പാർലമെന്റ്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിൽ മുങ്ങി പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായ 13-ാം ദിവസവും സ്തംഭിച്ചു. "അമിത് ഷായെ കാണാനില്ല' എന്ന പോസ്റ്റർ ഉയർത്തിക്കൊണ്ടാണു പ്രതിപക്ഷം ഇന്നലെ പാർലമെന്റിലെത്തിയത്.
രാവിലെ നടപടികൾ ആരംഭിച്ചെങ്കിലും പ്രതിഷേധത്തെത്തുടർന്ന് നിമിഷങ്ങൾക്കുള്ളിൽ ഉച്ചവരെ സഭ പിരിഞ്ഞു. പിന്നീട് ചേർന്നപ്പോൾ നികുതി നിയമഭേദഗതി ബിൽ 2026 ചർച്ചയില്ലാതെ ലോക്സഭ പാസാക്കായി. ആറാമത്തെ ബില്ലാണു ചർച്ചയില്ലാതെ ലോക്സഭ ഇന്നലെ പാസാക്കിയത്.
പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ മാത്രമാണ് ഇരുസഭകളിലും ചർച്ച നടന്നത്. ജൂലൈ 20ന് ആരംഭിച്ച വർഷകാല സമ്മേളനത്തിൽ ആകെ ഏഴു ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. രണ്ടു ബില്ലുകളാണ് ഈ സമ്മേളനത്തിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇതുൾപ്പെടെ ആറു ബില്ലുകൾ രാജ്യസഭ പാസാക്കി. രാജ്യസഭയിൽ ഭൂരിഭാഗം ബില്ലുകളിലും പ്രതിപക്ഷം ചർച്ചയിൽ പങ്കെടുത്തില്ല.
പ്രതിപക്ഷം മനഃപൂർവം സഭാ നടപടികൾ തടസപ്പെടുത്തുകയാണെന്ന് കേന്ദ്രസർക്കാർ കുറ്റപ്പെടുത്തുമ്പോൾ ഇരുസഭകളിലും ഉന്നയിച്ച വിഷയങ്ങളിലുള്ള ഉത്തരവാദിത്വത്തിൽനിന്ന് കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
സഭാനടപടികൾ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ചർച്ച നടത്തി. ചില പ്രത്യേക വിഷയങ്ങളിലുള്ള അഭ്യർഥനകൾക്കുപുറമെ മറ്റു പല കാര്യങ്ങളും ചർച്ചയായതായി അദ്ദേഹം പാർലമെന്റ് വളപ്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“രാഷ്ട്രീയമായി എതിരാളികളാണെങ്കിലും ഞങ്ങൾ ശത്രുക്കളല്ല. അതിനാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുമായി നിരന്തരമായ ആശയവിനിമയവും യോജിച്ചുള്ള പ്രവർത്തനവുമാണ് സർക്കാർ ആഗ്രഹിക്കുന്നത്,”- കിരൺ റിജിജു പറഞ്ഞു.
സഭയിൽ ഏതു മന്ത്രിയുടെ ബില്ലാണോ പരിഗണിക്കുന്നത് ആ മന്ത്രിയാണു സന്നിഹിതനാകുന്നതെന്നും അമിത് ഷാ തന്റേതായ ബില്ലുകൾ അവതരിപ്പിച്ച് സഭയിൽ സജീവമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മൺസൂൺ സമ്മേളനത്തിന്റെ വരുംദിവസങ്ങളിലെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷത്തിന്റെ സഹകരണം ഉറപ്പാക്കാനാണു റിജിജു രാഹുൽ ഗാന്ധിയെ കണ്ടത്.
Tags : ProtestsContinue Parliament WithoutDebate Passed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash