നു. ഓരോ തവണയും ചെയര്മാന് അദ്ദേഹത്തിനു സംസാരിക്കാന്‍ അവസരം നല്കുമ്പോഴും അദ്ദേഹം പറയുന്നത് ഒരേ കാര്യമാണ്. ഇതൊരു ആവര്‍ത്തനമാണെന്നു റിജിജു പറഞ്ഞു.
എന്നാല്‍, വാദങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്നു താന്‍ തീരുമാനിക്കുമെന്ന് ഖാര്‍ഗെ തിരിച്ചടിച്ചു. മന്ത്രി പറയുന്നതുപോലെ പ്രവര്‍ത്തിക്കാനല്ല താന്‍ പ്രതിപക്ഷ നേതാവായിരിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
ബഹളത്തിൽ നിർത്തിവച്ച് സഭ
ഖാര്‍ഗെയുടെ പ്രസ്താവനയ്ക്കെതിരേ ഭരണപക്ഷം ബഹളം തുടങ്ങിയതോടെ സഭ നിര്‍ത്തിവച്ചു. ഉച്ചകഴിഞ്ഞു സഭ വീണ്ടും ചേര്‍ന്നപ്പോള്‍ റിജിജുവിനുള്ള മറുപടി നല്കാന് ഖാര്‍ഗെയെ ചെയര്മാന് അനുവദിച്ചു. സഭയില്‍ എന്തു പറയണമെന്ന് റിജിജുവില്‍നിന്നു പഠിക്കേണ്ടതില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. റിജിജുവില്നിന്നാണോ ഇനി ഞാന്‍ ചട്ടങ്ങള്‍ പഠിക്കേണ്ടത്? ചട്ടങ്ങളോ എന്റെ കൈവശമുള്ള വിഷയമോ വായിച്ചില്ലെങ്കില്‍, പിന്നെ നിങ്ങള്‍ തന്നതാണോ ഞാന്‍ വായിക്കേണ്ടത്? എന്താണു പറയേണ്ടത്, എപ്പോള്‍ പറയണം, എങ്ങനെ പറയണം എന്നത് എന്റെ അവകാശമാണ്- ഖാര്‍ഗെ പറഞ്ഞു.
രാജ്യസഭയിലെ പുതിയ അംഗമായ കോണ്‍ഗ്രസിലെ പവന് ഖേര മുദ്രാവാക്യം വിളിച്ചതിനെ റിജിജു നേരത്തേ വിമര്‍ശിച്ചിരുന്നു. ഇതിനെതിരേയും ഖാര്‍ഗെ പ്രതികരിച്ചു.
ചർച്ചയ്ക്കു തയാറെന്ന് പ്രതിപക്ഷം
തടസപ്പെടുത്തലുകള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നെന്ന് ബിജെപി നേതാവും രാജ്യസഭയുടെ മുന്‍ നേതാവുമായ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിട്ടുണ്ട്. രാജ്യത്തെയും 140 കോടി ജനങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളാണ് ഞങ്ങള്‍ ഉന്നയിച്ചത്. പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറാണ്. ആഭ്യന്തരമന്ത്രിയും പ്രധാനമന്ത്രിയും സഭയില്‍ വരണമെന്നാണ് ആവശ്യപ്പെടുന്നത്. ആഭ്യന്തരമന്ത്രിയോട് ഇവിടെ വന്നു പ്രസ്താവന നടത്താന്‍ നിര്‍ദേശിക്കണമെന്ന് സഭാധ്യക്ഷനോട് അഭ്യര്‍ഥിക്കുന്നു. -ഖാർഗെ പറഞ്ഞു.
ഖാര്‍ഗെയുടെ ഈ അഭ്യര്‍ഥനയ്ക്കു പിന്നാലെയാണ് ആഭ്യന്തരമന്ത്രി സഭയില്‍ വരണമെന്ന പ്രതിപക്ഷത്തിന്റെ വികാരം അദ്ദേഹത്തെ അറിയിക്കണമെന്നു പാര്‍ലമെന്ററികാര്യ മന്ത്രിയോട് സഭാധ്യക്ഷൻ സി.പി. രാധാകൃഷ്ണന് നിര്‍ദേശിച്ചത്.
Tags : Argument MallikarjunKharge Kiren Rijiju RajyaSabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash